കണ്ണൂർ: വിമാനത്താവളം വഴി സ്വർണം കടത്താൻ കൂട്ടുനിന്നതിന് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇൻസ്പെക്ടർമാരായ രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണ് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ പിരിച്ചുവിട്ടത്. കസ്റ്റംസിലെ പ്രത്യേക വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2019 ആഗസറ്റ് 19ന് കണ്ണൂർ വിമാനത്താവളം വഴി 4.5 കിലോ സ്വർണം കടത്താൻ കൂട്ടുനിന്നതാണ് ഇവർക്കെതിരായ കുറ്റം. നേരത്തെ മൂവരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. രോഹിത് ശർമ ഡൽഹി സ്വദേശിയും മറ്റ് രണ്ടുപേരും ഉത്തർപ്രദേശ് സ്വദേശികളുമാണ്. കേസിലെ മുഖ്യപ്രതിയായ കസ്റ്റംസ് ഇൻസ്പെക്ടർ രോഹിത് പണ്ഡിറ്റ് എന്നയാളെ നേരത്തെ തന്നെ പിരിച്ചുവിട്ടിരുന്നു.
കണ്ണൂർ വിമാനത്താവളം സ്വർണകടത്തിന്റെ പ്രധാന കേന്ദ്രമായി മാറിയത് അടുത്തകാലത്താണ്. ഇതുവരെ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 110 കിലോയിലധികം സ്വർണമാണ് പിടിക്കപ്പെട്ടത്. സ്വർണകടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. സന്ദർശക വിസയിൽ ഗൾഫ് രാജ്യങ്ങളിൽ പോയിവരുന്ന കാരിയർമാർ വഴി എത്തുന്ന സ്വർണമാണ് ഡ്യൂട്ടിയുലുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുറത്തേക്ക് എത്തിക്കുന്നത്. സ്വർണകടത്ത് പൊട്ടിക്കൽ സംഘത്തിലെ പ്രധാനി അർജുൻ ആയങ്കി ഏതെങ്കിലും വിധത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ടോ, ഇവരിൽനിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതുകൂടി പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ദുബായ് കേന്ദ്രീകരിച്ചാണ് കണ്ണൂർ വിമാനത്താവളംവഴി കൂടുതലും സ്വർണം കടത്തുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി പിടിക്കപ്പെട്ടെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽ കടുത്ത നടപടി വരുന്നത് കണ്ണൂരിലെ ആദ്യത്തെ സംഭവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |