കൊച്ചി: നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഫെഡറൽ ബാങ്ക് 367.29 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2020-21 ഒന്നാംപാദത്തിലെ 400.77 കോടി രൂപയേക്കാൾ 8.4 ശതമാനവും നാലാംപാദത്തിൽ കുറിച്ച സർവകാല റെക്കാഡ് ലാഭമായ 477.81 കോടി രൂപയേക്കാൾ 23.1 ശതമാനവും കുറവാണിത്. അതേസമയം, ബാങ്കിന്റെ പ്രവർത്തനലാഭം മുൻവർഷത്തെ സമാനപാദത്തിലെ 932.38 കോടി രൂപയേക്കാൾ 21.75 ശതമാനം വർദ്ധിച്ച് പുത്തൻ ഉയരമായ 1,135.18 കോടി രൂപയിലെത്തി.
3,932.52 കോടി രൂപയിൽ നിന്ന് മൊത്തം വരുമാനം 4,005.86 കോടി രൂപയിലേക്ക് മെച്ചപ്പെട്ടു. അറ്റ പലിശ വരുമാനം (എൻ.ഐ.ഐ) 9.41 ശതമാനം വർദ്ധിച്ച് 1,418.43 കോടി രൂപയായി. മൊത്തം ബിസിനസ് 2020 ജൂൺപാദത്തെ അപേക്ഷിച്ച് 8.30 ശതമാനം ഉയർന്ന് 2.99 ലക്ഷം കോടി രൂപയിലെത്തി. സ്വർണപ്പണയം 53.90 ശതമാനം, റീട്ടെയിൽ വായ്‌പ 15.15 ശതമാനം, വാണിജ്യ വായ്‌പ 10.23 ശതമാനം, പ്രവാസി നിക്ഷേപം 9.53 ശതമാനം എന്നിങ്ങനെ വളർന്നു.
14.64 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. മൊത്തം നിഷ്‌ക്രിയ ആസ്‌തി 2.96 ശതമാനത്തിൽ നിന്ന് 3.50 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 1.22 ശതമാനത്തിൽ നിന്ന് 1.23 ശതമാനത്തിലേക്കുമെത്തി. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് (പ്രൊവിഷൻസ്) 394.62 കോടി രൂപയിൽ നിന്ന് 641.83 കോടി രൂപയായി ഉയർന്നത് കഴിഞ്ഞപാദ അറ്റലാഭത്തെ ബാധിച്ചു. സ്വർണപ്പണയ വായ്‌പകളിലെ കിട്ടാക്കട വർദ്ധനയാണ് പ്രധാന തിരിച്ചടി.
ബാങ്കിന്റെ 4.99 ശതമാനം ഓഹരികൾ 916.25 കോടി രൂപയ്ക്ക് ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനും (ഐ.എഫ്.സി) രണ്ട് അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് സ്വന്തമാക്കിയെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |