ന്യൂഡൽഹി: പ്രമുഖ അമേരിക്കൻ ആഡംബര ഇലക്‌ട്രിക് വാഹന (ഇ.വി) നിർമ്മാതാക്കളായ ടെസ്‌ല, ഇന്ത്യയിൽ സാന്നിദ്ധ്യം അറിയിക്കുന്നതിന് മുന്നോടിയായി ഇറക്കുമതി തീരുവയിൽ വൻ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചു. നിലവിൽ 40,000 ഡോളറിന് (ഏകദേശം 30 ലക്ഷം രൂപ) മുകളിൽ വിലയുള്ള കാറുകൾക്ക് 100 ശതമാനവും 40,000 ഡോളറിന് താഴെയുള്ളവയ്ക്ക് 60 ശതമാനവുമാണ് നികുതി. ഇതു 40 ശതമാനമായി കുറയ്ക്കണമെന്നാണ് ടെസ്‌ലയുടെ ആവശ്യം.
ഇക്കാര്യം ഉന്നയിച്ച് കേന്ദ്രസർക്കാരിലെ വിവിധ മന്ത്രാലയങ്ങൾക്കും നീതി ആയോഗിനും ടെസ്‌ല കത്തയച്ചിട്ടുണ്ട്. തീരുവ കുറയുമ്പോൾ ആനുപാതികമായി വിലയും കുറയുമെന്നതിനാൽ മികച്ച വില്പന ലഭിക്കുമെന്നും ഇതിലൂടെ സർക്കാരിന് ഉയർന്ന നികുതി വരുമാനം ഉറപ്പാക്കാമെന്നും ടെസ്‌ല ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് വില കൂടുതലായതിനാൽ ഇന്ത്യയിൽ ഇപ്പോൾ ഇലക്‌ട്രിക് കാർ വിപണി ശൈശവഘട്ടത്തിലാണുള്ളത്. ചാർജിംഗ് സൗകര്യങ്ങളുടെ കുറവും തിരിച്ചടിയാണ്.
കഴിഞ്ഞവർഷം ഇന്ത്യയിൽ വിറ്റഴിഞ്ഞ 24 ലക്ഷം കാറുകളിൽ 5,000ഓളം മാത്രമാണ് ഇലക്‌ട്രിക് കാറുകൾ. അവയിൽ തന്നെ മിക്കതും 20 ലക്ഷം രൂപയിൽ താഴെ വിലയുള്ളവയായിരുന്നു. പ്രീമിയം/ആഡംബര എസ്.യു.വികൾ ഇപ്പോഴും നിരത്തുകളിൽ അപൂർവമാണ്. കഴിഞ്ഞ ജനുവരിയിൽ ബംഗളൂരുവിൽ ടെസ്‌ല രജിസ്‌ട്രേഷൻ നേടിയിരുന്നു. ഇന്ത്യയിൽ ഷോറൂം തുറക്കാനുള്ള പ്രാഥമിക നടപടികളിലേക്കും കമ്പനി കടന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |