കൊച്ചി: സ്വാശ്രയ മെഡിക്കൽകോളേജുകളിൽ മുൻകൂറായി ഫീസ് നൽകിയില്ലെന്ന പേരിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി. രണ്ടാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളിൽനിന്ന് മുൻകൂറായി മൂന്നാംവർഷത്തെ ഫീസ് വാങ്ങുന്ന കോളേജ് മാനേജ്മെന്റുകളുടെ നടപടിക്കെതിരെ പേരന്റ് കോ ഒാർഡിനേഷൻ ഒഫ് മെഡിക്കൽ സ്റ്റുഡന്റ്സ് എന്ന രക്ഷിതാക്കളുടെ സംഘടന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ മൂന്നാംവർഷത്തെ ഫീസ് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഫീസ് നൽകിയില്ലെങ്കിൽ തുടർന്ന് പഠിക്കാൻ അനുവദിക്കില്ലെന്നു മാനേജ്മെന്റുകൾ അറിയിച്ചെന്നും ഹർജിയിൽ പറയുന്നു. തുടർന്ന് സർക്കാരിനോടും സ്വാശ്രയകോളേജ് മാനേജ്മെന്റുകളോടും ആരോഗ്യ സർവകലാശാലയോടും ഹൈക്കോടതി വിശദീകരണം തേടി. ഹർജി ആഗസ്റ്റ് രണ്ടിന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |