പ്രതീക്ഷിക്കാതെ കാമറയ്ക്ക് മുന്നിലെത്തിയ ആളാണ് ഡയാന. ഇന്നിപ്പോൾ ഡയാനയ്ക്ക് മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതും കാമറയുടെ വെള്ളിവെളിച്ചം തന്നെയാണ്. സീരിയലും സിനിമയും ആങ്കറിംഗുമൊക്കെയായി പല മേഖലകളിൽ തിരക്കിലാണെങ്കിലും തന്റെ സന്തോഷം തിരിച്ചറിയാൻ വൈകിപ്പോയി എന്നൊരു പരാതിയും ഡയാനയ്ക്കുണ്ട്. വളർന്ന് വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് മനസിൽ പലതായിരുന്നു ഉത്തരം. പക്ഷേ, അപ്പോഴൊന്നും സിനിമയോ കാമറയോ മനസിലുണ്ടായിരുന്നില്ല. ഡയാനയുടെ ഭാഷയിൽ പറഞ്ഞാൽ ഒട്ടും പ്രതീക്ഷിക്കാതൊരു നാൾ സിനിമയിൽ നിന്നും വിളി വരികയായിരുന്നു. തന്റെ രണ്ടാമത്തെ ചിത്രം 'യുവ"ത്തിലെ നായികാവേഷത്തിന് കൈയടി കിട്ടുമ്പോൾ താനുമായി ഏറെ ചേർന്നു നിൽക്കുന്ന കഥാപാത്രമാണതെന്ന് ഡയാന പറയുന്നു. വിശേഷങ്ങളിലേക്ക്...
'മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ നിൽക്കാൻ കഴിയുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു. 'യുവം" ആണ് ഈ വർഷത്തെ ആദ്യ സന്തോഷം. ലോക്ഡൗണൊക്കെ കഴിഞ്ഞ് തീയേറ്ററുകൾ സജീവമായി തുടങ്ങിയ സമയത്താണ് ചിത്രം റിലീസായത്. അത്യാവശ്യം നല്ല അഭിപ്രായങ്ങളൊക്കെ കിട്ടിയ കഥാപാത്രമായിരുന്നു, ഒരു ജേണലിസ്റ്റിന്റെ വേഷത്തിലാണ് ഞാനെത്തിയത്. ചാനലിലൊക്കെ ഇന്റർവ്യൂ ചെയ്ത് ശീലമുള്ളതുകൊണ്ട് സിനിമയിലും അതുപോലെ അങ്ങ് ചെയ്തു. വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. തീയേറ്റർ റിലീസ് കഴിഞ്ഞിട്ട് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. അങ്ങനെ ഒരുപാട് പേരിലേക്ക് സിനിമയെത്തി. വേഷം നന്നായിട്ടുണ്ടെന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്."
ആശ്വാസമായിരുന്നു ഈ അവധിക്കാലം
കരിയറൊന്ന് പച്ച പിടിച്ചു തുടങ്ങിയ സമയത്താണ് ലോക് ഡൗൺ വരുന്നത്. കഴിഞ്ഞ തവണത്തെ ലോക് ഡൗണിൽ ശരിക്കും വല്ലാത്തൊരു അവസ്ഥയായിരുന്നു. ഇത്തവണ ലോക് ഡൗൺ പ്രതീക്ഷിച്ചിരുന്നതാണല്ലോ. അതുകൊണ്ട് കുറച്ചധികം ആക്ടീവായി തന്നെയിരുന്നു. വായനയും വ്യായാമവും പാചകപരീക്ഷണങ്ങളുമൊക്കെ ആയിട്ട് സമയം പോയി. പിന്നെ, കുറച്ച് ഡിസൈനിംഗ് പരിപാടികളുമുണ്ടായിരുന്നു. തയ്യൽ അത്യാവശ്യം എനിക്കറിയാം, ചെയ്യാനും ഇഷ്ടമാണ്. അതുകൊണ്ട് ഇത്തവണ അത്തരം പരീക്ഷണങ്ങൾ കുറച്ചധികം നടത്താൻ സമയം കിട്ടി. മിക്ക ഷോകളിലും ഞാനിടുന്ന വസ്ത്രങ്ങളൊക്കെ സ്വന്തമായി ഡിസൈൻ ചെയ്യുന്നതാണ്. പണ്ടുമുതലേ ഡ്രസിംഗിൽ ഒരുപാട് ശ്രദ്ധിക്കാറുണ്ട്. പക്ഷേ ഫാഷൻ ഡിസൈനിംഗ് പഠിച്ചിട്ടൊന്നുമില്ല. പഠിക്കേണ്ടതായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. കരിയർ സെറ്റായ സമയമായിരുന്നു, അതിന്റേതായ ആശങ്കകളും പേടിയുമുണ്ടായിരുന്നു. മറ്റു ബുദ്ധിമുട്ടുകളൊന്നും സംഭവിച്ചില്ലല്ലോ എന്ന് ആശ്വസിക്കാം. പിന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. വിശ്രമിക്കാനും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും അത്യാവശ്യം വർക്ക് ചെയ്യാനുമൊക്കെ സമയം കിട്ടിയെന്ന ആശ്വാസമുണ്ട്.
ആളുകൾ തിരിച്ചറിയുന്നുണ്ട്
ആങ്കറിംഗിലൂടെയാണ് ഞാൻ ഈ രംഗത്തേക്ക് എത്തുന്നത്. കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു സുഹൃത്ത് പറഞ്ഞാണ് കൗമുദി ടിവിയിൽ അവതാരകരെ തേടുന്ന കാര്യമറിയുന്നത്. സംസാരിക്കാനൊക്കെ വലിയ ഇഷ്ടമായതുകൊണ്ട് ഞാനും അപേക്ഷിച്ചു. അന്ന് കൗമുദി ടിവി തുടങ്ങിയ സമയമാണ്. കട്ട് ഷോട്സ് എന്ന പരിപാടിയാണ് ആങ്കർ ചെയ്തത്. പിന്നീട് കൗമുദിക്ക് വേണ്ടി തന്നെ രണ്ട് മ്യൂസിക്ക് ആൽബവും ചെയ്തു. അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടു. എന്റെ സിനിമയിലേക്കുള്ള എൻട്രിക്ക് സഹായകമായത് കൗമുദി ടി വിയാണെന്ന് പറയാം. പതിയെ പതിയെയായിരുന്നു എന്റെ വളർച്ച. ആങ്കറിംഗ്, മോഡലിംഗ് ഒക്കെയായിട്ടാണ് കൂടുതൽ കാലവും നിന്നത്. സിനിമയിലെത്തിയിട്ട് മൂന്ന് വർഷം ആകുന്നതേയുള്ളു. ആദ്യ ചിത്രം 'ഗാംബ്ലർ" ഒരു കുടുംബകഥയാണ് പറഞ്ഞത്. ടോം ഇമ്മട്ടിയുടെ രണ്ടാമത്തെ പടമാണത്. നായികാവേഷത്തിൽ തന്നെ തുടങ്ങാൻ പറ്റി. അതിലെ കഥാപാത്രത്തിന്റെ പേരും ഡയാന എന്നാണ്. രണ്ടാമത്തെ സിനിമയാണ് 'യുവം". അതിലെ നായികാവേഷമാണ് ശ്രദ്ധ കിട്ടിയത്. ഇപ്പോൾ ചാനലിൽ സിനിമ കാണുമ്പോൾ ഒരുപാട് പേർ വേഷം നന്നായിട്ടുണ്ടെന്ന് പറഞ്ഞ് വിളിക്കാറുണ്ട്. സിനിമ കണ്ടപ്പോൾ പലരും ഇത് സ്റ്റാർ മാജിക്കിലെ കുട്ടിയല്ലേയെന്നാണ് ആദ്യം ചോദിച്ചത്. എന്റെ പേര് പലർക്കും അറിയില്ലെങ്കിലും കണ്ടാൽ തിരിച്ചറിയാമായിരുന്നു.
'കൂടത്തായി"യിലെ ബിൻസി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതാണ്. അതിന്റെ കഥ കേട്ടപ്പോൾ ഇന്ററസ്റ്റിംഗായി തോന്നി. പിന്നെ അതിന്റെ മേക്കിംഗും വ്യത്യസ്തരീതിയിലായിരുന്നു. സാധാരണ സീരിയൽ സെറ്റിൽ വർക്ക് ചെയ്യുന്നതു പോലെയായിരുന്നില്ല, സിനിമാസ്റ്റൈലിലാണ് ചെയ്തതെന്ന് പറയാം. കുറച്ചധികം പ്രൊഫഷണൽ ആയിരുന്നു. വിഷ്വൽസൊക്കെ കാണുമ്പോൾ അത് മനസിലാകും. അധികം വലിച്ചു നീട്ടാതെ വേഗം നിറുത്തിയ ഒരു സീരിയലായിരുന്നു. എന്റെ കഥാപാത്രം വളരെ പോസീറ്റാവായിട്ടുള്ള കഥാപാത്രമായിരുന്നു. ഇപ്പോഴും സീരിയലുകളിൽ നിന്നും കഥകൾ വരുന്നുണ്ട്. ചർച്ചകൾ പുരോഗമിക്കുകയാണ്.
അഭിനയത്തിൽ സീരിയസാണ്
'സ്റ്റാർ മാജിക്കി"ൽ എത്തിയതോടെയാണ് ഒരുപാട് പേർ ശ്രദ്ധിക്കുന്നത്. ഞാനെന്ന വ്യക്തിയെയും കലാകാരിയെയും അടയാളപ്പെടുത്തിയ പരിപാടി അതാണെന്ന് പറയാം. മുമ്പ് സ്കൂളിലും കോളേജിലുമൊക്കെ പഠിച്ചിരുന്ന സമയത്ത് കലാമത്സരങ്ങളിലൊക്കെ ആക്ടീവായിരുന്നെങ്കിലും പിന്നീട് അതിൽ നിന്നെല്ലാം ഒരു ഇടവേള സ്വാഭാവികമായും വരുമല്ലോ. ഇപ്പോൾ സ്റ്റാർ മാജിക്കിൽ എത്തിയതോടെയാണ് വീണ്ടും അത്തരം മത്സരങ്ങളൊക്കെ ചെയ്തു തുടങ്ങിയത്. നല്ലൊരു പ്ലാറ്റ്ഫോമാണ് അവിടം. നമ്മുടെ പല കഴിവുകളും തിരിച്ചു പിടിക്കാൻ പറ്റി. ഓരോ ടാസ്ക് തരുമ്പോഴും ഇതൊക്കെ എന്നെ കൊണ്ട് പറ്റുമെന്ന് തിരിച്ചറിഞ്ഞത് ഇവിടെയെത്തിയപ്പോഴാണ്. ഇൻഹിബിഷൻ ഒന്നുമില്ലാതെ പാടാനും പൊട്ടത്തരമാണെങ്കിൽ കൂടി അത് ചമ്മലില്ലാതെ ചെയ്യാനും പറ്റുന്നുണ്ട്. ആർട്ടിസ്റ്റ് എന്ന നിലയിൽ നമുക്കൊരുപാട് പോളിഷ് ചെയ്യാൻ പറ്റും. അത് അവിടെയുള്ള ഓരോ ആർട്ടിസ്റ്റിനും കിട്ടുന്ന ഭാഗ്യമാണ്.
കുറച്ചു നാൾ മുമ്പ് വരെ ആങ്കറിംഗായിരുന്നു പാഷൻ. പക്ഷേ, ഇപ്പോൾ അത് മാറി. അഭിനയത്തിലാണ് കൂടുതൽ ശ്രദ്ധ. നല്ല സിനിമകളുടെ ഭാഗമാകാനും നല്ല റോളുകൾ തിരഞ്ഞെടുക്കാനും പറ്റണം, അതിന് വേണ്ടി വർക്ക് ചെയ്യണം, മറ്റുള്ള ആക്ടേഴ്സിനെ കണ്ടു പഠിക്കണം. അങ്ങനെ ഒരുപാട് താത്പര്യങ്ങൾ ഇപ്പോഴുണ്ട്. മുമ്പ് സിനിമയെ ഇത്രയധികം സ്നേഹിച്ചിരുന്നോയെന്ന കാര്യത്തിൽ സംശയമാണ്. സത്യത്തിൽ ഞാനിപ്പോഴാണ് അതൊക്കെ തിരിച്ചറിഞ്ഞത്.
കഥയും കഥാപാത്രവും നോക്കുന്നതിന് മുന്നേ ശ്രദ്ധിക്കുക ടീമിനെയാണ്. നല്ലൊരു ടീമിന്റെ കൂടെ അഭിനയിക്കണം. അത് വലിയൊരു എക്സ്പീരിയൻസാണ്. നമ്മുടെ കരിയറിൽ പോലും അത് മാറ്റം കൊണ്ടുവരും. ജോഷി സാറിനെ പോലുള്ള സംവിധായകന്റെ കൂടെ വർക്ക് ചെയ്യുക എന്നത് ഏതൊരു ആർട്ടിസ്റ്റിന്റെയും സ്വപ്നമായിരിക്കും. 'പാപ്പനി"ലൂടെ ആ ഭാഗ്യം എനിക്കും കിട്ടി. പ്രൊഫഷണലായിട്ടുള്ള ടീം വരുമ്പോൾ തുടക്കക്കാരെ സംബന്ധിച്ച് ഒരുപാട് പഠിക്കാൻ പറ്റും. ടീമിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. കഥയും ബാക്കി കാര്യങ്ങളൊക്കെ രണ്ടാമത്തെ ഘടകങ്ങളാണ്. സിനിമയിൽ അഭിനയം പോലെ തന്നെ കോസ്റ്റ്യൂം ഡിസൈനിംഗും ഇഷ്ടമാണ്. ആ രംഗത്ത് എനിക്ക് കാര്യമായി എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് കരുതുന്നു. അതുപോലെ, സംവിധാനമോഹവുമുണ്ട്. അതൊക്കെ സമയമെടുക്കും. ഇപ്പോൾ ഞാനൊരു തുടക്കക്കാരി മാത്രമാണ്.
പുതിയ ചിത്രങ്ങൾ വരാനുണ്ട്. സ്റ്റേഷൻ 5 തീയേറ്ററിൽ തന്നെ റിലീസ് ചെയ്യാനാണ് പ്ലാൻ. ഓഫ് ബീറ്റ് സിനിമയാണ്. നല്ല സബ്ജക്ടാണ്. തമിഴിൽ മെമ്മറീസ് എന്നൊരു ചിത്രം കൂടിയുണ്ട്. തമിഴിലേക്കുള്ള ആദ്യ എൻട്രിയാണ്. ജോഷി സാറിന്റെ പാപ്പനിൽ കണ്ടംപററി ഡാൻസറായിട്ടാണ്, ആദ്യമായിട്ടാണ് ഡാൻസറിന്റെ വേഷം ചെയ്യുന്നത്. വലിയ വേഷമല്ലെങ്കിലും ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ സന്തോഷമാണ്. നല്ലൊരു സ്കൂളാണ് ജോഷിസാർ. തേൾ എന്നൊരു ചിത്രവും റിലീസ് കാത്തിരിക്കുകയാണ്. അതിൽ നായികാകഥാപാത്രമാണ്. പുതിയ കഥകൾ കേൾക്കുന്നുണ്ട്.
ഇനിയും മുന്നോട്ട്
സിനിമ ഒരിക്കലും പാഷൻ ആയിരുന്നില്ല. എനിക്ക് അഭിനയിക്കാൻ കഴിവുണ്ടെന്ന് പോലും തിരിച്ചറിഞ്ഞിരുന്നില്ല എന്നു പറയുന്നതാകും ശരി. ചെറുപ്പം മുതലേ കാമറാപ്പേടിയോ സ്റ്റേജ് ഫിയറോ ഇല്ലായിരുന്നു. എന്നിട്ടും ആ മോഹം എന്തുകൊണ്ടോ തോന്നിയിട്ടുമില്ല, ചിന്തിച്ചിട്ടുമില്ല. അന്ന് പഠിച്ച് ജോലി വാങ്ങുക എന്നതായിരുന്നു മനസിൽ. പിന്നീട് കോളേജിലൊക്കെ എത്തിയപ്പോൾ അക്കാഡമി അവാർഡൊക്കെ ശ്രദ്ധിക്കുമായിരുന്നു. അത് കോസ്റ്റ്യൂംസ് ശ്രദ്ധിക്കാനായിരുന്നു. ഫിസിക്സാണ് പഠിച്ചതെങ്കിലും ഇഷ്ടം എന്നും ആർട്സിനോടാണ്. അഭിനയത്തെ പറ്റി ആ സമയത്ത് ചിന്തയേ ഉണ്ടായിരുന്നില്ല. അത്യാവശ്യം അവസരങ്ങളൊക്കെയായി കഴിഞ്ഞ ഏഴെട്ട് വർഷങ്ങളായി ഇവിടെയുണ്ട്. പ്രമുഖ ചാനലുകളില്ലൊം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. തിരിഞ്ഞു നോക്കുമ്പോൾ സന്തോഷമേയുള്ളൂ. ആങ്കറിംഗ് ഇപ്പോഴും വിട്ടില്ല. അമൃത ടി വിയിൽ നല്ലൊരു പരിപാടി ചെയ്യുന്നു. ഫൺസ് അപ്പോൺ എ ടൈം. പക്കാ എന്റർടെയ്മെന്റാണ്. ഷൂട്ടിന്റെ തുടക്കം മുതലേ ചിരി തുടങ്ങും. നന്നായി തമാശ ആസ്വദിക്കുന്നതു കൊണ്ടാകും എനിക്ക് ഈ പരിപാടി നന്നായി ചെയ്യാൻ പറ്റുന്നത്.
തിരുവനന്തപുരത്ത് മണക്കാടാണ് വീട്. ഹോളി ഏഞ്ചൽസിലും ആൾ സെയിന്റ്സിലുമായിട്ടാണ് പഠനം. വാപ്പ ഹമീദ്, ഉമ്മ ഷീബ. ഒറ്റ മോളാണ്. അഭിനയത്തിൽ കട്ട സപ്പോർട്ട് തരുന്നത് ഇവരാണ്. എന്റർടെയ്മെന്റ് ഫീൽഡ് തിരഞ്ഞെടുത്തപ്പോൾ ധൈര്യമായി മുന്നോട്ട് പോകാൻ പറഞ്ഞതും അവർ തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |