മുംബയ് : മൺസൂൺ മഴ ശക്തമായ മഹാരാഷ്ട്രയിൽ വ്യാപകമായി അപകടങ്ങൾ. റായ്ഗഡ് ജില്ലയിൽ മണ്ണിടിച്ചിലിൽ 36 പേർ മരണപ്പെട്ടു. ഇവിടെ രൂക്ഷമായ വെള്ളപ്പൊക്കമാണുള്ളത്. ഹെലികോപ്ടറുകളുടെ സഹായത്താൽ വെള്ളക്കെട്ടിൽ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായ സ്ഥാനത്തേക്ക് എത്തിക്കുകയാണിപ്പോൾ. തലസ്ഥാനമായ മുംബയ്ക്ക് എഴുപത് കിലോമീറ്റർ അകലെയാണ് മണ്ണിടിച്ചിലുണ്ടായ റായ്ഗഡ് ജില്ലയിലെ സ്ഥലം. രക്ഷാപ്രവർത്തകർ എത്തുന്നത് വരെ ഉയർന്ന പ്രദേശങ്ങളിൽ കയറി നിൽക്കുവാൻ ജനത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം മഹാരാഷ്ട്രയിൽ മറ്റിടങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്കമാണുള്ളത്. മുംബയ് നഗരത്തിൽ ഗോവന്ദി മേഖലയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം മഴയിൽ തകർന്ന് വീണ് മൂന്ന് പേർ തൽക്ഷണം മരിച്ചിരുന്നു. രക്ഷപ്പെടുത്തിയ ചിലരുടെ നില അതീവഗുരുതരമാണ്. ബൃഹത് മുംബയ് കോർപറേഷൻ അധികൃതരും അഗ്നിരക്ഷാ സേനയും പൊലീസുമെത്തിയാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബയ് ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇന്നും കനത്ത മഴയാണ് കാലാവസ്ഥാ വിഭാഗം പ്രതീക്ഷിക്കുന്നത്. നഗരത്തിലെ പല ഭാഗത്തും വെളളം പോകാനുളള വഴിയടഞ്ഞതോടെ വെളളക്കെട്ടും രൂക്ഷമാണ്.
മുംബയ്ക്ക് പുറമേ രത്നഗിരി, കോലാപൂർ, സതാര ജില്ലകളിലും കനത്ത നഷ്ടമാണ് സംഭവിച്ചത്. കൊങ്കൺ പാതയിൽ മഴക്കെടുതിയെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ഫോണിൽ വിളിച്ച് അന്വേഷിച്ച് വിലയിരുത്തി. പലയിടത്തും നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ നാശനഷ്ടമുണ്ടായി. കോടാവലി, ജഗ്ബുദി, വഷിഷ്ടി,ഭാവ് നദികളെല്ലാം അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
സംസ്ഥാനത്ത് മഴയ്ക്ക് പുറമേ 70 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
നാവികസേനയും രണ്ട് രക്ഷാപ്രവർത്തന സംഘങ്ങൾ, 12 പ്രാദേശിക ദുരിതാശ്വാസ സംഘങ്ങൾ, രണ്ട് തീര സംരക്ഷണ സേന, ദേശീയ ദുരന്ത നിവാരണ സേനയിലെ മൂന്ന് ടീം തുടങ്ങിയവരെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |