തിരുവനന്തപുരം: തൃശൂർ കരുവന്നൂർ ബാങ്കിലെ കോടികളുടെ തട്ടിപ്പിൽ നിയമസഭയിൽ വിശദീകരണം നൽകി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. 104.37 കോടിയുടെ ക്രമക്കേടാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണം തുടരുകയാണെന്നും ഇതോടൊപ്പം സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. തട്ടിപ്പിൽ പങ്കുള്ള ഏഴ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തുവെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂരിലേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ബാങ്ക് ക്രമക്കേട് നേരത്തെ അറിഞ്ഞിട്ടും സി പി എം മൂടിവച്ചുവെന്നും പാർട്ടി നേതാക്കൾക്കും തട്ടിപ്പിൽ വലിയ പങ്കുണ്ടെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് ഷാഫി പറമ്പിൽ എം എൽ എ സഭയിൽ നോട്ടീസ് നൽകിയെങ്കിലും സ്‌പീക്കർ അനുമതി നൽകിയില്ല. ഇതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളക്കാണ് സി പി എം നേതൃത്വം നൽകിയതെന്നും സഭ നിർത്തി വച്ച് വിഷയം ചർച്ച ചെയ്യണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഒരു രൂപയുടെ വായ്‌പ എടുക്കാത്തവർ പോലും മൂന്ന് കോടി വരെ തിരിച്ചടക്കേണ്ട സ്ഥിതിയാണ്. സി പി എം നേരത്തെ അന്വേഷണം നടത്തി തട്ടിപ്പ് ബോദ്ധ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. തട്ടിപ്പ് വിവരങ്ങളെല്ലാം സി പി എം പൂഴ്ത്തിവച്ചുവെന്നും ഷാഫി ആരോപിച്ചു. എന്നാൽ പാർട്ടി അന്വേഷണം സ്വാഭാവിക നടപടി മാത്രമാണെന്നും ഉത്തരവാദിത്തപ്പെട്ട പാർട്ടി എന്ന നിലക്കായിരുന്നു അന്വേഷണം നടത്തിയതെന്നുമായിരുന്നു ഇതിൽ മന്ത്രിയുടെ വിശദീകരണം.
2018 മുതൽ സി പി എം അന്വേഷിക്കുന്ന തട്ടിപ്പ് കേസിൽ ഇന്നലെ മാത്രമാണ് ഭരണ സമിതി പിരിച്ചു വിട്ടതെന്നും സി പി എം ജില്ലാ നേതൃത്വം വിവരങ്ങൾ മറച്ചുവയ്‌ക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 2018ൽ ഒരു സ്ത്രീ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. വലിയൊരു ക്രൈം നടന്നിട്ടും അത് ഒതുക്കിതീർക്കാനാണ് സി പി എം ശ്രമിച്ചത്. സി പി എം ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ അറിഞ്ഞിട്ടും പൂഴ്ത്തിവച്ചുവെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |