കൂത്തുപറമ്പ്: വെള്ളിത്തിരയിൽ തിളങ്ങിയെങ്കിലും ജീവിതത്തിൽ പകച്ച് നിൽക്കുകയാണ് ചെറിയവനെങ്കിലും വലിയ മനസ്സിനുടമയായ കൂത്തുപറമ്പ് കണ്ണവത്തെ ഇസ്മയിൽ. സ്വന്തമായി കിടപ്പാടമില്ലെന്നുള്ളതാണ് നാലടിയിൽ താഴെ മാത്രം പൊക്കമുള്ള ഇസ്മയിലിനെ അസ്വസ്ഥനാക്കുന്നത്.
വിനയന്റെ ഹിറ്റ് ചിത്രമായ അത്ഭുതദ്വീപ് കണ്ടിട്ടുള്ളവർ ഓർക്കുന്ന മുഖങ്ങളിലൊന്നാണ് കണ്ണവത്തെ ഇസ്മയിലിന്റേത്. മുൻനിര താരങ്ങളായ പൃഥ്വിരാജ്, ജഗതിശ്രീകുമാർ, ഗിന്നസ് പക്രു എന്നിവർക്കൊപ്പം അഭിനയിക്കാനായതിന്റെ ത്രില്ല് ഇപ്പോഴും ഇസ്മയിലിന്റെ മനസ്സിൽ നിന്നും വിട്ടുമാറിയിട്ടില്ല. പിന്നീട് മറ്റ് ചില സിനിമകളിൽ നിന്നും ഓഫർ വന്നെങ്കിലും സാഹചര്യം മോശമായതിനാൽ നിരസിക്കുകയായിരുന്നു.
സിനിമാ താരമെന്ന പരിവേഷമുണ്ടെങ്കിലും അത്ര ശുഭകരമല്ല ഇസ്മയിലിന്റെ ജീവിതം. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത 55 കാരൻ വാടക വീട്ടിലാണ് ഇപ്പോഴും അന്തിയുറങ്ങുന്നത്. ചെറിയൊരു വീട് സ്വന്തമാക്കുകയെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് ഇസ്മയിൽ പറയുന്നത്. എന്നാൽ ശരീരത്തിന്റെ പൊക്കക്കുറവ് കാരണം കാര്യമായ ജോലികളൊന്നും തന്നെ ചെയ്യാൻ ഇസ്മയിലിന് സാധിക്കുന്നില്ല. ലോട്ടറി ടിക്കറ്റ് വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. കൊവിഡ് ആരംഭിച്ചതോടെ അതും അസാധ്യമായിരിക്കയാണ്. ഇതോടെ മാസവാടകയായ ആയിരം രൂപ കൊടുക്കാൻ പോലും സാധിക്കത്ത അവസ്ഥയിലാണ് കുഞ്ഞൻ താരം. ഒറ്റമുറി വാടക വീട്ടിൽ വേണ്ടത്ര സൗകര്യമില്ലാതായതോടെ ഭാര്യയും മക്കളും പോലും അകന്നാണ് കഴിയുന്നത്. സർക്കാരിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നോ ഇതുവരെ വീട് നിർമിക്കാനാവശ്യമായ സഹായങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. സർക്കാരോ, ഉദാരമനസ്കരോ രക്ഷയ്ക്കെത്തുമെന്ന പ്രതീക്ഷയിലാണ് ഇസ്മയിൽ ജീവിതം തള്ളിനീക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |