തിരുവനന്തപുരം : സംസ്ഥാനത്ത് ടി.പി.ആർ കൂടിയത് മൂന്നാം തരംഗമായി കണക്കാക്കാനാകില്ലെന്നും പക്ഷേ നമ്മൾ മൂന്നാം തരംഗത്തിന്റെ വക്കിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എല്ലാ ജില്ലകളിലും ടി.പി.ആർ കൂടിയത് ഗൗരവമായി കാണണം. മറ്റേതെങ്കിലും വൈറസ് വകഭേദം കേരളത്തിൽ പടർന്നിട്ടുണ്ടോയെന്നത് പരിശോധിക്കണം. നല്ല രീതിയിലുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണ്ടത് പ്രധാനമാണ്. സെക്ടറൽ മജിസ്‌ട്രേറ്റുമാരടക്കം നേരത്തെ ഫലപ്രദമായി പ്രവർത്തിച്ച സംവിധാനങ്ങൾ തുടരും. സംസ്ഥാനത്ത് രോഗവ്യാപനം ചിലയിടത്ത് ക്ലസ്റ്ററാണ്. അവിടെ പ്രത്യേകമായി മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനം നടപ്പിലാക്കാനാണ് ശ്രമം. അതേസമയം ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ ഘട്ടത്തിലും രോഗം ബാധിച്ച് രോഗികളാകുന്നവരുടെ എണ്ണം ചികിത്സാ സൗകര്യത്തിന്റെ പരിധി കവിഞ്ഞ് പോയിട്ടില്ല. അതാണ് കേരളത്തിന്റെ കരുത്ത്. നിലവിലെ സാഹചര്യത്തിൽ ഒരാൾക്ക് രോഗം വന്നാൽ വീട്ടിൽ തുടരരുത്. തത്കാലം അവിടെ നിന്ന് മാറണം. സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗിക്കണം. മറ്റ് രോഗമുള്ളവർ ആശുപത്രികളിൽ പോകണം.
40,000ത്തോളം ഗർഭിണികൾ വാക്സിനെടുത്തു
സംസ്ഥാനത്ത് ഇതുവരെ നാൽപതിനായിരത്തോളം ഗർഭിണികൾക്ക് വാക്സിൻ നൽകിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചിലർ വാക്സിനെടുക്കാൻ മടിക്കാണിക്കുന്നുണ്ട്. ഗർഭിണികൾ സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് വാക്സിൻ എടുക്കണം. മുഴുവൻ ഗർഭിണികൾക്കും കൊവിഡ് വാക്സിൻ നൽകാൻ 'മാതൃകവചം" എന്ന പേരിൽ ആരോഗ്യവകുപ്പിന്റെ കാമ്പയിൻ പുരോഗമിക്കുകയാണ്. ഗർഭാവസ്ഥയിലെ അവസാന മാസങ്ങളിൽ ഒന്നാം ഡോസ് എടുത്താൽ രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുമ്പോൾ മുലയൂട്ടുമ്പോഴും വാക്സിൻ എടുക്കുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |