ന്യൂഡൽഹി: പാർലമെന്റിൽ കഴിഞ്ഞ ദിവസം പെഗസസ് വിഷയത്തിൽ പ്രസ്താവന നടത്തുന്നതിനിടെ കേന്ദ്ര ഐ.ടി, നിയമ മന്ത്രി അശ്വനി വൈഷ്ണവിന്റെ കൈയിലിരുന്ന കടലാസ് തട്ടിയെടുത്ത് സഭാ അദ്ധ്യക്ഷന് നേരെ കീറിയെറിഞ്ഞ സംഭവത്തിൽ തൃണമൂൽ എം.പി ശന്തനു സെന്നിനെ നടപ്പു സമ്മേളനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. വപെഗാസസിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നലെയും നടപടികൾ തടസപ്പെട്ടു. ഇതോടെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച ബഹളത്തിൽ ഒലിച്ചുപോയി.
രാവിലെ 11ന് രാജ്യസഭ സമ്മേളിച്ചയുടൻ പാർലമെന്ററികാര്യ മന്ത്രി വി.മുരളീധരൻ, തൃണമൂൽ എം.പി ശന്തനു സെന്നിനെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു. സംഭവം പാർലമെന്ററി ജനാധിപത്യത്തിന് അപമാനമാണെന്ന് അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. സസ്പെൻഡ് ചെയ്തെന്ന് അറിയിച്ചിട്ടും ശന്തനു സെൻ മറ്റ് തൃണമൂൽ എം.പിമാർക്കൊപ്പം മുദ്രാവാക്യം വിളിച്ച് സഭയിൽ തുടർന്നു. പുറത്തുപോകാൻ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. ബഹളം തുടർന്നതോടെ സഭ 12മണിവരെ നിറുത്തിവച്ചു. 12മണിക്ക് വീണ്ടും സമ്മേളിച്ചപ്പോഴും സെൻ സഭയിലുണ്ടായിരുന്നു. അപ്പോൾ ചെയറിൽ ഉണ്ടായിരുന്ന ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും സെൻ പുറത്ത് പോകാൻ തയാറായില്ല. തൃണമൂൽ അംഗങ്ങൾ ബഹളം തുടർന്നതോടെ സഭ വീണ്ടും നിറുത്തിവച്ചു.
ഉച്ചയ്ക്ക് 2.30ന് സഭ വീണ്ടും ചേർന്നപ്പോഴും സമാന രംഗങ്ങൾ ആവർത്തിച്ചതോടെ തിങ്കളാഴ്ച വരെ പിരിയുകയായിരുന്നു. പെഗസസ് വിഷയത്തിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ലോക്സഭയിലും നടപടികൾ തടസപ്പെട്ടു. പെഗസസ് വിഷയം മറ്റ് നടപടികൾ നിറുത്തി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ഇരുസഭകളിലും തള്ളിയിരുന്നു. പ്രതിപക്ഷം പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണയും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |