മാക്കൂമാക്ക. കറുപ്പും വെള്ളയും ഇടകലർന്ന നീണ്ട രോമങ്ങളോടു കൂടിയ ചെറിയ പൂച്ചക്കുട്ടി. അമ്മപ്പൂച്ചയുടെ പിന്നാലെ പതുങ്ങി പതുങ്ങി നടന്ന് ഈ വീട്ടിൽ അന്തേവാസിയാകാൻ എത്തിയവൾ.സ്വന്തം കാലിൽ നിൽക്കാനുള്ള തന്ത്രങ്ങളെല്ലാം പഠിപ്പിച്ച് അമ്മ അവസാനം അവളെ ഇവിടെ ഉപേക്ഷിച്ച് പോയി. അങ്ങനെ കുഞ്ഞു മാക്കൂമാക്ക തന്റെ അതിജീവന പോരാട്ടം ആരംഭിച്ചു. പോരാട്ടം അതൊരു യുദ്ധമായി മാറാൻ അധികം താമസമുണ്ടായില്ല. കെയ് ഞങ്ങളുടെ ടോക്കിംഗ് ക്യാറ്റ് അവളായിരുന്നു എതിരാളി.
അവൾ വ്യത്യസ്ത അവസരങ്ങളിൽ വിവിധതരം ശബ്ദങ്ങളിൽ സംസാരിച്ചു ഞങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ കുത്സിത ബുദ്ധി ക്കാരിയും അതേ സമയം പേടിത്തൊണ്ടിയുമായ പെൺപൂച്ച. അവളിവിടെ ഒരു സ്വയം പ്രഖ്യാപിത രാജ്ഞിയായി വിലസി നടക്കുന്ന കാലം. കെയ്ന് ഭക്ഷണം ചോദിക്കാൻ, സന്തോഷം പ്രകടിപ്പിക്കാൻ,ദേഷ്യം കാണിക്കാൻ ഒക്കെ പ്രത്യേകം പ്രത്യേകം ശബ്ദങ്ങൾ ഉണ്ടായിരുന്നു. കൂട്ടുകാരനായ ചെറി എന്ന കണ്ടൻ പൂച്ചക്കുട്ടി അവളുടെ പിന്നാലെ സകല നേരവും കാണപ്പെട്ടു. ആഹാ, ഇനി കെയിക്ക് ഒരു കൂട്ടുകാരി കൂടി ആയല്ലോ എന്ന് ഞങ്ങൾ കൊച്ചു മാക്കൂമാക്കയെ നോക്കി പറഞ്ഞു തീർന്നില്ല അതിനുമുമ്പേ ദാ കെയ് അവളെ നോക്കി ഒരു വല്ലാത്ത മുരളലും കണ്ണുരുട്ടലും.
പുതിയ പൂച്ചക്കുട്ടിയെ അവൾക്ക് തീരെ പിടിച്ചില്ല എന്ന് മനസിലായി. എന്തായിരിക്കും കാരണം മാക്കൂമാക്ക ഒരു പെണ്ണായതു മാത്രമാണ് കാരണം എനിക്ക് തോന്നി. അല്ലെങ്കിൽ ചെറിപ്പൂച്ചയോട് കാണിക്കുന്ന സ്നേഹം അല്പം, വെറും അല്പമെങ്കിലും, അനാഥയായ മാക്കൂമാക്കായോട് കാണിച്ചാൽ ഞങ്ങൾക്ക് കെയിനോടുള്ള ഇഷ്ടം കൂടുകയല്ലെ ഉള്ളൂ. പൂച്ചപ്പെണ്ണുങ്ങൾക്ക് ഒട്ടും ഫെമിനിസ്റ്റ് ആശയങ്ങൾ തലയിൽ ഇല്ലായെന്ന് എനിക്ക് ഇതോടെ തീർച്ചയായി. അതോ , അവളും ടി വി സീരിയലുകളുടെ സ്വാധീനവലയത്തിൽ ആയോ.
എന്തായാലും മാക്കൂമാക്കയോടുള്ള കെയ്യുടെ ദേഷ്യം ദിനം പ്രതി വർദ്ധിച്ചതേയുള്ളു. തന്റെ സാമ്രാജ്യത്തിലേക്ക് തന്നെക്കാൾ സുന്ദരിയും ചെറുപ്പക്കാരിയുമായ മാക്കൂമാക്ക വന്നത് കെയിക്കു സഹിക്കാനേ കഴിഞ്ഞില്ല. അവളുടെ മുരളൽ വർദ്ധിച്ചു വിരട്ടലിലേക്ക് കടന്നു.ജന്മനാ പേടിത്തൊണ്ടിയാണെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ കെയ് ഒരു ദിവസം മാക്കൂമാക്കയെ ഒന്ന് വിരട്ടി നോക്കി.പക്ഷേ പിന്നീട് സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. കേയുടെ പകുതി മാത്രം വലിപ്പമുള്ള മാക്കൂമാക്ക തന്റെ കുഞ്ഞു ശരീരം റ പോലെ വളച്ച് നഖങ്ങൾ പുറത്തേക്ക് നീട്ടി ഒരു ചീറൽ. അതായിരുന്നു അവളുടെ പ്രതിരോധം. വിരട്ടാൻ വന്ന കെയ് വാലും ചുരുട്ടി ഒറ്റയോട്ടം. പിന്നെ രണ്ടു ദിവസത്തേക്ക് അവളെ പുറത്തേക്ക് കണ്ടില്ല.
മാക്കൂമാക്ക അങ്ങനെ ഞങ്ങൾക്ക് ഒരു ധീര യോദ്ധാവായി. പക്ഷേ അവൾ ആരോടും അധികം അടുക്കാനൊന്നും വന്നില്ല. നിശബ്ദമായി, തനിക്ക് ലഭിക്കുന്ന ഭക്ഷണം കഴിച്ച്, കിളികളെയും അണ്ണാറക്കണ്ണൻമാരെയും നോക്കി,ഞങ്ങളുടെ ഔട്ട് ഹൗസിൽ കിടന്നുറങ്ങി . അങ്ങനെ നിസ്സംഗയായി അതേ സമയം അഭിമാനിയുമായി ജീവിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കെയ് വീണ്ടും പ്രത്യക്ഷപ്പെട്ടു. അവൾ പിന്മാറാൻ തയ്യാറായിരുന്നില്ല. കുതന്ത്രങ്ങൾ പലതും മനസ്സിൽ കുറിച്ചിട്ടുകൊണ്ടാണ് അവളുടെ രണ്ടാം വരവെന്ന് പിന്നീടാണ് ഞങ്ങൾക്ക് മനസിലായത്. മാക്കൂമാക്കയെ അവിടെ ജീവിക്കാൻ അനുവദിക്കില്ല എന്ന് ശപഥം ചെയ്ത പോലെ കെയ് അവളെ രാപ്പകലില്ലാതെ ശല്യപ്പെടുത്താൻ തുടങ്ങി. അതിനു വേണ്ടി പൂച്ചകളുടെ ശത്രുക്കളായ കീരികളുടെ പോലും സഹായം തേടാൻ അവൾ തയ്യാറായി . കീരികൾ മാക്കൂമാക്കയെ ഭയപ്പെടുത്തി ഓടിക്കുന്നത് ആസ്വദിച്ചുകൊണ്ട് കെയ് മതിലിന്റെ മുകളിൽ ഞെളിഞ്ഞിരിക്കും. ഇതിനിടെ മറ്റു പൂച്ചകളുടെ സൗഹൃദം മാക്കൂമാക്കയ്ക്ക് ലഭിക്കാതിരിക്കാനും കെയ് ശ്രദ്ധിച്ചു. ഔട്ട് ഹൗസിന്റെ വാതിൽക്കൽ വന്ന് അത് തന്റെ സ്വന്തീ സ്ഥലമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു. ഇത്രയും വലിയ ഒരു എതിർപ്പ് നേരിടാനുള്ള ശക്തി മാക്കൂമാക്കയ്ക്ക് ഇല്ലായിരുന്നു. അവൾ തളർന്നു പോയി. മറ്റു പൂച്ചകൾ കൂടി കൈവിട്ടതോടെ അവസാനം ബുദ്ധിമതിയായ അവൾ ഞങ്ങൾ മനുഷ്യരുടെ അടുത്ത് അഭയം തേടി. ഞങ്ങളോട് അടുപ്പം കാണിച്ചു, സ്നേഹത്തോടെ കാലുകളിൽ മുട്ടിയുരുമ്മി, വിളിക്കുമ്പോൾ ഓടിയെത്തി. ഞങ്ങളുടെ അടുത്ത് സമാധാനത്തോടെ ഇരുന്നു. മടിയിൽ വെയ്ക്കാനും തലോടാനും സന്തോഷത്തോടെ നിന്നു തന്നു.
ഇതു കണ്ട് കെയ് ഞെട്ടിപ്പോയി. അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കം. മാക്കൂമാക്കയെ രക്ഷിക്കാൻ വേണ്ടി ഞങ്ങൾ കെയിനെ അവിടെനിന്ന് ഓടിച്ചു. സന്തോഷവതിയായ മാക്കൂമാക്ക വീണ്ടും നിർഭയമായി ജീവിക്കാൻ തുടങ്ങി. പക്ഷേ അവൾക്ക് ഞങ്ങളുടെ മാത്രം കൂട്ട് പോരായിരുന്നു. പൂച്ച ഭാഷയിൽ അവളോട് സംസാരിക്കാൻ ആരെയും കിട്ടാതെ വല്ലാത്ത ഒറ്റപ്പെടൽ തോന്നിയ ഒരു ദിവസം അവൾ കൂട്ടു തേടി എവിടെയോ പോയി. രണ്ടു ദിവസം എവിടെയൊക്കെയോ കറങ്ങി.ഒടുവിൽ തിരികെ വന്നത് ഒരു വയസൻ പൂച്ചയുമായിട്ടായിരുന്നു. അവിടെ അടുത്തെങ്ങും ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേകതരം പൂച്ച. വാലിലെ രോമമൊക്കെ കൊഴിഞ്ഞ് അവശത തോന്നിക്കുന്ന ഒരു വൃത്തികെട്ട ജീവി. അറപ്പുണ്ടാക്കുന്ന രൂപം. അടുപ്പിക്കാൻ തോന്നില്ല. ഞങ്ങളെ കൂടുതൽ അത്ഭുതപ്പെടുത്തിയത് മറ്റു പൂച്ചകളുടെ പെരുമാറ്റമാണ്. അവയൊന്നും തന്നെ ഈ പുതിയ പൂച്ചയുടെ സാമിപ്യം ഇഷ്ടപ്പെട്ടില്ല. ഇതിനെ കാണുന്നത് തന്നെ അവർക്ക് ചതുർത്ഥി യായി. കണ്ടാൽ മുറുമുറുത്തുകൊണ്ട് അവ അകലം പാലിച്ച് നിൽക്കും. എന്നാൽ കൊച്ചു മാക്കൂമാക്കാ മാത്രം അത്യധികം സന്തോഷത്തോടെ അമ്മാവൻ പൂച്ചയെ മുട്ടിയുരുമ്മി നിന്നു. അവൾക്കായി ഞങ്ങൾ നൽകിയ ഭക്ഷണം മുഴുവൻ അമ്മാവൻ പൂച്ചയ്ക്ക് നൽകിയിട്ട് അവൾ തുള്ളിച്ചാടി നടന്നു . അമ്മാവനും അവളെ സ്നേഹത്തോടെ ലാളിച്ചു. ഈ അമ്മാവൻ കുട്ടിപ്പൂച്ച കൂട്ടുകെട്ട് ഞങ്ങൾക്ക് പുതുമയുള്ള കാഴ്ചയായിരുന്നു സമൂഹം ഒറ്റപ്പെടുത്തിയ രണ്ട് തുല്യ ദുഃഖിതരുടെ സൗഹൃദം. എങ്കിലും വയസൻ പൂച്ചയുടെ അറപ്പുണ്ടാക്കുന്ന രൂപം കാരണം ഞങ്ങളും അതിനെ അകറ്റി നിർത്താൻ ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ, അതിനെ ഒരുദിവസം പെട്ടെന്നു കാണാതായപ്പോൾ ഞങ്ങൾ ആശ്വസിച്ചു.
വയസൻ പൂച്ച പോയപ്പോൾ മാക്കൂമാക്ക വീണ്ടും സങ്കടത്തിലായി.പക്ഷേ ഇത്തവണ അവളുടെ മനസ്സിന് മാത്രമല്ല ക്ഷീണം. ശരീരവും തളർന്നുപോകുന്നു. വാലിലെ രോമങ്ങൾ കൊഴിയുന്നു. കാലിലെ തൊലി പോലും അടർന്നു പോകുന്നു. മാക്കൂമാക്ക ഭക്ഷണം തീരെ കഴിക്കാതെ ആയി. നടക്കാൻ പോലും സാധിക്കുന്നില്ല. നടന്നു വീണു നിരങ്ങി നിരങ്ങി എവിടെയെങ്കിലും ചെന്നു കിടക്കും. ഞങ്ങൾ തിരിച്ചറിഞ്ഞു വയസൻ അമ്മാവൻ നൽകിയ രോഗം .മറ്റു പൂച്ചകൾ അയാളെ അകറ്റി നിർത്തിയതിന്റെ രഹസ്യം ഇപ്പോളാണ് മനസിലായത്. പാവം മാക്കൂമാക്ക അവൾ ഇതുവരെയുള്ള എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു. ഈ രോഗത്തെ ജയിക്കാൻ അവളുടെ ഇച്ഛാശക്തി മാത്രം മതിയാകുമോ. പ്രതീക്ഷക്ക് വകയില്ലെങ്കിലും ഞങ്ങൾ അവൾക്ക് നാട്ടുമരുന്ന് അരച്ച് നൽകി. തൊലി അടർന്നു പോയ അവളുടെ കുഞ്ഞിക്കാലുകളിൽ മരുന്ന് പുരട്ടുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു. എത്ര സ്നേഹമായിരുന്നു അവൾക്ക് ഞങ്ങളോട്. അവൾക്കായി ഞാൻ പ്രാർത്ഥിച്ചു എന്നു പറഞ്ഞാൽ നിങ്ങൾ ഒരു പക്ഷെ കളിയാക്കിയേക്കാം. പക്ഷേ സത്യമാണ്. എന്തായാലും ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് അവൾ പതിയെ ജീവിതത്തിലേക്ക് മടങ്ങി വന്നു. ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. കാലുകളിൽ പുതിയ തൊലി കിളിർത്തു വന്നു. ക്ഷീണം മാറി. ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരു ജീവൻ തിരികെ കിട്ടാൻ സഹായിക്കുന്നത് എത്ര ചാരിതാർത്ഥ്യമാണ് നൽകുന്നത് എന്ന് ഞങ്ങൾക്ക് ഈ അനുഭവം മനസിലാക്കി തന്നു.
ജീവിതം തിരികെ കിട്ടിയ മാക്കൂമാക്കാ ഞങ്ങളോട് കൂടുതൽ സ്നേഹത്തോടെ പെരുമാറി. അവൾ ഞങ്ങളെ കാണുമ്പോൾ ചിരിച്ചുകൊണ്ട് ഓടി വരുന്നത് പോലെ തോന്നി. പാവം, ഔട്ട് ഹൗസിൽ തനിച്ച് രാത്രിയിൽ ഉറങ്ങാൻ കയറുമ്പോൾ മാത്രം അവളുടെ മുഖത്ത് സങ്കടം നിറയും.
അസുഖ കാലത്ത്, വില്ലത്തിയായ കെയ് അവളുടെ അടുത്തേക്ക് വരാറേ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ രോഗം മാറിയ അവസ്ഥയിൽ, പ്രത്യേകിച്ച് മാക്കൂമാക്ക മിടുക്കി ആയി വന്നിരിക്കുന്ന സാഹചര്യത്തിൽ കെയ് വീണ്ടും രംഗത്തെത്തി. പകൽ ഞങ്ങളെ പേടിച്ച് വീട്ടിലേക്ക് വരാത്ത കെയ്, രാത്രിയിൽ പതുങ്ങി വന്നു. ഔട്ട് ഹൗസിലേക്ക് നുഴഞ്ഞു കയറിയ കെയ് ഉറങ്ങിക്കിടന്ന മാക്കൂമാക്കായെ ആക്രമിച്ചു. മാക്കൂമാക്കായ്ക്ക് എതിർക്കാനുള്ള ശക്തിയില്ലായിരുന്നു. രോഗം മാറി ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നല്ലോ അവൾ. നിലവിളി കേട്ട് പുറത്തിറങ്ങിയ ഞങ്ങളുടെ അടുത്തേക്ക് അവൾ ഭയന്നോടിവന്നു. ഞങ്ങളെ കണ്ടപ്പോൾ കെയ് എവിടേക്കോ ഓടിപ്പോയി.പക്ഷേ അവൾ വീണ്ടും വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പാവം മാക്കൂമാക്കയും ഇനി എന്നെ തനിച്ച് കിടത്തല്ലെ എന്ന് പറയുന്ന മുഖ ഭാവത്തോടെ അടുക്കള വാതിലിൽ തന്നെയിരുന്നു. ഞാൻ ഒരു തീരുമാനമെടുത്തു. അവളെ ഔട്ട് ഹൗസിലേക്ക് വിടുന്നില്ല. കാർഡ്ബോർഡ് കൊണ്ട് ഉണ്ടാക്കിയ ഒരു പെട്ടിയിൽ പഴയ തുണികൾ വെച്ച് ഞാൻ സുഖമുള്ള ഒരു മെത്തക്കൂട് മാക്കൂമാക്കയ്ക്കു വേണ്ടി പെട്ടെന്ന് തന്നെ തയ്യാറാക്കി. അവളെ അതിലേക്ക് എടുത്തു വെച്ചു. എത്ര ബുദ്ധിമതിയായിരുന്നു അവൾ. ആ കൂട് അവൾക്ക് വേണ്ടിയാണ് തയ്യാറാക്കിയതെന്ന് എത്ര വേഗത്തിലാണ് അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞത്. എത്ര അനുസരണയോടെയാണ് അവൾ അതിനുള്ളിൽ കിടന്നുറങ്ങിയത്. സാധാരണ പൂച്ചകളുടെ വർഗസ്വഭാവം ആയ മണത്തു നോക്കൽ, പാത്രം തട്ടിയിടൽ, തട്ടിന്മേൽ കയറൽ തുടങ്ങിയ കലാപരിപാടികൾ ഒന്നും അവിടെ നടന്നില്ല . അവൾക്ക് ഞങ്ങളെ പൂർണ്ണമായും വിശ്വാസമായിരുന്നു. ഞങ്ങൾക്ക് ഒരു ശല്യവും ഉണ്ടാകാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. ഒരു ശബ്ദം പോലുമുണ്ടാക്കാതെ ആ കൂടിനുള്ളിൽ അവൾ സമാധാനമായി ഉറങ്ങി. ഉറങ്ങുമ്പോൾ അവളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. അവൾ ശിശുക്കളെപ്പോലെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
രണ്ടു മൂന്നു ദിവസം അങ്ങനെ പോയി. പെട്ടെന്നാണ് ഞങ്ങൾക്ക് ദൂരെയുള്ള ആശുപത്രിയിലേക്ക് പോകേണ്ടി വന്നത്. ഒരു ദിവസം അവിടെ നിൽക്കണം. മാക്കൂമാക്കയെ തൽക്കാലം ഔട്ട് ഹൗസിലേക്ക് തിരികെ വിടേണ്ടി വരും.
അവളുടെ കാർഡ്ബോർഡ് കൂട് ഞാൻ ഔട്ട് ഹൗസിൽ കൊണ്ടുവെച്ചു. രാത്രിയിൽ അവൾ അവിടെ ഉറങ്ങും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു .ഞങ്ങളുടെ സ്വന്തം ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കുറച്ചുനേരം അവളെ കുറിച്ച് അധികം ചിന്തിച്ചില്ല. ഒരു രാത്രി ആശുപത്രിയിൽ തങ്ങി അടുത്തദിവസം രാത്രിയോടെ ഞങ്ങൾ വീട്ടിൽ തിരികെയെത്തി. ഞങ്ങളുടെ ശബ്ദം കേട്ട് മാക്കൂമാക്കാ ഓടിയെത്തും എന്നു ഞങ്ങൾ കരുതി ,പക്ഷേ അവൾ വന്നില്ല. ഉറങ്ങി കിടക്കുകയാകും ഞങ്ങൾ സമാധാനിച്ചു . രാവിലെ ഉറക്കമുണർന്നയുടനെ ഞാൻ ഔട്ട് ഹൗസിൽ പോയി നോക്കി.അവിടെ മാക്കൂമാക്കായുടെ കൂട് ശൂന്യമായി കിടന്നിരുന്നു. അതിൽ വിരിച്ച തുണിമെത്ത ചുരുണ്ടുകൂടിയിരുന്നു. ഞാൻപതിയെ അവിടെ മൊത്തം നടന്നു നോക്കി. അവളുടെ പേരു വിളിച്ചു നോക്കി. വൈകുന്നേരം വരെ അവൾ വരും എന്ന പ്രതീക്ഷയിൽ ഞങ്ങൾ ഭക്ഷണം തയ്യാറാക്കി കാത്തിരുന്നു.
പക്ഷേ അന്നും അതിനടുത്ത ദിവസങ്ങളിലും ഒരു നേരം പോലും അവൾ വന്നില്ല. ഞങ്ങൾ അവിടെ ഇല്ലാതിരുന്ന രാത്രിയിൽ എന്ത് സംഭവിച്ചിട്ടുണ്ടാകാം. കെയ് ഒന്നും സംഭവിക്കാത്തതുപോലെ ചെറിയുടെ കൂടെ കളിച്ചു നടക്കുന്നു. പക്ഷേ സൂക്ഷിച്ചു നോക്കിയപ്പോൾ അവളുടെ മുഖത്ത് ഒരു പ്രത്യേകതരം സന്തോഷം, ഒരു വിജയി ഭാവം കണ്ടതുപോലെ. എനിക്ക് ഒരുപക്ഷേ തോന്നിയതാകാം. ഒരാഴ്ച കഴിഞ്ഞു. മാക്കൂമാക്ക എന്ന കൊച്ചു പൂച്ചക്കുട്ടി ഞങ്ങളുടെ മനസിൽ നിന്നു മായുന്നില്ല. ഞങ്ങളെ കാണാതെ വന്നപ്പോൾ , തനിച്ചിരുന്ന് മടുത്ത അവൾ അവളുടെ പഴയ അമ്മാവൻ പൂച്ചയെ തിരക്കി ഇറങ്ങിയിട്ടുണ്ടാകണം. മകനോട് പറഞ്ഞ ഈ ഉത്തരം ഞാനും സ്വയം പറഞ്ഞുകൊണ്ടേയിരിക്കുന്നു. നിങ്ങൾ എവിടെവെച്ചെങ്കിലും കറുപ്പും വെള്ളയും ഇടകലർന്ന നീണ്ട രോമങ്ങളുള്ള, പതുങ്ങി പതുങ്ങി നിശബ്ദയായി ഒറ്റയ്ക്കു നടക്കുന്ന ,ബുദ്ധി മതിയായ ഒരു പാവം പൂച്ചക്കുട്ടിയെ കണ്ടാൽ ഓർക്കണേ അതു ഞങ്ങളുടെ മാക്കൂമാക്ക ആണ്. അവൾ എന്നെങ്കിലും തിരികെ വരുമെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |