രാമഭദ്രൻ അഖിലകേരള ധർമ്മ പരിഷത്തിന്റെ ഓഫീസിലെത്തിയപ്പോൾ അവിടെ കൊങ്കളം സുധാകരനെക്കൂടാതെ മൂന്നുനാലുപേർ കൂടിയുണ്ടായിരുന്നു. അവനെ അവർ സന്തോഷത്തോടെ സ്വാഗതം ചെയ്തു.
'മാസികയ്ക്ക് ഇപ്പോൾ നല്ല സ്റ്റാൻഡേർഡുണ്ടെന്ന് എല്ലാവരും പറയുന്നു. "
'കെട്ടും മട്ടുമൊക്കെ അസലാകുന്നു. ആത്മീയമാസികകൾ ഇങ്ങനെ ആകർഷകമായി ആരും ഇറക്കിയിട്ടില്ല."
' മാസികയിൽ വരുന്നത് പലതും ചർച്ചയാവുന്നുണ്ട്." ഇങ്ങനെ അവരോരുത്തരും നല്ല വാക്കുകൾ പറഞ്ഞു. അദ്ധ്വാനത്തിന് സൽഫലം കിട്ടിയാൽ ആർക്കാണ് സന്തോഷമുണ്ടാവാതിരിക്കുക? രാമഭദ്രൻ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞു. തന്റെ സന്തോഷവും ചാരിതാർഥ്യവും അവരെ അറിയിച്ചു.
യാത്രയെക്കുറിച്ചുള്ള വാർത്ത അവരിൽ സമ്മിശ്രവികാരങ്ങളാണുളവാക്കിയത്. ചിലർക്ക് സന്തോഷം. ചിലർക്ക് അവൻ പോയാൽ മാസികയെന്താവും എന്ന ഉൽക്കണ്ഠ.
' ഉൽക്കണ്ഠയുടെ കാര്യമില്ല." രാമഭദ്രൻ പറഞ്ഞു.
' ഒരു മാസത്തിൽ കുറച്ചു സമയം മാത്രമേ ഞാനെടുക്കുന്നുള്ളൂ. രണ്ടുലക്കത്തിനുവേണ്ട മാറ്ററെല്ലാം റെഡിയാണ്. കവർ ഡിസൈനും എല്ലാം ചെയ്തുവച്ചിട്ടുണ്ട്. പ്രിന്റ് ചെയ്യുകയേ വേണ്ടൂ. സുധാകരൻ ചേട്ടൻ ഒന്ന് ശ്രദ്ധിച്ചാൽ മതി."
രാമഭദ്രനില്ലെങ്കിൽ മാസികയുടെ കാര്യം എന്താവും എന്ന മട്ടിൽ ചോദ്യമുയർന്നത് സുധാകരന് ഇഷ്ടപ്പെട്ടില്ല.
' ഞാനല്ലേ അത് നോക്കേണ്ട ആൾ? അതെല്ലാം ഭംഗിയായി നടക്കും. രാമൻ എത്ര ദിവസം വേണമെങ്കിലും എടുത്തുകൊള്ളൂ. തീർത്ഥയാത്രയല്ലേ? നാട്ടിലെ കാര്യങ്ങളെപ്പറ്റിയുള്ള ചിന്തയൊന്നും വേണ്ട."
എല്ലാവരോടും യാത്ര പറഞ്ഞ് എഴുന്നേറ്റപ്പോൾ സുധാകരൻ ഒരു നിമിഷം വെയിറ്റ് ചെയ്യാൻ അവനോടു പറഞ്ഞിട്ട് അകത്തുപോയി.
സംഘടനയുടെ സെക്രട്ടറിയും അയാൾക്കൊപ്പം പോയി. മടങ്ങിവന്നപ്പോൾ സുധാകരന്റെ കൈയിൽ ഒരു കുത്ത് നോട്ടുകളുണ്ടായിരുന്നു.
'രണ്ടു മാസത്തെ ശമ്പളം അഡ്വാൻസാണ്. യാത്രയിൽ ബുദ്ധിമുട്ടുകളുണ്ടാവരുത്."
രൂപ കൈമാറിയശേഷം സുധാകരൻ പറഞ്ഞു:
' മാസികയ്ക്കുവേണ്ടി മറ്റൊരു കാര്യം കൂടി രാമനു ചെയ്യാൻ പറ്റും. പോകുന്ന തീർത്ഥാടനകേന്ദ്രങ്ങളെപ്പറ്റി ഒരു ലേഖനപരമ്പര എഴുതുക. കാശിയെയും ഗയയെയുമൊക്കെപ്പറ്റി ധാരാളം പേര് എഴുതിയിട്ടുണ്ടെങ്കിലും രാമൻ എഴുതുമ്പോൾ അതിനൊരു പ്രത്യേകതയുണ്ടാവും."
അങ്ങനെ ഒരു യാത്രാവിവരണത്തിന്റെ ഉറപ്പും കൂടി നൽകിയിട്ടാണ് രാമഭദ്രൻ അവിടെ നിന്നിറങ്ങിയത്.
യാത്ര ശരിക്കും തീർത്ഥയാത്രയാവണമെന്നും ആർഭാടങ്ങളൊന്നും പാടില്ലെന്നും ഉറപ്പിച്ചിരുന്നതുകൊണ്ട് അത്യാവശ്യം വേണ്ട വസ്ത്രങ്ങളും മറ്റു സാധനങ്ങളും മാത്രമേ കൈയിലെടുത്തുള്ളൂ. കൊൽക്കത്തയിലേക്കാണാദ്യം പോയത്.
ബേലൂർ മഠത്തിലും ദക്ഷിണേശ്വരത്തും ദർശനം നടത്തി. ദക്ഷിണേശ്വരത്തുനിൽക്കുമ്പോൾ അച്ഛൻ പറഞ്ഞുതന്നിട്ടുള്ള ശ്രീരാമകൃഷ്ണ കഥകൾ മനസിലേക്ക് തിക്കിത്തിരക്കി വന്നു.
ആ പരിസരങ്ങളിൽ ചുറ്റിനടന്നുകൊണ്ട് ശ്രീരാമകൃഷ്ണപരമഹംസർ പുതിയ പുതിയ കഥകൾ പറയുന്നതുപോലെ. ഇടയ്ക്ക് ഒരു മരച്ചുവട്ടിൽ സമാധിസ്ഥനായി അദ്ദേഹം നിൽക്കുന്നതുപോലെ രാമഭദ്രന് അനുഭവപ്പെട്ടു.
കൊൽക്കത്തയിൽ നിന്ന് ഗയയിലേക്കാണ് അവൻ പോയത്. കുട്ടിക്കാലത്ത് അച്ഛന്റെ വാക്കുകളിലൂടെ പരിചയപ്പെട്ടിട്ടുള്ള ഫൽഗുനിയുടെ തീരത്തേക്കവൻ ചെന്നു.
അച്ഛൻ പറഞ്ഞതുപോലെ ഇപ്പോൾ അവിടെ നദിയെ കാണാൻ കഴിയില്ല. തേനും പാലുമൊഴുക്കിയ ഫൽഗുനി ഇന്ന് ജലശൂന്യമാണ്. നദിയെ മൂടിയ മണൽപ്പരപ്പിൽ കുഴിക്കുമ്പോൾ യഥേഷ്ടം ജലം വരുന്നു.
ആ ജലത്തിലാണ് ശ്രാദ്ധകർമ്മങ്ങൾ ചെയ്യുന്നത്. കള്ളന്മാരും പിടിച്ചു പറിക്കാരുമായി മാറിയ ബ്രാഹ്മണർക്ക് ഫൽഗുനി നൽകിയ ശാപം നൂറ്റാണ്ടുകളിലൂടെ, തലമുറകളിലൂടെ തുടരുന്നു. കർമ്മങ്ങൾ നടത്തി ലഭിക്കുന്ന പണം കൊണ്ട് അവർക്ക് നിത്യവൃത്തി കഴിക്കേണ്ടി വരുന്നു.
രാമഭദ്രനെ പുരോഹിതന്മാർ വളഞ്ഞു. അവൻ ഒഴിഞ്ഞു മാറി.
അച്ഛനുവേണ്ടി കർമ്മം നടത്താൻ അവനു കഴിയില്ല. കാരണം, അച്ഛൻ ജീവൻ വെടിഞ്ഞിട്ടുണ്ടാവുമെന്ന് അവൻ കരുതുന്നില്ല. ഇനി അങ്ങനെ ഉണ്ടായാൽത്തന്നെ സന്യാസിയായാണ് ദേഹത്യാഗം സംഭവിച്ചതെങ്കിലും കർമ്മം നടത്താൻ പാടില്ല.
കുറേനേരം അവൻ അവിടെ നടക്കുന്ന കർമ്മങ്ങൾ കണ്ടുനിന്നു. അപ്പോൾ അച്ഛനെക്കുറിച്ചുള്ള ഓർമ്മ വിങ്ങലുളവാക്കി. പിന്നെ ഫൽഗുനീതീരത്തുനിന്ന് അവൻ മടങ്ങി. വിഷ്ണുപദത്തിലും ബോധഗയയിലും ബോധിവൃക്ഷച്ചുവട്ടിലും പോയി. എല്ലായിടത്തും അവൻ തിരക്കിയത് അച്ഛനെയാണ്.
ഗയയിൽ നിന്ന് കാശിക്കുള്ള രാത്രിവണ്ടിയിൽ വൻ തിരക്കായിരുന്നു. എന്തൊക്കെയോ അസ്വസ്ഥതകൾ അവനെ പൊതിഞ്ഞു. അച്ഛനെക്കുറിച്ചുള്ള ഓർമ്മകളാണോ?
ഗയയിൽ വച്ച് മുമ്പില്ലാത്തവിധം അച്ഛനെക്കുറിച്ചുള്ള ചിന്തകൾ ഉയർന്നുവന്നു.
അദ്ദേഹത്തെ ആ ഭാഗങ്ങളിൽ എവിടെയെങ്കിലും കാണാമെന്ന മോഹം തകർന്നതുകൊണ്ടാവുമോ?
കാണാൻ കുറച്ചുകൂടി സാദ്ധ്യതയുള്ള സ്ഥലം കാശിയാണെന്നവനറിയാം.
നിഗൂഢമായ ഒരുദ്വേഗം അംഗങ്ങളിലാകെ നിറയുന്നതുപോലെ രാമഭദ്രന് അനുഭവപ്പെട്ടു.
അതിരാവിലെ കാശിയിലെത്തി. തീവണ്ടിയിൽ നിന്നിറങ്ങുമ്പോഴേക്ക് ശരീരത്തിന് എന്തോ സംഭവിക്കുന്നതുപോലെ തോന്നി. റെയിൽവേ സ്റ്റേഷനടുത്ത് ആദ്യം കണ്ട ലോഡ്ജിൽ മുറിയെടുത്തു.
മുറി തുറന്ന് അകത്തേക്ക് കയറിയതും അണ പൊട്ടിയതുപോലെ ഛർദിൽ പൊട്ടിച്ചിതറി. നേരേ ടോയ്ലെറ്റിലേക്കോടി. വയറിളകിപ്പോയി.
ക്ഷീണിതനായി അവൻ കിടക്കയിൽ വന്നു കിടന്നു. നെറ്റിയിൽ കൈവച്ചപ്പോൾ കത്തിക്കാളുന്ന ചൂട്. തന്റെ പരിപാടികൾ മുഴുവൻ അവതാളത്തിലാവുന്നതുപോലെ അവനു തോന്നി.
ഒരു മണിക്കൂർ അവൻ കണ്ണടച്ച് കിടന്നു. അതുകഴിഞ്ഞ് എഴുന്നേറ്റ് നിത്യകർമ്മങ്ങൾ നടത്തി ഗംഗാതീരത്തേക്കു വിട്ടു. എന്തുവന്നാലും അഭിമുഖീകരിക്കുക തന്നെ എന്നവൻ തീരുമാനിച്ചു.
പനിയുടെ ഭീഷണി വക വയ്ക്കാതെ ഗംഗയിൽ മുങ്ങിക്കുളിച്ചു. പുരോഹിതൻ നിർദേശിച്ചതനുസരിച് ഈറൻ മാറാതെ പൂജാകർമ്മങ്ങൾ ചെയ്തു. വിശ്വേശ്വരദർശനം നടത്തി. കത്തിക്കാളുന്ന വെയിലായിരുന്നു. എങ്കിലും വള്ളത്തിൽ കയറി ഘട്ടുകളെല്ലാം വീക്ഷിച്ചു.
പിന്നെ മുറിയിൽ പോയി. സായാഹ്നത്തിൽ ഗംഗാതീരത്ത് മടങ്ങിയെത്തി. ഭിക്ഷുക്കളുടെയും സന്യാസിമാരുടെയും കൂട്ടത്തിൽ അച്ഛനുണ്ടോ എന്ന് നോക്കിനടന്നു.
അപ്പോഴേക്ക് ഗംഗാ ആരതിയുടെ സമയമായി. ഒരു കല്പടവിലിരുന്ന് അഭൗമമായ ആ അനുഭവം അവനാസ്വദിച്ചു.
തിരികെ മുറിയിലെത്തിയപ്പോൾ അവൻ അദ്ഭുതപ്പെട്ടു. രാവിലെ തന്നെ ഭയപ്പെടുത്തിയ ശാരീരികാസ്വസ്ഥതകൾ എവിടെപ്പോയി?
ആദ്യം തയാറാക്കിയിരുന്ന പരിപാടിയിൽ നിന്ന് വ്യതിചലിച്ച് അടുത്ത അഞ്ചുദിവസം അവൻ കാശിയിൽ തന്നെ തങ്ങി.
എല്ലാ സന്ധ്യകളിലും ഗംഗാ ആരതിക്കു പോയി.
പകൽ മുഴുവൻ ഘട്ടുകളിൽ അലഞ്ഞുനടന്നു. ധ്യാനിക്കുന്നവരുടെയും പൂജ നടത്തുന്നവരുടെയും മുൻപിൽ ചെന്ന് ഓരോരോ മുഖങ്ങളിലും ആകാംക്ഷയോടെ നോക്കി. അച്ഛനെ കണ്ടുപിടിക്കാൻ തനിക്കാവില്ലെന്ന് ഒടുവിൽ അവന് ബോദ്ധ്യപ്പെട്ടു.
തിരിച്ചെത്തിയപ്പോൾ അവൻ തീരുമാനമെടുത്തിരുന്നു. അച്ഛന്റെ സപ്തതിയോടനുബന്ധിച്ച് ഒരു ഭാഗവതസപ്താഹം നടത്തുക. രാമായണഭാഗവതവായനകളിലായിരുന്നു അച്ഛൻ തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവാക്കിയിരുന്നത്.
അപ്പോൾ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കർമ്മം അതാണെന്ന് അവനുതോന്നി.
ഭാഗവതസപ്താഹം പ്രചുരപ്രചാരം നേടുന്ന കാലത്തിനു മുൻപായിരുന്നു അത്. രാമഭദ്രൻ കന്യാകുമാരിയിൽ പോയി സാധുശീലനെ കണ്ടു.
കുട്ടിക്കാലത്ത് അച്ഛനുമൊത്ത് അവിടെ വന്നതും അന്വേഷിച്ചപ്പോൾ തീർത്ഥാടനത്തിന് പോയിരിക്കുകയാണെന്നു പറഞ്ഞതും എല്ലാം അദ്ദേഹത്തോട് പറഞ്ഞു. അതുകേട്ട് അദ്ദേഹം 'കന്യാകുമാരി മുതൽ കപിലവാസ്തു വരെ" എന്ന തന്റെ പുസ്തകമെടുത്ത് രാമഭദ്രന് നൽകി
' അന്നത്തെ യാത്രയുടെ ഫലമാണ്." തുടർന്ന് രാമഭദ്രൻ അച്ഛന്റെ കാര്യങ്ങളും ഇപ്പോഴത്തെ തന്റെ സന്ദർശനോദ്ദേശ്യവും അദ്ദേഹത്തോട് പറഞ്ഞു. എല്ലാം കേട്ടപ്പോൾ അദ്ദേഹം നിർദേശിച്ചു: 'ജ്ഞാനാനന്ദസരസ്വതിസ്വാമി കന്യാകുമാരിയിലുണ്ട്. ഭാഗവതപാരായണത്തിൽ അഗ്രഗണ്യനാണദ്ദേഹം. മഹാപണ്ഡിതൻ. അദ്ദേഹത്തെത്തന്നെ ഏർപ്പാട് ചെയ്യാം."
ജ്ഞാനാനന്ദസ്വാമിയുടെ സമ്മതവും വാങ്ങി മടങ്ങിയെത്തിയ ഉടനെ രാമഭദ്രൻ സപ്താഹത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകി.
അമ്മയോട് കാര്യങ്ങൾ പറഞ്ഞു. വീട്ടിനു മുൻപിൽ പന്തലിട്ടു. അതിഥികൾക്ക് താമസിക്കാനായി രണ്ടുമൂന്നു വീടുകൾ വാടകയ്ക്കെടുത്തു. അവിടെ വേണ്ട സൗകര്യങ്ങളൊരുക്കി.
സ്വാമിജിക്ക് തന്റെ വീട്ടിൽത്തന്നെയാണ് താമസമൊരുക്കിയത്. ഭക്ഷണകാര്യങ്ങളെക്കുറിച്ചു സംസാരിക്കാനായി രാമഭദ്രൻ നീലകണ്ഠന്റെ അടുത്തുചെന്നു. നീലകണ്ഠൻ പ്രശാന്തിനെക്കൂടി വിളിച്ചുവരുത്തി.
പ്രശാന്ത് ഇന്നൊരു ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് ഇപ്പോൾ വല്ലപ്പോഴും മാത്രമേ ഹോട്ടലിൽ വരാറുള്ളൂ. എങ്കിലും ഭക്ഷണം പാർസലായി കൊടുക്കുന്നതിനെപ്പറ്റിയൊക്കെ നിശ്ചയമുള്ളത് അയാൾക്കാണ്.
പ്രശാന്ത് സപ്താഹസമയത്ത് അവധിയെടുക്കാമെന്ന് പറഞ്ഞു. ഹോട്ടലിൽ അയാൾ നിൽക്കും. നീലകണ്ഠൻ സപ്താഹസ്ഥലത്തുണ്ടാവും. വാമദേവനടക്കം ഒന്നുരണ്ടുജോലിക്കാർ ഹോട്ടലിൽ നിന്ന് വരും. വിളമ്പുകാരായി ശ്രമദാനം നടത്തുന്ന ചെറുപ്പക്കാരുണ്ടാവും.
സപ്താഹത്തിന്റെ കാര്യവുമായി രാമഭദ്രൻ രാപകൽ ഓടി നടക്കുകയായിരുന്നു.
സപ്താഹത്തിന് രണ്ടുദിവസം മുൻപ് ജോലികളെല്ലാമൊതുക്കി രാമഭദ്രൻ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു. കണ്ണുകളെ വിശ്വസിക്കാനാവാതെ അവൻ തരിച്ചുനിന്നു.
സപ്താഹത്തിനുവേണ്ടി കെട്ടിപ്പൊക്കിയ പന്തൽ പൂർണമായും പൊളിച്ചിട്ടിരിക്കുന്നു. ഓലയും കഴുക്കോലുമെല്ലാം അവിടവിടെ ചിതറിക്കിടക്കുന്നു. മേൽക്കൂരയുടെ അടിഭാഗത്ത് വിരിച്ചിരുന്ന തുണികൾ ചുരുട്ടിമടക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ.
'അമ്മേ ...." രാമഭദ്രൻ ഉച്ചത്തിൽ വിളിച്ചു.
പ്രതിശബ്ദമുണ്ടാവാഞ്ഞതുകൊണ്ട് പിന്നെയും വിളിച്ചു: 'അമ്മേ .. അമ്മേ ..."
ഉള്ളിലെ വാതിൽ തുറന്ന് ലക്ഷ്മണൻ പുറത്തേക്കു വന്നു.
' അമ്മയെ വിളിച്ച് ബുദ്ധിമുട്ടണമെന്നില്ല. ഇത് പൊളിച്ചത് ഞാനാണ്."
' നിനക്കെങ്ങനെ ഇത് ചെയ്യാൻ മനസ് വന്നു? " വിശ്വാസം വരാതെ രാമഭദ്രൻ ചോദിച്ചു: ' നമ്മുടെ അച്ഛന്റെ സപ്തതിക്കുവേണ്ടി ചെയ്യുന്നതല്ലേ ?"
ലക്ഷ്മണൻ ചിരിച്ചു.
'ഈ അന്ധവിശ്വാസങ്ങൾക്ക് കൂട്ട് നിൽക്കാൻ എനിക്ക് കഴിയില്ല. കേരളത്തിലെ യുക്തിവാദപ്രസ്ഥാനത്തിന്റെ നേതാവാണ് ഞാൻ. എന്നെ അന്വേഷിച്ച് യുക്തിവാദരംഗത്തെ പ്രഗത്ഭന്മാർ ഇവിടെ വരും. അവര് വരുമ്പോൾ ഭാഗവതം നടന്നുകൊണ്ടിരുന്നാൽ അതിന്റെ നാണക്കേട് എനിക്കാണ്."
ഈ മറുപടികേട്ട് രാമഭദ്രൻ സ്തംഭിച്ചുനിന്നു. നിസഹായനായി അവൻ പറഞ്ഞു: ' അമ്മയോട് ചോദിച്ചിട്ടാണല്ലോ ഞാൻ എല്ലാം ചെയ്തത്."
' ഒരാഴ്ചയായി ഞാനിവിടെയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അമ്മ എല്ലാം സമ്മതിച്ചത്."
രാമഭദ്രൻ അകത്തേക്ക് കയറി. തൊട്ടടുത്ത മുറിയുടെ വാതിലിൽ ചാരിനിന്ന് അമ്മ എല്ലാം കേൾക്കുന്നുണ്ടായിരുന്നു.
' അമ്മ ഇത് കണ്ടില്ലേ?" അവൻ അമ്മയുടെ മുന്നിൽ ചെന്നുനിന്നു ചോദിച്ചു.
അവന്റെ സ്വരം വികാരവിവശമായിരുന്നു.
' അച്ഛന്റെ പേരിൽ ചെയ്യുന്നതല്ലേ? ഞാനെത്ര പണം മുടക്കിയുണ്ടാക്കിയ പന്തലാണ്. അമ്മ എന്താണ് ഇത് ചെയ്യാൻ കൂട്ട് നിന്നത് ?"
' അവന് കൂട്ടുകാരുടെ മുന്നിൽ നാണക്കേടാവുമെന്നു പറഞ്ഞു. പിന്നെ ഞാനെന്തു ചെയ്യാനാണ്?"
' അമ്മയ്ക്കും നാണക്കേടാവുമെന്നു തോന്നിയോ? അവനെ പോലീസ് ഇവിടെ വന്ന് പിടിച്ചോണ്ട് പോയപ്പോൾ അമ്മയ്ക്ക് ഒരു നാണക്കേടും ഉണ്ടായില്ലേ ?"
ലക്ഷ്മണൻ കൊടുങ്കാറ്റു പോലെ അകത്തേക്ക് കയറിവന്നു.
' അമ്മയെ ചോദ്യം ചെയ്യേണ്ട കാര്യമില്ല. ഞാൻ പറഞ്ഞതേ അമ്മ ചെയ്തിട്ടുള്ളൂ. പിന്നെ എന്നെ അറസ്റ്റ് ചെയ്ത കാര്യത്തിൽ അമ്മയ്ക്ക് നാണിക്കാനൊന്നുമില്ല. മോഷണം നടത്തിയതിനല്ല എന്നെ അറസ്റ്റ് ചെയ്തത്. മഹത്തായ കാര്യം ചെയ്തതിനാണ്. ഗാന്ധിജിയെയും നെഹ്റുവിനെയും എ.കെ.ജി.യേയുമൊക്കെ അറസ്റ്റ് ചെയ്തതിന് ആർക്കെങ്കിലും നാണക്കേട് തോന്നിയിട്ടുണ്ടോ? "
ലക്ഷ്മണന് മറുപടി കൊടുക്കാൻ നിന്നില്ല രാമഭദ്രൻ. അവൻ പുറത്തേക്കിറങ്ങി.
മുറ്റത്ത് തകർന്നു കിടന്ന ആ പന്തൽ നോക്കി കുറേനേരം നിന്നു.
എന്താണ് ചെയ്യേണ്ടതെന്ന് അവനു ഒരു നിശ്ചയവുമുണ്ടായില്ല. പിന്നെ അവൻ അവിടെ നിന്ന് നടന്നു നീങ്ങി.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |