മക്ക : കൊവിഡിനെ തുടർന്ന് കടുത്ത നിയന്ത്രണത്തിലും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളോടും കൂടി ആരംഭിച്ച ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം ഇന്നലെ പരിസമാപ്തിയിലെത്തി.
ഹജ്ജ് നിർവഹിച്ചതിന്റെ നിർവൃതിയിൽ തീർത്ഥാടകരുടെ അവസാന സംഘവും ഇന്നലെ മക്കയോടു യാത്ര പറഞ്ഞു. തിരക്ക് ഒഴിവാക്കാനായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പല സംഘങ്ങളായാണ് തീർത്ഥാടകർ മക്ക ഹറം പള്ളിയിൽ വിടവാങ്ങൽ പ്രദക്ഷിണം നടത്തി യാത്രയായി. 20 പേരെ വീതം 3000 ബസുകളിലായാണ് മക്കയ്ക്ക് പുറത്തെ എക്സിറ്റ് പോയിന്റുകളിലെത്തിച്ചത്. കൊവിഡ് മഹാമാരിക്കിടെ നടത്തിയ ഹജ്ജ് കർമ്മങ്ങളിൽ എല്ലാറ്റിനും നിശ്ചിത സമയങ്ങളും പാതയും ക്രമവുമാണ് ഏർപ്പെടുത്തിയിരുന്നത്. എവിടെയും തിരക്കോ കൂടിച്ചേരലുകളോ ഉണ്ടാകാതിരിക്കാൻ മികച്ച ക്രമീകരണങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയിരുന്നത്.കടുത്ത നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് കൊവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാണ് തീർത്ഥാടകർ പൈശാചികതയുടെ പ്രതീകമായ ജംറകളിൽ കല്ലെറിയൽ കർമം അനുഷ്ടിച്ചത്. തീർഥാടകരുടെ പോക്കുവരവുകൾ നിരീക്ഷിക്കാനും തിരക്കൊഴിവാക്കാനും ജംറകൾക്ക് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരും നിരീക്ഷണത്തിന് നിരവധി കാമറകളുമാണ് സ്ഥാപിച്ചത്.
അതേ സമയം ഹജ്ജ് അനുമതി പത്രം ഇല്ലാതെ ഹജ്ജ് പ്രദേശത്ത് എത്തിയ 356 പേർക്ക് പതിനായിരം റിയാൽ വീതം പിഴ ചുമത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിശ്വാസികളുടെ സുരക്ഷയ്ക്കായുള്ള എല്ലാ പദ്ധതികളും വിജയകരമായി നടപ്പാക്കാനായതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അൽ റബിയ പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നിയന്ത്രണങ്ങളോട് പൂർണമായും സഹകരിച്ച തീർത്ഥാടകർക്കും സൗദി ഭരഹണകൂടം നന്ദി അറിയിച്ചു.
കൊവിഡ് സാഹചര്യത്തിൽ സൗദിയിലെ താമസക്കാരായ സ്വദേശികളും വിദേശികളുമായ 60,000 പേർക്കാണ് ഹജ്ജിന് അനുമതി നല്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |