തൃശൂർ : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ അടുത്ത വാരാവലോകനത്തോടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും കടുത്ത നിയന്ത്രണം വന്നേക്കും. നിലവിൽ കൊവിഡ് രൂക്ഷമായ സ്ഥലങ്ങളിൽ എ, ബി, സി, ഡി കാറ്റഗറി പ്രകാരമാണ് നിയന്ത്രണം.
പത്ത് ശതമാനത്തിന് മുകളിൽ വന്നാൽ ലോക്ഡൗണും പതിനഞ്ച് ശതമാനത്തിന് മുകളിൽ ട്രിപ്പിൾ ലോക്ഡൗണുമാണ് ഏർപ്പെടുത്തുക. നിലവിലെ സാഹചര്യത്തിൽ ആകെയുള്ള 94 തദ്ദേശ സ്ഥാപനങ്ങളിൽ 71 ഇടത്തും ട്രിപ്പിൾ ലോക് ഡൗണും ലോക്ഡൗണും ഏർപ്പെടുത്തിക്കഴിഞ്ഞു. 23 സ്ഥലങ്ങളിൽ മാത്രമാണ് ഇളവുകൾ. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഈ മാസം ഇതുവരെ ആയിരത്തിന് താഴെയെത്തിയത് രണ്ട് ദിവസം മാത്രമാണ്.
എന്നാൽ ആ ദിവസങ്ങളിൽ പരിശോധനകളുടെ എണ്ണം കുറവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുമായിരുന്നു. രോഗികളുടെ എണ്ണം ഇതുപോലെ നാലു ദിവസം കൂടി തുടർന്നാൽ ജില്ലയിലെ ടി.പി.ആർ നിരക്ക് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്തിന് മുകളിലെത്താനുള്ള സാദ്ധ്യതയാണ് കാണുന്നത്.
താളം തെറ്റി വാക്‌സിൻ വിതരണം
ആവശ്യത്തിന് വാക്‌സിൻ ലഭിക്കാതായതോടെ ആരോഗ്യ വകുപ്പ് അധികൃതർക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ അനുവദിച്ച് കിട്ടുന്ന വാക്‌സിൻ കൃത്യമായി മാനദണ്ഡം പാലിച്ച് നൽകുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ഒന്നാം ഡോസ് എടുത്ത് രണ്ടാം ഡോസിന് സമയമായെന്ന സന്ദേശം ലഭിക്കുന്നതിന് പിന്നാലെ ജനം മുട്ടാത്ത വാതിലുകളില്ല. തദ്ദേശ സ്ഥാപന വാർഡ് തലത്തിൽ വാക്‌സിനേഷൻ ക്യാമ്പ് തുടങ്ങിയെങ്കിലും ശരിയായ രീതിയിൽ ഒരു പ്രായ വിഭാഗത്തിനും ഇതുവരെ കൊടുത്തു തീർക്കാനായിട്ടില്ല. കുറച്ച് വാക്‌സിനുകളാണ് വരുന്നത്. മുതിർന്ന പൗരന്മാർക്കും കൊവിഡ് പോരാളികൾക്കും അടക്കം മുൻഗണന നൽകേണ്ടതുണ്ട്. ആശാ വർക്കർമാരെ ഉപയോഗിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയാൽ സമയബന്ധിതമായി ലഭിക്കുന്ന വാക്‌സിൻ ജനങ്ങളിലെത്തിക്കാനാവും. വാർഡ് അംഗങ്ങൾക്കും ഇക്കാര്യത്തിൽ ഇടപെടാം. എന്നാൽ അവരിൽ ചിലർ രാഷ്ട്രീയ പ്രേരിതമായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്.
സ്വകാര്യ മേഖലയിലേക്ക് തള്ളിക്കയറ്റം
സർക്കാർ മേഖലയിൽ വാക്‌സിൻ വിതരണം കുറഞ്ഞതോടെ സ്വകാര്യ മേഖലയിലേക്ക് തള്ളിക്കയറുകയാണ് ഭൂരിഭാഗം പേരും. സ്വകാര്യ ആശുപത്രികളിൽ നൽകുന്ന വാക്‌സിന് പുറമേ സന്നദ്ധ സംഘടനകളും വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ഒരു ദിവസം ആയിരം പേർക്ക് വരെ വാക്‌സിൻ നൽകുന്നു. 18 നും 40 നും മദ്ധ്യേ പ്രായമുള്ളവരാണ് സ്വകാര്യ മേഖലയിലേക്ക് തള്ളിക്കയറുന്നത്. 700 മുതൽ 1000 രൂപ വരെയാണ് ഒരു ഡോസിന് സ്വകാര്യ മേഖലയിൽ ഈടാക്കുന്നത്.
എപ്രിൽ പത്ത് വരെ ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് ഈ മാസം 31 നകം പൂർണ്ണമായി നൽകാൻ കഴിയുമെന്നാണ് വിശ്വാസം. ജില്ല ആവശ്യപ്പെട്ട വാക്‌സിൻ കൃത്യമായി ലഭിച്ചാൽ കൊടുത്തു തീർക്കാം. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേർക്ക് വാക്‌സിൻ നൽകാൻ സാധിച്ചിരുന്നു
ഡോ. കെ.ജെ. റീന
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |