ടോക്യോ : മാനവരാശിക്ക് മേൽ ആശങ്കകളുടെ കാർമേഘമായി മാറിയ മഹാമാരിയുടെ കാലത്ത് ഒരുമയുടെ സന്ദേശവുമായി പ്രത്യാശയുടെ വിളക്കുമരം പോലെ ടോക്യോ ഒളിമ്പിക്സ് ദീപം തെളിഞ്ഞു. അതിജീവനത്തിന്റെയും പുനസൃഷ്ടിയുടെയും മകുടോദാഹരണമായ ജപ്പാനിൽ ഇനി ലോകം ഒറ്റക്കെട്ടായി പ്രതിസന്ധികളെ അതിജീവിച്ച് ഒളിമ്പിക്സ് എന്ന മഹാമഹം പരിപൂർണതയിലെത്തിക്കാൻ പോരാടും.
ജാപ്പനീസ് സംസ്കൃതിയുടെ വിളംബരത്തിനൊപ്പം അതിജീവനകാലത്തിന്റെ പ്രത്യാശകളും നിറഞ്ഞ ഉദ്ഘാടനച്ചടങ്ങിലാണ് ചരിത്രത്തിലാദ്യമായി കാണികളെക്കൂടാതെ നടത്തുന്ന ഒളിമ്പിക്സിന് തുടക്കമായത്.1964ലെ ഒളിമ്പിക്സിന്റെയും ഉദ്ഘാടനച്ചടങ്ങുകൾക്ക് വേദിയായിരുന്ന നാഷണൽ സ്റ്റേഡിയത്തിൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി തലവൻ തോമസ് ബാച്ച്, ജാപ്പനീസ് ചക്രവർത്തി നരുഹിതോ, അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡൻ തുടങ്ങിയ ലോക നേതാക്കളടക്കം1000ത്തിൽ താഴെ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിലാണ് പുതിയ കാലത്തിന്റെ കായികമഹാമഹത്തിന് തുടക്കമായത്.
കൊവിഡ് കാലഘട്ടത്തിന്റെ വെല്ലുവിളികളെ ആവിഷ്കരിച്ച കലാപ്രകടനത്തോടെ ആരംഭിച്ച കലാപരിപാടികൾക്ക് പിന്നാലെയാണ് കായിക മാർച്ച് പാസ്റ്റ് നടന്നത്.കുറച്ചു കായിക താരങ്ങളെ മാത്രമാണ് ഓരോ രാജ്യവും പങ്കെടുപ്പിച്ചത്. വനിതാ ബോക്സിംഗ് ഇതിഹാസം എം.സി മേരികോമും പുരുഷ ഹോക്കി ടീം ക്യാപ്ടൻ മൻപ്രീത് സിംഗും ചേർന്നാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയത്. കൊവിഡ് സാഹചര്യം മുൻനിറുത്തി താരങ്ങളും ഒഫിഷ്യൽസുമടക്കം 25 പേർമാത്രമാണ് ഇന്ത്യൻ പതാകയ്ക്ക് പിന്നിൽ അണിനിരന്നത്. മലയാളി നീന്തൽ താരം സജൻ പ്രകാശിനെയും മാർച്ച് പാസ്റ്റിനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും ഇന്ന് മത്സരങ്ങൾ തുടങ്ങുന്നതിനാൽ പങ്കെടുത്തില്ല.
ജാപ്പനീസ് ചക്രവർത്തിയാണ് ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്.ടെന്നിസ് താരം നവോമി ഒസാക്കയാണ് ദീപം തെളിച്ചത്.
ഇന്ത്യ ഇന്നലെ
ആർച്ചറി റാങ്കിംഗ് ഇവന്റിൽ ഇന്ത്യൻ വനിതാ താരം ദീപിക കുമാരി ഒൻപതാം സ്ഥാനത്തായി.പുരുഷ ആർച്ചറി റാങ്കിംഗ് ഇവന്റിൽ പ്രവീൺ യാദവ് ,അതാനുദാസ്,തരുൺദീപ് റായ് എന്നിവർ യഥാക്രമം 31,35,37 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത് പ്രാഥമിക റൗണ്ടിന് യോഗ്യത നേടി.
ഇന്ത്യ ഇന്ന്
ആർച്ചറി മിക്സഡ് ഡബിൾസിൽ ദീപിക- പ്രവീൺ സഖ്യം മത്സരിക്കാനിറങ്ങും.പുരുഷ ഹോക്കിയിൽ ആദ്യമത്സരത്തിൽ ന്യൂസിലാൻഡിനെയും വനിതാ ഹോക്കിയിൽ ഹോളണ്ടിനെയും നേരിടും.ജൂഡോ,ബാഡ്മിന്റൺ,ഷൂട്ടിംഗ്,റോവിംഗ്,ടേബിൾ ടെന്നിസ്,ടെന്നിസ് ഇനങ്ങളിലും ഇന്ന് ഇന്ത്യ ഇറങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |