സുപ്രീംകോടതി വെള്ളിയാഴ്ച ഹർജി പരിഗണിക്കും
ന്യൂഡൽഹി : പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലൻ ശൂഹൈബിന്റെയും ജാമ്യം റദ്ദാക്കണമെന്ന് എൻ.ഐ.എ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം ജനുവരിയിൽ റദ്ദാക്കിയതിനെതിരെ ത്വാഹാ ഫസൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കുമ്പോഴാണ് അഡി.സോളിസിറ്റർ ജനറൽ എസ്.വി.രാജു എൻ.ഐ.എക്ക് വേണ്ടി ഈ ആവശ്യവും അറിയിച്ചത്. അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിച്ച കോടതി, രണ്ട് വിഷയവും വെള്ളിയാഴ്ച പരിഗണിക്കാമെന്ന് വ്യക്തമാക്കി.
തന്റെ കക്ഷി 530 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞെന്ന് ഫസലിന്റെ അഭിഭാഷകൻ വി.ഗിരി കോടതിയെ അറിയിച്ചു. ഫസലിനെതിരായ കുറ്റത്തിന്റെ പരമാവധി ശിക്ഷ കോടതി ആരാഞ്ഞു. അഞ്ച് മുതൽ 10 വർഷം വരെ തടവാണെന്ന് ഗിരി മറുപടി നൽകി. ഫസലിൽ നിന്ന് ലഭിച്ചെന്ന് ആരോപിക്കുന്ന പുസ്തകങ്ങളാണ് തെളിവായി എൻ.ഐ.എ. നിരത്തുന്നതെന്നും വളരെ പിന്നാക്കമായ കുടുംബത്തിലെ 23 വയസുള്ള മാദ്ധ്യമവിദ്യാർത്ഥിയാണ് ഫസലെന്നും അഭിഭാഷകൻ അറിയിച്ചു.
പുസ്തകങ്ങളും ബാനറുകളും ലഘുലേഖകളുമല്ലാതെ എന്ത് തെളിവുണ്ടെന്നും കോടതി ആരാഞ്ഞു. മാവോയിസ്റ്റ് ബന്ധം സൂചിപ്പിക്കുന്ന രേഖകളാണിതെല്ലാമെന്ന് കേന്ദ്രം മറുപടി നൽകി. സമൂഹത്തിൽ ചർച്ചചെയ്യാനാകാത്ത ഒന്നുമില്ലെന്ന് ഗിരിയും ബോധിപ്പിച്ചു.
കൂട്ടുപ്രതിക്ക് ജാമ്യം അനുവദിച്ചതിൽ കോടതി വിശദീകരണം തേടിയപ്പോഴാണ് അലന്റെ ജാമ്യവും ജാമ്യം റദ്ദാക്കണമെന്ന് എൻ.ഐ.എ അറിയിച്ചത്.
2019 നവംബർ ഒന്നിന് രാത്രിയാണ് കോഴിക്കോട്ട് നിന്ന് വിദ്യാർത്ഥികളായ ഇരുവരേയും മാവോയിസ്റ്റുകളെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |