മാധവനും ലീലയും ഒരാഴ്ചയോളം പ്രൊഫസറുടെ ഗൃഹത്തിൽ തങ്ങി. അറിഞ്ഞും കേട്ടും അയൽപക്കക്കാർ ഇടയ്ക്കിടെ വന്നുപോയിരുന്നു. അനിത ഓഫീസിൽ പോയില്ല.പലരും അവളുടെ ഓഫീസിൽ നിന്നും അന്വേഷിച്ചു എത്തിക്കൊണ്ടുമിരുന്നു. മാധവൻ എല്ലാം ഭംഗിയായി കൈകാര്യം ചെയ്തു.
''ഒന്നും പേടിക്കാനില്ല, ഇറ്റ് ഈസ് എ ക്വസ്ട്യൻ ഒഫ് ടൈം അദ്ദേഹം ഏത് നിമിഷവും മടങ്ങിയെത്തും.""
അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അന്വേഷണക്കാരെ തൃപ്തിയാക്കി മടക്കി. എങ്കിലും ആളൊഴിയുമ്പോൾ മാധവൻ അനന്തിരവളോട് ജോലിയ്ക്കുപോകാൻ നിർബന്ധിച്ചു.
''അതിന് എന്താ ഇപ്പോ സംഭവിച്ചേ? അളിയൻ ഉടൻ മടങ്ങിയെത്തും. എനിക്കുറപ്പാ.""
അദ്ദേഹം ആവർത്തിച്ച് കൊണ്ടേയിരുന്നു. ഒരുപക്ഷേ അദ്ദേഹം അത് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാകാം.
ലക്ഷ്മിക്ക് അത്രയ്ക്ക് അത് അങ്ങോട്ട് വിശ്വസിക്കാനായില്ല. ആ മനുഷ്യൻ ഒരു വിചിത്ര ജീവിയായിരുന്നു. വായിച്ചെടുക്കാൻ പ്രയാസം. ഒപ്പം ഒലിച്ചുചേരുകമാത്രമാണ് ചെയ്തത്. എല്ലാറ്റിനും ഒപ്പമുണ്ടെന്നമട്ടിൽ ചേർന്ന് നിൽക്കുക. മറ്റെന്താ ചെയ്യാനാകുക!എല്ലാ അർത്ഥത്തിലും ഉയരങ്ങളിൽ നിൽക്കുന്ന ഒരു മനുഷ്യൻ എന്ന് പണ്ടേ തോന്നി പോയി. തനിക്ക് അദ്ദേഹത്തിന്റെ മനോവ്യാപാരങ്ങളിൽ പ്രവേശനമില്ല. അപ്പോൾ പുറത്ത് ശ്രദ്ധയോടെ ഉത്തരവുകൾക്കായി കാത്തുനിൽക്കുക. അത് തന്റെ ജീവിതത്തെ അതീവ ലളിതമാക്കിയിട്ടേയുള്ളൂ. എല്ലാറ്റിനും കരുത്തനായ ഒരു വ്യക്തിത്വം ഒപ്പമുണ്ട്; താൻ സുരക്ഷിതയാണ്, അതുമതി.
അഞ്ചു നാളുകൾക്ക്ശേഷം ലീല വീട്ടിലേക്ക് മടങ്ങി. മാധവൻ ഒരു നാൾ കൂടി ചേച്ചിക്കും കുട്ടികൾക്കും തുണയായി നിന്നു. അനിത ജോലിക്കുമടങ്ങണം, പക്ഷേ മാധവൻ അപ്പോഴും വെറുതേ ഇരിക്കുകയായിരുന്നില്ല,അനിരുദ്ധൻ ഇനി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം. ചെറുതാണെങ്കിലും ഒരു വരുമാനം ഉണ്ടാവണം. മാധവൻ തന്റെ സൗഹൃദങ്ങൾ ഉപയോഗിച്ച് അനിരുദ്ധന് ഇതിനിടെ ഒരു ചെറിയ ജോലി തരപ്പെടുത്തി. വലിയ ശമ്പളം ഒന്നും ഇല്ലെങ്കിലും കൃത്യമായി പോകാനൊരിടം ഉണ്ടല്ലോ. അവന്റെ പോക്കറ്റ് മണി തരപ്പെടും. ബാക്കി പിന്നെ നോക്കാം. വീടൊന്ന് ഉണരട്ടെ! അതാണിപ്പോഴത്തെ ആവശ്യം.
മീനു മിടുക്കിയാണ്. ഒരു മൂന്ന്നാല് വർഷം അവളെ പഠിത്തത്തിൽ തളച്ചിടണം. അപ്പോഴേക്കും അനിതയെ മാറ്രണം. മാധവന്റെ മനസിൽ നിന്നും പ്രൊഫസറുടെ അസാന്നിദ്ധ്യം റദ്ദാക്കി തുടങ്ങി. ക്രമേണ മാധവമേനോന്റെ സാന്നിദ്ധ്യം കുറഞ്ഞു.
ലക്ഷ്മി പകൽ പലപ്പോഴും ഭർത്താവിന്റെ സ്വകാര്യമുറിയിൽ ചുറ്റിത്തിരിഞ്ഞു. ഒരൊറ്റ പുസ്തകം പോലും താൻ കൈകൊണ്ട് തൊട്ടിട്ടില്ല. എത്ര അടുക്കും ചിട്ടയുമായാണ് അവ സൂക്ഷിച്ചിരിക്കുന്നത്. ഒരുതരം ഭക്തി! ഈ മനുഷ്യനാണോ ടീപ്പോമേൽ വാരികകളും പത്രങ്ങളും അശ്രദ്ധമായി ഇട്ടിരിക്കുന്നത്. എവിടെയോ എന്തൊക്കെയോ പിശകുകൾ അദ്ദേഹത്തെ മനസിലാക്കുന്നതിൽ തനിക്ക് സംഭവിച്ചിട്ടുണ്ട്.
നിരത്തിലേക്ക് തുറക്കുന്ന ജനാലക്കരികിൽ നിന്നു പുറം ലോകത്തേക്ക് ലക്ഷ്മി നോക്കി നിന്നു. പുറത്ത് ആകാശം ജ്വലിച്ചു പരന്നു കിടക്കുന്നു. പെട്ടെന്ന് അവർ ബാൽക്കണിയിലെ പ്രൊഫസറുടെ ചാരുകസേരയിലേക്ക് നോക്കി. എങ്ങാനും അദ്ദേഹം കിടപ്പുണ്ടോ? ഒന്നുവിളിച്ച് ആകാശം കാണിക്കാമായിരുന്നു. അത്ഭുതം പോലെ, പ്രൊഫസറുടെ മുഖം ലക്ഷ്മിയിൽതെളിഞ്ഞുതെളിഞ്ഞുവന്നു. ആകാശം നോക്കിയിരിക്കെ പ്രൊഫസർക്ക് പലപ്പോഴും ഒരുകള്ളച്ചിരി ചുണ്ടിൽ തത്തിക്കളിക്കും. ചായ കൊണ്ടുകൊടുക്കുമ്പോൾ ശ്രദ്ധിച്ചിട്ടുള്ളതാണ്. മയത്തിൽ പോലും ഈശ്വരവിശ്വാസം തൊട്ടു തീണ്ടിയിട്ട് ഇല്ലാത്ത പ്രൊഫസർ ഒരിക്കൽ അത്ഭുതം കൂറി.
''ഈശ്വരനല്ലാതെ മറ്റാർക്കാണ് വിശാലമായ ആകാശഗംഗയിൽ ഇത്ര മനോഹരമായ അബ്സ്ട്രാക്ട് ചിത്രങ്ങൾ കോറിയിടാനാവുക.""
എന്തോ വലിയ ഫലിതം പറഞ്ഞ മട്ടിൽ പൊട്ടിച്ചിരിക്കുകയും ചെയ്തു.
'' എന്തേ ഇത്ര ചിരിക്കാൻ?""
എന്ന് അന്നൊന്നും ചോദിക്കാൻ തോന്നിയില്ല. അങ്ങനെ പലതും വിട്ടുപോയിട്ടുണ്ട്. ഒരുപക്ഷേ വിട്ടുപോയവ ആകാം ജീവിതത്തിൽ കൂടുതൽ. ലക്ഷ്മിക്ക് സങ്കടം അടക്കാൻ ആയില്ല. ആകാശത്തിൽ കറുത്ത മേഘമലകൾ, അതോ തന്റെ തോന്നലോ,അവർ തേങ്ങിതേങ്ങിക്കരഞ്ഞു.
അനിത ചിലപ്പോൾ അമ്മയ്ക്കൊപ്പം ചേരും. പരസ്പരം ഒന്നും പറയില്ല. ചിലപ്പോൾ അമ്മ അറിയാതെ ഉരുവിടും
'' എന്നാലും""
ഒത്തിരി ഒത്തിരി സംസാരിച്ചു തീർന്നപോലെ ദീർഘനേരം ചെലവിട്ട് ഒന്നും മിണ്ടാതെ ഇരുവരും മുറിവിടും. ഇടയ്ക്ക് അനിത അമ്മയോട് പറഞ്ഞു:
അച്ഛൻ ഒരിക്കൽ ശശി അങ്കിളിനോട് വല്ലാതെ വഴക്കിട്ടു. വളരെ ഉച്ചത്തിൽ ആർഗ്യൂ ചെയ്യുന്നത് കേട്ടാണ് ഞാൻ ചെന്നത്. അച്ഛൻ ക്ഷുഭിതനായിരുന്നു.
''നമുക്കാർക്കും അറിയില്ല സത്യത്തിൽ നമ്മൾ അന്തിയുറങ്ങുന്നത് സ്വപ്നങ്ങളിലാണോ, അതോ യാഥാർത്ഥ്യങ്ങളിലാണോ എന്ന്. വല്ലാത്ത ജീവിതം.""
ശശി അങ്കിൾ ഒട്ടും മയപ്പെടുത്തിയില്ല.
'' ഇതാ തന്റെ കുഴപ്പം. അതിരുകടന്ന സങ്കല്പങ്ങൾ. എവിടുന്നു കിട്ടുന്നു തനിക്കീ പുതിയ പുതിയ വ്യാഖ്യാനങ്ങൾ, നോൺസെൻസ്.""
ശശിഅങ്കിൾ അന്ന് വേഗം പുറപ്പെട്ടുപോയി. അച്ഛൻ അന്ന് ഏറെ നേരം സ്വയം പിറുപിറുത്തു കൊണ്ടേയിരുന്നു. എനിക്ക് വല്ലാത്ത വിഷമം തോന്നിയ സന്ധ്യയായിരുന്നു അന്ന്. അച്ഛനോട് ദേഷ്യവും ശശിഅങ്കിളിനോട് സഹതാപവും തോന്നി. വ്യക്തമായി തന്നെ ഓർക്കുന്നു. എന്തേ അച്ഛൻ ഇങ്ങനെ ഖേദിച്ചു? മനസിൽ സൂക്ഷിച്ചിരുന്ന വിഗ്രഹത്തിന് നിറം മങ്ങി തുടങ്ങുന്നതുപോലെ തോന്നി. അച്ഛൻ അന്ന് മദ്യപിച്ചിരുന്നില്ല. നല്ല വ്യക്തതയോടെയാണ് ശശിഅങ്കിളിനോട് കലഹിച്ചത്. അതാണ് ശശിഅങ്കിൾ ഉത്തരം മുട്ടിയത് പോലെ പുറപ്പെട്ടുപോയത്. അച്ഛന്റെ വാക്കുകളെ ഞാൻ ചിലപ്പോഴൊക്കെ ഓർത്തെടുത്ത് ഇഴപിരിക്കാൻ നോക്കിയിട്ടുണ്ട്.എന്നും ശശി അങ്കിളാണ് ശരിയെന്നഉത്തരമേലഭിച്ചിട്ടുള്ളൂ. 'നോൺസെൻസ് "എന്ന് പറഞ്ഞു ഞാൻ ആ അദ്ധ്യായം അടക്കും.
സ്വപ്നങ്ങളില്ലാത്ത ജീവിതത്തിന് എന്ത് ഇല്യൂമിനേഷനാണ് ഉണ്ടാകുക.
*********
അനിരുദ്ധനിൽ വല്ലാത്ത മാറ്റങ്ങളാണ് സംഭവിച്ചത്. അവൻ കൂടുതൽ ശ്രദ്ധയും കരുതലുമുള്ള ഒരു യുവാവായി. ഒരുപക്ഷേ ഒരു മുതിർന്ന മനുഷ്യൻ. അമ്മാവൻ ഏർപ്പെടുത്തിയ ജോലിയിൽ കഷ്ടി മൂന്നുമാസമേ തുടർന്നുള്ളൂ. അപ്പോഴേക്കും രണ്ട് ഇന്റർവ്യൂകാർഡുകൾ ലഭിച്ചു. പണ്ടെന്നോ എഴുതിയ ടെസ്റ്റുകൾ, അച്ഛനുണ്ടായിരുന്നപ്പോൾ ടെസ്റ്റുകൾ എഴുതിയേ തീരുമായിരുന്നുള്ളൂ. പക്ഷേ ഇന്റർവ്യൂ കാർഡുകൾ അനിരുദ്ധൻ കീറിക്കളയും. അച്ഛൻ അറിഞ്ഞാൽ വല്ലാതെ നിർബന്ധിക്കും. ഇതിപ്പോൾ നിർബന്ധിക്കേണ്ട. പോയേതീരൂ എന്നഘട്ടമായിരിക്കുന്നു. പോയി. രണ്ടും വിജയിച്ചു. അപ്പോഴാണ് ശനിയാഴ്ചയിലെ പതിവ് കുടുംബ കൂട്ടായ്മയിൽ വിവരം അറിയിച്ചത്. മാധവൻ അമ്മാവൻ അനിരുദ്ധനെ കെട്ടിപ്പിടിച്ചു. അവൻ പാദംതൊട്ടു വണങ്ങി അനുഗ്രഹം വാങ്ങി.
അമ്മ എന്തിനെന്ന് അറിയാതെകരഞ്ഞു. അനിതയും ഈറനണിഞ്ഞ കണ്ണുകളെ മറച്ചു. സന്തോഷിച്ചത് മീനുവും അമ്മായിയും ആയിരുന്നു. അമ്മായി വേഗത്തിൽ അടുക്കളയിലേക്ക് പോയി. ഒരു പായസം തരപ്പെടുത്താം. ഇത് ആഘോഷിക്കണം.
മാധവനും പെട്ടെന്ന് പടവുകൾ ഇറങ്ങിപ്പോയി.
അന്ന് ഭക്ഷണം ഗംഭീരമായി. മാധവൻ രണ്ടു ഗ്ലാസുകളിൽ മദ്യം പകർന്നു. ഇനി നിനക്ക് ഒരുഗ്ലാസ് കഴിക്കാം എന്റെ അംഗീകാരമാണ്. അനിരുദ്ധൻ തന്റെ മുറിയിലേക്ക് കടന്നുപോയി. മാധവൻ പറഞ്ഞു: സാരമില്ല അവൻ വരും. അവൻ വേണ്ട സമയം എടുക്കട്ടെ.
രണ്ട് ലാർജ് ഉള്ളിൽ ചെന്നപ്പോൾ മാധവന് രാജീവിനെയും നിമ്മിയെയും ഓർമ്മവന്നു.രാജീവ് യു.കെയിലും നിമ്മി യു.എസിലും. നിമ്മി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായി. അനിതയേക്കാൾ ഒരു വയസ് മൂപ്പ്. രാജീവ് എങ്ങനെയെങ്കിലും വർഷത്തിലൊരിക്കൽ കുടുംബത്തിലെത്തും. അച്ഛനെയും അമ്മയെയും പിരിയാൻ സങ്കടമാണ്. പക്ഷേ അവർ വളരട്ടെ. വളർന്ന് തന്നേക്കാൾ ഉന്നതിയിൽ എത്തട്ടെ. അതിനായി അവരെ കൂടുതുറന്ന് വിട്ടതാണ് മാധവമേനോൻ. ഏകാന്തതയ്ക്ക് പരിഹാരം പോലെ ചേച്ചിയുണ്ട്. അവരുടെ മൂന്ന് കുട്ടികളുണ്ട്. മതി. മാധവൻ ഒന്നുകൂടി ഗ്ലാസ് നിറച്ചു. ലീല വറുത്ത മീൻകഷണങ്ങൾ അനുസാരിയായി ഭർത്താവിന് നൽകി. ലക്ഷ്മി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരുവട്ടം പോലും ലീലയുടെ മുഖം ചുളുങ്ങിയില്ല. ലക്ഷ്മിയേട്ടത്തിയുടെ മുഖം ചുളിയുന്നുണ്ടോ എന്നിടകണ്ണിട്ട് ലീല നോക്കുകയും ചെയ്തു.
ലക്ഷ്മിയും ഓർമ്മകളിൽ പരതി. താനെന്നെങ്കിലും ഭർത്താവിന് സ്വാദിഷ്ടമായത് എന്തെങ്കിലും മദ്യപിക്കുമ്പോൾ നൽകിയിട്ടുണ്ടോ? ഒരിക്കലോ മറ്റോ മുട്ട സ്ക്രംബിൾ ചെയ്തുതരാൻ പറഞ്ഞു. നല്ലോണം പച്ചമുളകും ചേർക്കാൻ പറഞ്ഞു. സ്ക്രംബിൾ ചെയ്യുന്നതെങ്ങനെയെന്ന് പിടികിട്ടിയില്ല. അതിനാൽ ഓംലെറ്റ് രണ്ടുമൂന്നെണ്ണംഉണ്ടാക്കി. ഓംലെറ്റ് കണ്ടപ്പോൾ പ്രൊഫസർ പൊട്ടിച്ചിരിച്ചു.
''എടോ ശശി താൻ കണ്ടോ എഗ്ഗ് സ്ക്രാംബിളിന്റെ പുതിയ രൂപം!""
പിന്നെ തമാശരൂപത്തിൽ തന്നോട് പറഞ്ഞു.
'' പോ, പോ""
അന്ന് വല്ലാതെ ചമ്മിയത് ലക്ഷ്മി ഓർത്തു.
മാധവൻ അനിരുദ്ധന്റെ മുറിയിൽപോയി അവനെ കൂട്ടിവന്നു. ഇന്ന് നല്ല ദിവസമല്ലേ ഞാൻ നിനക്കൊരു ഓഫർ തരുന്നു. എന്റെ വെറുതേ ഇരിക്കുന്ന ബൈക്ക് നീയെടുത്തോ, രാജീവിന് ഇനി അത് വേണ്ടിവരില്ല. നീ രണ്ടാമത്തെ ഓഫർ സ്വീകരിക്കുക. ദൂരം അല്പം കൂടുമെന്നല്ലേ ഉള്ളൂ. ബൈക്കിലാവുമ്പോൾ പതിനഞ്ചുകിലോമീറ്ററൊന്നും ഒരു ദൂരമല്ല. അങ്ങനെ അനിരുദ്ധന്റെ കൺഫ്യൂഷന് പരിഹാരമായി. അനിരുദ്ധന്റെ കൈയിൽ മുന്നേ ഒഴിച്ചുവച്ച ഗ്ലാസ് മാധവൻ പിടിപ്പിച്ചു. അതിൽ അനുപാതം തെറ്റിക്കാതെ ഐസും സോഡയും ചേർത്തു.
'' ചിയേഴ്സ്""
ലക്ഷ്മി പെട്ടെന്ന് വീണ്ടും എഗ്ഗ് സ്ക്രാംബിൾ ഓർത്തു. പ്രൊഫസർ പിണങ്ങിപ്പോയതാണോ?
അനിരുദ്ധൻ തിങ്കളാഴ്ച പുതിയ ജോലിയിൽ പ്രവേശിച്ചു. ആ ശനിയാഴ്ചയും മാധവൻ നല്ല മൂഡിലായിരുന്നു. കൈവശമുണ്ടായിരുന്ന പൈന്റിൽ നിന്നും ഒരു പെഗ് അനിരുദ്ധന് ഓഫർ ചെയ്തു.
'' മടിക്കണ്ട. ഒന്ന് കഴിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല, അച്ഛനുണ്ടായിരുന്നെങ്കിലും നിന്നെ മുതുകത്ത് തട്ടി അഭിനന്ദിച്ചേനെ. നിനക്ക് പ്രാപ്തിയും പ്രായവും എത്തി എന്നതിൽ അഭിമാനിച്ചേനെ.""
ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മീനു പെട്ടെന്ന് ചുമയ്ക്കാനാരംഭിച്ചു. എന്തോ തൊണ്ടയിൽ കുടുങ്ങിയതുപോലെ. അവൾ വാഷ്ബേസിനിലേക്ക് ഓടി ഛർദ്ദിക്കാൻ ആരംഭിച്ചു. അനിത പിന്നിലെത്തി മുതുക് തടവി.
'' എന്തുപറ്റി കുട്ടി?""
വല്ലവിധേന ചുമ അടക്കി മീനു മുറിയിലേക്ക് ഓടി. ലീലയാണ് ഇക്കുറി അവൾക്ക് പിന്നാലെ ചെന്നത്. മീനു കട്ടിലിൽ കമിഴ്ന്നടിച്ച് കിടന്നു ഏങ്ങലടിച്ചു കരയുന്നു. അവർ അടുത്തിരുന്നു മുതുക് തടവി. മീനു ലീലയുടെ കൈപിടിച്ചുമാറ്റി നീരസം അറിയിച്ചു. അവർ എഴുന്നേറ്റു പോയി.
'' അവൾ കരയട്ടെ ഒന്ന് പതം വരട്ടെ.""
എന്നാലും തീൻമേശയ്ക്ക് ചൈതന്യം നഷ്ടപ്പെട്ടപോലെ ഓരോരുത്തരും സ്വന്തം മനോവ്യാപാരങ്ങളിൽ അലഞ്ഞു. ലീല ഭർത്താവിനോട് ആരാഞ്ഞു.
'' ഒന്നുപോയി കുട്ടിയെ കൂട്ടിക്കൊണ്ടുവന്നൂടെ?""
മാധവൻഗ്ലാസ് മേശപ്പുറത്തുവച്ച് ഭാര്യയെ അനുസരിച്ചു. മീനുവിന്റെ കട്ടിലിൽ അവളോട് ചേർന്നിരുന്ന് മുടിയിൽ തടവി. പിന്നെ മൃദുവായിചോദിച്ചു.
'' എന്തു പറ്റി കുട്ടിക്ക്?
മീനു തല അമ്മാവന്റെ മടിയിൽ വച്ച് നിർബാധം കരഞ്ഞു. മാധവൻ അവളുടെ തലമുടിയിൽ വിരലുകൾ ചലിപ്പിച്ചു. വാത്സല്യത്തിന്റെ നീരുറവ അണപൊട്ടി ഒഴുകാൻ വിട്ടു. ഓരോരുത്തരായി മീനുവിന് ചുറ്റും കട്ടിലിൽ ഇരിപ്പായി. ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ മീനു എഴുന്നറ്റിരുന്നു. ഏറെനേരം ആരും ഒന്നും ഉരിയാടിയില്ല. മീനുവും. പിന്നെ അമ്മയുടെ കരം ഗ്രഹിച്ച് അതിൽ ചുംബിച്ചു. കണ്ണീർ തുള്ളികൾ അവരുടെ കൈകളിൽ പതിച്ചു.
അമ്മ മകളെ ആശ്വസിപ്പിക്കാൻ മറന്ന് മറ്റേതോ ലോകത്തിലിരുന്നു.
'' അമ്മേ, ഞാൻ ഒരിക്കൽ അച്ഛന്റെ മുഖത്ത് നോക്കി അച്ഛൻ അഹങ്കാരിയാണെന്ന് പറഞ്ഞു.""
എല്ലാവരും സ്തബ്ധരായി. സങ്കടം സഹിക്കാനാവാതെ മീനു അമ്മയുടെ മടിയിൽ മുഖമൊളിപ്പിച്ചു. പെട്ടെന്ന് എല്ലാവരും താന്താങ്ങളുടെ ലോകത്ത് അന്വേഷണം തുടങ്ങി. താൻ എന്തെങ്കിലും അനിഷ്ടമായത്...?
എന്തോ ധൈര്യം കിട്ടിയ മട്ടിൽ മീനു വിക്കിവിക്കി പറഞ്ഞു. ഞാൻ കോളേജിൽ നിന്നു വന്നപ്പോൾ ഏതാണ്ട് സന്ധ്യയായിരുന്നു. നിരത്തിൽവച്ചുതന്നെ അച്ഛന്റെ ഒച്ചകേട്ടു. അപ്പോഴേ തോന്നി ശശി അങ്കിൾ ഒപ്പമുണ്ടാവുമെന്ന്. പടവുകൾ കയറുമ്പോൾ ഞാൻ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. എന്തൊരു ഒച്ചയാണ് അച്ഛന്റെ ശബ്ദത്തിന്. മറ്റുള്ളവർ ചെകിടരാണെന്നാണോ അച്ഛന്റെ വിചാരം! നേരെ അച്ഛന്റെ മുറിയിലേക്ക് തന്നെ ചെന്നു, ഞാൻ കരുതിയതിലും അപ്പുറമായിരുന്നു കാര്യങ്ങൾ. ശശിഅങ്കിളിനെ കൂടാതെ ഒരു അപരിചിതൻ കൂടി മുറിയിലുണ്ടായിരുന്നു. അതൊന്നും എനിക്ക് പ്രശ്നമായി അപ്പോൾ തോന്നിയില്ല. നേരെ ചെന്ന് അച്ഛന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു..
'' ജംഗ്ഷനിൽ കേൾക്കാം അച്ഛന്റെ ഒച്ച. എന്തൊരു ബഹളമാണച്ചാ ഇത്. അച്ഛന് അഹങ്കാരമാണ്. തർക്കിച്ച് തോല്പിക്കാനുള്ള വെപ്രാളം.""
ദേഷ്യം കൊണ്ട് ഞാൻ അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ മുറിയിൽ കയറി കതകടച്ചു. മൂന്നുനാല് ദിവസം ഞാൻ അച്ഛന്റെ മുന്നിൽപ്പെടാതെ മാറി നടന്നു. ശരി ആയില്ല. വേണ്ടായിരുന്നു. എന്നൊക്കെ അപ്പോഴേക്കും മനസിൽ ബോദ്ധ്യപ്പെട്ടിരുന്നു. അച്ഛൻ എന്നെ അന്വേഷിച്ചില്ല. അങ്ങനെയൊന്നും സംഭവിച്ചതായി നടിച്ചതുമില്ല. ഒളിഞ്ഞുനോക്കിയപ്പോഴേക്ക് പ്രശാന്തമായ മുഖം. മീനു പിടിവിട്ടപോലെ വീണ്ടും ഏങ്ങലടിച്ചു.മാധവനും ലീലയും അവളെ അണച്ചുപിടിച്ചു. അനിത കരച്ചിലടക്കാനാവാതെ മുറി വിട്ടുപോയി. അനിരുദ്ധൻ എപ്പോഴോപുറത്തുപോയിരുന്നു.
*********
ഒരു മുറിയിൽ ഇരുകട്ടിലുകളിലായി അനിതയും മീനുവും ഉറങ്ങാൻ കിടന്നു. അനിത ആകെ അസ്വസ്ഥയായിരുന്നു. താനും അച്ഛനോട് കർക്കശമായി പെരുമാറിയിരുന്നോ? അച്ഛൻ ഒരു മോശം പിതാവാണെന്നുതോന്നിയിട്ടുണ്ടോ? കട്ടിലിൽ ഒത്തിരിനേരം മനസിന്റെ പുസ്തകത്താളുകൾ പരതി. അച്ഛന് തന്നെ ഇഷ്ടമായിരുന്നു. എപ്പോഴും ചേർത്തുപിടിച്ചും ഇഷ്ടം കൂടുമ്പോൾ! വൈദ്യുതി പോലെ ആ സ്നേഹം തന്നിലേക്ക് പ്രവഹിക്കുന്നത് തീർച്ചയായി എത്രയോ തവണ താൻ അനുഭവിച്ചിട്ടുണ്ട് താനും. ആവശ്യങ്ങൾ ഒന്നും നിരസിച്ചതായി ഓർമ്മയിലില്ല. പിറകേ പിറകേ രണ്ടു കുഞ്ഞുങ്ങൾ വന്നപ്പോൾ താനാണ് തന്റെ ആവശ്യങ്ങൾക്ക് കടിഞ്ഞാണിട്ടത്. ശശിഅങ്കിൽ വന്ന് അച്ഛന്റ അരമന ദീപ്തവത്ക്കരിക്കുമ്പോൾ തനിക്കെന്നും അഭിമാനമായിരുന്നു. അച്ഛന്റെ വിശ്വരൂപം കാണാനുള്ള കൊതി.
തനിക്കെപ്പോൾ വേണമെങ്കിലും അച്ഛന്റെ അരമനയിൽ പ്രവേശിക്കാം. ഒരു ഇരിപ്പിടം ഉറപ്പ്. അച്ഛൻ ശരിക്കും ഒരു ഇരിപ്പിടം അനിരുദ്ധനും ഒരുക്കിയിരുന്നു. അവൻ പക്ഷേ അച്ഛന്റെ ഭ്രമണപഥത്തിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. അമ്മാവൻ ഇന്ന് നൽകിയ വിസ്ക്കിയുടെ യാനപാത്രം അച്ഛൻ നൽകുമായിരുന്നു. അഭിമാനത്തോടെ. അതായിരുന്നു അച്ഛൻ! നമ്മുടെയൊക്കെ ധാരണകൾക്കും ഊഹങ്ങൾക്കും അപ്പുറം! അല്പം അകലെ പാലിച്ച് അച്ഛനെ നോക്കിക്കണ്ടിരുന്നെങ്കിൽ ഒരു പക്ഷേ അച്ഛന്റെ യഥാർത്ഥ അസ്തിത്വം കൂറേക്കൂടി പിടികിട്ടുമായിരുന്നു. താൻ എന്നും അച്ഛന്റെ ചുറ്റുവട്ടത്തായിരുന്നു. പ്രിയങ്കരി. ആ സ്നേഹത്തിന്റെ ഊഷ്മളതയിൽ ആനന്ദിച്ചവൾ! അച്ഛന്റെ മൂല്യവും മഹത്വവും വ്യവച്ഛേദിച്ചു അറിയാൻ വിധിക്കപ്പെടാത്തവൾ?
അനിത പെട്ടെന്ന് നിയന്ത്രണം വിട്ട് തേങ്ങിതേങ്ങിക്കരഞ്ഞു. ഇപ്പോൾ മീനുവിന്റെ ഊഴമായിരുന്നു. അവൾഓടിവന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു. ഒപ്പം കിടന്നു. ഒരക്ഷരം ഉരിയാടാതെ അവർ പരസ്പരം കെട്ടിപ്പിടിച്ചുകിടന്നു എപ്പോഴോ ഉറങ്ങി.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |