കൊച്ചി: ആൽഗോരിതങ്ങളും സോഫ്ട്‌വെയർ കോഡുകളും തലചുളിച്ചപ്പോഴും കോട്ടയം വാഴൂർ സ്വദേശി എസ്. ബിനുവിന്റെ ഉള്ളുനിറയെ സംഗീതമായിരുന്നു. കൊവിഡിൽ ഐ.ടി മേഖലയോട് താത്കാലികമായി വിടപറയേണ്ടി വന്നപ്പോൾ വാദ്യോപകരണങ്ങളുടെ നിർമ്മാണവും വില്പനയ്‌ക്കുമൊപ്പം സംഗീത അദ്ധ്യാപകനായും തന്റെ സ്വപ്ന ജീവിതം ബിനു മാറോട് ചേർത്തു.
കാക്കനാട് ഇൻഫോപാർക്കിലെയും കലൂർ സ്റ്റേഡിയത്തിലെയും ഐ.ടി സ്ഥാപനങ്ങളിൽ ബിനുവിനു പങ്കാളിത്തമുണ്ട്. എന്നാൽ കൊവിഡിന്റെ വരവിൽ തത്കാലത്തേക്ക് വാഴൂരിലെ വീട്ടിലേക്ക് തൊഴിലിടം മാറ്റി. അങ്ങനെ സംഗീതം ജീവിതത്തിലേക്ക് തിരിച്ചെത്തി. പഠനകാലത്ത് അഞ്ച് വാദ്യോപകരണങ്ങളിൽ പരിശീലനം നേടിയ ബിനു 1991ൽ കലാരഞ്ജിനി സ്‌കൂൾ ഒഫ് മ്യൂസിക് അക്കാഡമി തുടങ്ങിയിരുന്നു. 250 ലേറെ വിദ്യാർത്ഥികളുണ്ട്. വയലിൻ, തബല, മൃദംഗം, വായ്പ്പാട്ട്, വീണ, ഡ്രംസ്, ഗിറ്റാർ, കീബോർഡ്, ഘടം, മുഖർശംഘ്, തകിൽ, സംഗീതം എന്നിവയാണ് പഠിപ്പിക്കുന്നത്.
ഇലക്ട്രോണിക്‌സിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയ ബിനു 2006ലാണ് ഐ.ടി രംഗത്തെത്തിയത്. ജർമ്മനിയിലെ ഐ.പി.വി സർവകലാശാലയിൽ നിന്ന് മൃദംഗത്തിൽ ഓണററി ഡോക്ടറേറ്റും നേടി.
കരുത്തായി കയറ്റുമതി
ബിനു നിർമ്മിക്കുന്ന വാദ്യോപകരണങ്ങൾ അമേരിക്ക, യു.കെ, ദക്ഷിണാഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും അയയ്ക്കുന്നുണ്ട്. മാസ്റ്റർ മ്യൂസിക്.കോം എന്ന ഓൺലൈൻ സൈറ്റിലും വില്പനയുണ്ട്.
മൃദംഗം, തബല, ചെണ്ട, തിമില എന്നിവയുടെ നിർമ്മാണത്തെക്കുറിച്ച് ഗവേഷണ പ്രബന്ധം തയാറാക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. മാസ്റ്റർ മ്യൂസിക് ഓഡിയോസ് എന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിനും മാസ്റ്റർ മ്യൂസിക് ലൈവ് ബാൻഡിനും നേതൃത്വം നൽകുന്നു. രണ്ട് ഐ.ടി സ്ഥാപനത്തിലുമായി 15 പേർക്കും സംഗീത ഉപകരണങ്ങൾ നിർമ്മിക്കാൻ 12 പേർക്കും ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ 10 പേർക്കും ബിനു തൊഴിൽ നൽകി. അക്കാഡമിയിലെ അദ്ധ്യാപകർ വേറെയും.
പ്രമുഖർക്കൊപ്പം പക്കമേളം
കലാമണ്ഡലം ഹൈദരാലി, കാഞ്ഞങ്ങാട് രാമചന്ദ്രൻ, തിരുവട്ടാർ രവി, കോട്ടയം വീരമണി, അംബുജം ദൊരൈസ്വാമി, തിരുവിഴ ജയശങ്കർ, വൈക്കം വിജയലക്ഷ്മി, കെ.പി.എ.സി രവി തുടങ്ങി ഒട്ടേറെ പ്രമുഖർക്കായി ബിനു പക്കമേളവും ഒരുക്കിയിട്ടുമുണ്ട്
നിർമ്മിക്കുന്ന ഉപകരണങ്ങൾ
(പറ, ചങ്ങഴി എന്നിവയുമുണ്ട്)
ബിനുവിന് പ്രാവീണ്യമുള്ളവ
സംഗീതോപകരണങ്ങളോടുള്ള ഇഷ്ടം ഓരോദിവസവും കൂടുകയാണ്. ഇനിയുമേറെ ചെയ്യാനുണ്ട്.
- ബിനു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |