അപകടം നടന്നത് കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ
അഴീക്കോട് (കണ്ണൂർ): സ്വർണക്വട്ടേഷൻ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് അഴീക്കോട് കപ്പക്കടവിലെ റമീസ് (25) വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ മാതാവിനെ ബന്ധു വീട്ടിലാക്കി തിരിച്ചു വരികയായിരുന്ന റമീസിന്റെ ബൈക്കിൽ രോഗിയുമായി വന്ന കാറിടിക്കുകയായിരുന്നു. വാരിയെല്ലുകൾ തകർന്നതിനൊപ്പം തലയ്ക്കും മാരകമായ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരിച്ചു. അർജുൻ ആയങ്കിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ബൈക്ക്. തളാപ്പ് സ്വദേശി അശ്വിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇടിച്ചത്.
വിദേശത്തായിരുന്ന റമീസ് സമീപകാലത്താണ് നാട്ടിലെത്തിയത്. കരിപ്പൂർ സ്വർണക്വട്ടേഷൻ കേസിൽ ചോദ്യം ചെയ്യാനായി വ്യാഴാഴ്ച ഹാജരാകാനായിരുന്നു റമീസിന് കസ്റ്റംസ് നോട്ടീസ് നൽകിയത്. എന്നാൽ, മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ അർജുൻ ആയങ്കി സ്വർണ്ണം തട്ടിയെടുക്കാനെത്തിയപ്പോൾ കാറിൽ അർജുനൊപ്പം റമീസും ഉണ്ടായിരുന്നു. കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ റമീസിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷിച്ചിരുന്ന കസ്റ്റംസ് അപകടത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കെ.സി ഹൗസിൽ റഫീഖ്-നസീമ ദമ്പതികളുടെ മകനാണ് റമീസ്. സഹോദരങ്ങൾ: റസാഖ്, റെജിനാസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |