നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്
കൊച്ചി: ഇടമലയാറിലെത്തിയ അറാക്കപ്പിലെ ആദിവാസികളുടെ ദുരിതം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആദിവാസികളെ പുനരധിവസിപ്പിക്കുമെന്ന് പട്ടികജാതി പട്ടിക വർഗവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ ഉറപ്പ്. തൃശൂർ മലക്കപ്പാറ അറാക്കപ്പിലെ ആദിവാസി കുടുംബങ്ങൾ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇടമലയാറിലെത്തിയ പ്രതിപക്ഷനേതാവ് ആദിവാസി കുടുംബങ്ങളുടെ ദുരവസ്ഥ നേരിട്ട് മനസിലാക്കുകയും പ്രശ്‌നപരിഹാരം ഉറപ്പുനൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്നലെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിച്ചത്.
ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് സബ്മിഷൻ അവതരിപ്പിച്ച വി.ഡി. സതീശൻ ആവശ്യപ്പെട്ടു. അറാക്കപ്പിൽ നിന്ന് ഇവരെ മാറ്റി താമസിപ്പിക്കുന്നത് പരിഗണിക്കാമെന്ന് പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവിന് ഉറപ്പ് നൽകി. ട്രൈബൽ ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്ന ആദിവാസികൾക്ക് വനാവകാശ നിയമപ്രകാരം സ്ഥലവും സൗകര്യങ്ങളും നൽകുമെന്നും മന്ത്രി അറിയിച്ചു.
ദുരിതത്തിൽ 39 പേർ
മലക്കപ്പാറയിലെ വാസയോഗ്യമല്ലാത്ത സ്ഥലത്ത് നിന്ന് 12 കുട്ടികളും 11 സ്ത്രീകളും ഉൾപ്പെട്ട 39 അംഗ സംഘമാണ് ഇടമലയാറിലെ വൈശാലി ഗുഹയിലെത്തി താമസം തുടങ്ങിയത്. ഇവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇടപെട്ട് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിലേയ്ക്ക് മാറ്റി. ഹോസ്റ്റലിൽ കുടിവെള്ളം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളോ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സംവിധാനങ്ങളോ നിലവിലില്ല. അരേക്കാപ്പിൽ അനുവദിച്ച ഭൂമി തിരിച്ചെടുത്ത് തങ്ങളുടെ പൂർവികർ താമസിച്ചിരുന്ന ഇടമലയാറിൽ പകരം ഭൂമി നൽകണമെന്നതാണ് ഇവരുടെ ആവശ്യം. വൈശാലി ഗുഹയ്ക്ക് സമീപമുള്ള പ്രദേശം വനവിഭവങ്ങൾ ശേഖരിക്കാനും കൃഷിക്കും മത്സ്യബന്ധനത്തിനും അനുയോജ്യമാണെന്നും ആദിവാസികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |