കണ്ണൂർ: വിഡോ സെല്ലിന് കീഴിലുള്ള ഹെൽപ്പ് ഡെസ്‌കിന് കണ്ണൂരിൽ തുടക്കമായി. വിധവകളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ ജില്ലതലത്തിൽ ഏകോപിപ്പിക്കുന്നതിനായി ഹെൽപ് ഡസ്‌ക് പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ ജില്ലയിലെ വിധവകളുടെ സ്ഥിതിവിവര കണക്കുകൾ ഫോൺ വഴി ശേഖരിക്കും. സംസ്ഥാനത്ത് ആദ്യമായാണ് വിധവകൾക്കായുള്ള ഇത്തരം സഹായ കേന്ദ്രം തുടങ്ങുന്നത്.
രണ്ടാം ഘട്ടത്തിൽ വിവര ശേഖരണത്തിനായുള്ള ഫോമുകൾ അതത് തദ്ദേശ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്ത് സർവേ നടപടികൾ പൂർത്തീകരിക്കും. തുടർന്ന് പരമാവധി വിധവകളെ ഹെൽപ്പ്‌ലൈനിൽ രജിസ്റ്റർ ചെയ്യും. ഇത് പൂർത്തീകരിച്ചാൽ സ്വയം തൊഴിൽ പരിശീലനം, സൗജന്യ നിയമ സഹായം, കൗൺസലിംഗ്, പൊലീസ് സഹായം, പുനർവിവാഹം, പുനരധിവാസം എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്.
ജില്ല കളക്ടർ ചെയർമാനായാണ് വിഡോ സെൽ പ്രവർത്തിക്കുന്നത്. ജില്ല വുമൺ പ്രൊട്ടക്ഷൻ ഓഫിസറാണ് സെല്ലിന്റെ സി.ഇ.ഒ. വിധവകൾക്കുള്ള മുഴുവൻ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കുകയെന്നതാണ് ഹെൽപ് ഡസ്‌കിന്റെ ലക്ഷ്യം. ഗാർഹിക അതിക്രമം, സ്ത്രീധന പ്രശ്നങ്ങൾ എന്നിവയിലെല്ലാം സൗജന്യ നിയമസഹായവും കൗൺസലിംഗും ലഭ്യമാക്കും.
കാനന്നൂർ ഇന്നർ വീൽ ക്ലബാണ് ആദ്യഘട്ടത്തിൽ ഹെൽപ്പ് ഡസ്‌കിനുള്ള സഹായ സഹകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. സഹായകേന്ദ്രത്തിന്റെ പ്രവർത്തനത്തിനാവശ്യമായ മൊബൈൽ ഫോൺ, കംപ്യൂട്ടറുകൾ, ജീവനക്കാരി എന്നിവയാണ് ഇന്നർ വീൽ ക്ലബ് ഒരുക്കിയിരിക്കുന്നത്.
മിസ് കോൾ മതി; തിരിച്ചു വിളിക്കും
ഹെൽപ്പ് ഡസ്കിന്റെ സഹായം ആവശ്യമുള്ള വിധവകൾ 8129469393 എന്ന നമ്പറിൽ രാവിലെ ഒമ്പതിനും അഞ്ചിനും ഇടയിലുള്ള സമയങ്ങളിൽ മിസ് കോൾ അടിച്ചാൽ മാത്രം മതി. തുടർന്ന് ഹെൽപ്പ് ഡസ്‌ക് ജീവനക്കാർ ഈ നമ്പറിൽ അടുത്ത ദിവസങ്ങളിൽ സമയ ബന്ധിതമായി സഹായം ആവശ്യമുള്ളവരെ ഫോണിലൂടെ തിരിച്ച് ബന്ധപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |