വഴിമാറി സഞ്ചാരികൾ
കൊല്ലം: നീലജലാശയം, പച്ചക്കുട ചൂടിയ തെങ്ങിൻതോപ്പുകൾ, തുരുത്തുകളെ ചുറ്റിയൊഴുകുന്ന തോടുകൾ, മരത്തണലിലൂടെ തോണികളിലും കൊതുമ്പുവള്ളത്തിലും ജലയാത്ര... കാഴ്ചകൾ മാടിവിളിക്കുകയാണ് മൺറോത്തുരുത്ത്.
കൊവിഡ് വ്യാപനത്തിന് മുമ്പ് ദിവസേന ആയിരക്കണക്കിന് സ്വദേശ - വിദേശ സഞ്ചാരികളെ വരവേറ്റിരുന്ന തുരുത്ത് ഇന്ന് അതിജീവനത്തിനായി വിതുമ്പുകയാണ്. സഞ്ചാരികൾക്ക് വിലങ്ങുതടിയാകുന്നത് റോഡുകൾ, പാലങ്ങൾ മുതലായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. റോഡുകൾ പലതും സഞ്ചാരയോഗ്യമല്ല. പാലങ്ങൾ തകർന്നിട്ട് രണ്ട് പതിറ്റാണ്ടായി. 1992ലെ പ്രളയത്തിലാണ് പെരുങ്ങാലം - കൊന്നയിൽകടവ് പാലം തകർന്നത്. 2018ലെ പ്രളയത്തിൽ ചിറേക്കടവ്, പുളിമൂട്ടിൽ കടവ് നടപ്പാലങ്ങളും ഒഴുകിപ്പോയി.
ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനമുറപ്പിച്ച മൺറോത്തുരുത്തിൽ ജീവിതം ഇരുകരയിലും മുട്ടാതെ വെള്ളത്തിലാണ്. ഇതിന് പുറമെ അപ്രതീക്ഷിതമായെത്തുന്ന വേലിയേറ്റവും ജലദൗർലഭ്യവും തുരുത്തിലെ ജീവിതം ദുരിതപൂർണമാക്കുന്നു. ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന ഗ്രാമപഞ്ചായത്തും നിസഹായാവസ്ഥയിലാണ്.
പിറന്ന നാടുവിട്ട് ഓട്ടം
തുരുത്തിലെ രണ്ട് വാർഡുകളിൽ പാർക്കുന്ന നാന്നൂറോളം കുടുംബങ്ങളാണ് കൊന്നയിൽ കടവ് പാലം ഇല്ലാതായതോടെ ഒറ്റപ്പെട്ടത്. ഇതോടെ 250 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്കുള്ള യാത്രാമാർഗവും അടഞ്ഞു. ഇപ്പോൾ കടത്തുവള്ളവും ജങ്കാറുമാണ് ആശ്രയം. നൂറോളം കുടുംബങ്ങളാണ് വീടുപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയത്.
സൗന്ദര്യം നിറച്ച് 8 തുരുത്തുകൾ
അഷ്ടമുടി കായലിന്റെയും കല്ലടയാറിന്റെയും തീരത്തുള്ള എട്ട് തുരുത്തുകൾ ചേർന്നതാണ് മൺറോത്തുരുത്ത്. തെക്ക് - പടിഞ്ഞാറ് അഷ്ടമുടി കായലും വടക്ക് - കിഴക്ക് കല്ലടയാറും അതിരിടുന്നു. മുതിരപ്പറമ്പിൽ നിന്ന് വെട്ടിയുണ്ടാക്കിയ കല്ലടയാറിന്റെ ശാഖയായ പുത്തനാർ മൺറോത്തുരുത്തിനെ ചുറ്റി കാഞ്ഞിരകോട് കായലിൽ ലയിക്കുന്നു. ശാഖോപശാഖകളായി നീളുന്ന നൂറുകണക്കിന് ചെറുതോടുകൾ തുരുത്തിന് സൗന്ദര്യം നൽകുന്നു. ചെറുകുന്നുകളിൽ സമുദ്രനിരപ്പിൽ നിന്ന് 18 മീറ്റർ ഉയരമുള്ള പെരിങ്ങാലമാണ് മുന്നിൽ. ദ്വീപിനെ പുറംലോകവുമായും തുരുത്തുകളുമായും ബന്ധിപ്പിക്കുന്നത് ജലഗതാഗതമാണ്.
ഇരുകര മുട്ടാതെ കൊന്നയിൽ കടവ്
1. 2018ൽ റോഡും പാലവും നിർമ്മിക്കുന്നതിന് 28 കോടിയുടെ കരാറായി
2. നിർമ്മാണോദ്ഘാടനം നിർവഹിച്ചത് അന്നത്തെ മന്ത്രി ജി. സുധാകരൻ
3. നിർമ്മാണം ആരംഭിച്ചെങ്കിലും സാമഗ്രികൾ എത്തിക്കുന്നത് വില്ലനായി
4. റോഡ് റെയിൽവേ ലൈനിന് അടിയിലായതിനാൽ റെയിൽവേ തടസവാദം ഉന്നയിച്ചു
5. റോഡ് താഴ്ത്തി വാഹനം കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെളിക്കെട്ടിൽ താഴ്ന്നു
6. ഇതോടെ കരാറുകാരൻ ജോലി ഉപേക്ഷിച്ച് മടങ്ങി
7. എസ്റ്റിമേറ്റ് പുതുക്കി റീടെണ്ടർ നടപടികൾ ആരംഭിച്ചെങ്കിലും നിർമ്മാണം നീളുന്നു
ഭൂവിസ്തൃതി: 13.4 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ: 9,440
''
ആകെ 70 കിലോമീറ്റർ നീളത്തിലുള്ള റോഡുകളിൽ മിക്കതും ടാറിംഗ് ഇളകി ചെളി നിറഞ്ഞു. ടെണ്ടർ ക്ഷണിച്ചാലും ലാഭകരമല്ലാത്തതിനാൽ കരാറുകാർ വരാറില്ല. അറ്റകുറ്റപ്പണികൾ നടത്തിയാലും വെള്ളക്കെട്ടിൽ റോഡുകൾ വേഗം തകരും.
വി.എസ്. പ്രസന്നകുമാർ,
പത്താം വാർഡ് മെമ്പർ, മൺറോത്തുരുത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |