കോഴിക്കോട്: കൊവിഡിൽ സ്കൂൾ അടഞ്ഞെങ്കിലും കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി കൺസ്യൂമർ ഫെഡ് വീട്ടുപടിക്കൽ എത്തിച്ചത് ഒരു കോടിയിലധികം പഠനോപകരണങ്ങൾ. കൊവിഡ് കാലത്ത് കുട്ടികൾക്ക് ത്രിവേണിയൊരുക്കുന്ന സ്‌കൂൾ മാർക്കറ്റുകളിൽ എത്തിപ്പെടാനാവാത്ത സാഹചര്യത്തിലാണ് വീടുകളിൽ വിതരണം വ്യാപിപ്പിച്ചത്. കുടുംബശ്രീ യൂണിറ്റുകൾ, www.consumerfed.in വെബ് പോർട്ടൽ, ഹോം ഡെലിവറി സംവിധാനം, ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, ഇ- ത്രിവേണി ബിസിനസ് സെന്റർ എന്നിവ വഴിയാണ് പഠനോപകരണങ്ങൾ എത്തിച്ചത്.
ത്രിവേണി നോട്ട് ബുക്കുകൾ. സ്‌കൂൾ സ്റ്റേഷനറികൾ, കുടകൾ, ബാഗുകൾ എന്നിവയാണ് വിതരണം ചെയ്തത്. പൊതുവിപണിയേക്കാൾ 20- 40 ശതമാനം വിലക്കുറവിലായിരുന്നു വിൽപ്പന. ത്രിവേണി മൊബെെൽ യൂണിറ്റുകൾ വഴിയും പഠനോപകരണങ്ങൾ വീടുകളിലെത്തിച്ചു. മേയ് രണ്ടാം വാരത്തിലായിരുന്നു പദ്ധതിയുടെ തുടക്കം. കൊവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടത്തിൽ ജില്ലയിൽ ഓൺലൈൻ വഴിയും വാട്സ് ആപ് വഴിയും ലഭിക്കുന്ന ഓർഡറുകൾ പ്രകാരം ജീവൻ രക്ഷാ മരുന്നുകളും വീട്ടുപടിക്കൽ എത്തിച്ചിരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലെ ആദിവാസി മേഖലകളിൽ പ്രൊമോട്ടർമാരുടെ സഹായത്തോടെയായിരുന്നു വിതരണം.
ആഗസ്റ്റ് 10 മുതൽ 'ഓണം സബ്സിഡി വിപണി'
ഓണക്കാലത്ത് 'ഓണം സബ്സിഡി വിപണി' യിലൂടെ വിപണിയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കൺസ്യൂമർ ഫെഡ്. കുറുവ, മട്ട, ജയ അരി, പച്ചരി, മല്ലി, മുളക്, ചെറുപയർ, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി 13 ഇനം ഭക്ഷ്യവസ്തുക്കളാണ് സബ്സിഡി നിരക്കിൽ ലഭിക്കുക. ആഗസ്റ്റ് 10 മുതൽ 23 വരെയാണ് വിപണി. മറ്റ് നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭ്യമാകും .
'' കൊവിഡ് കാലത്ത് രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്‌കൂൾ മാർക്കറ്റുകളിൽ എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പഠനോപകരണങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു തുടങ്ങിയത്. നല്ല പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്.''
സി.സുരേഷ് ബാബു, റീജിയണൽ മാനേജർ, കൺസ്യൂമർഫെഡ് കോഴിക്കോട് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |