പെരുമ്പാവൂർ: മാരകമയക്കുമരുന്നുമായി കഴിഞ്ഞ ദിവസം കാലടി പൊലീസിന്റെ പിടിയിലായ യുവാക്കൾ ജില്ലയിലെ സ്ക്കൂൾ കുട്ടികളടക്കമുളള യുവാക്കൾക്ക് സ്ഥിരമായി ലഹരിവസ്തുക്കൾ എത്തിച്ച് കൊടുക്കുന്ന സംഘത്തിൽപ്പെട്ടവർ. സ്ക്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾ വൻതോതിൽ വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം അധികൃതർക്ക് നേരത്തേ മുതൽ ലഭിച്ചിട്ടുളളതാണ്. നിരവധി സന്നദ്ധ സംഘടനകൾ ഇതിനെതിരെ ബോധവൽക്കരണവുമായി രംഗത്തുമുണ്ട്. എന്നിട്ടും എം.ഡി.എം.എ പോലുളള മാരക ലഹരി വസ്തുക്കൾ ഉൾപ്പെടെ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി വിൽക്കപ്പെടുന്ന സാഹചര്യവും രൂക്ഷമാണ്. ഇതിന്റെ വിൽപ്പനയിൽ പങ്കാളികളായാൽ പണം സമ്പാദിക്കാമെന്ന മോഹവലയത്തിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെത്തുടർന്ന് സ്ക്കൂളുകൾ അടച്ചെങ്കിലും വിദ്യാർത്ഥികളും യുവാക്കളും വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ആൾതാമസമില്ലാത്ത സ്ഥലങ്ങളിൽ രാത്രി വൈകിയും ക്യാമ്പ് ചെയ്യുകയാണ്. ഇത്തരത്തിലുളളവർ കൂടുതൽ പേരും ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ ഈ ആളൊഴിഞ്ഞ ഭാഗങ്ങൾ ഉപയോഗപ്പെടുത്തുകയാണ്. ഇത്തരം സ്ഥലങ്ങളിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കാൻ നിരവധി പേരുണ്ട്. അങ്ങനെയുളളവർക്ക് വൻതോതിൽ ലഹരിവസ്തുക്കൾ നൽകുന്ന സംഘമാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
പെരുമ്പാവൂർ കോടനാട് ചെട്ടിനട തേനൻ വീട്ടിൽ ജോമോൻ (31), അല്ലപ്ര നെടുംതോട് ചിറ്റേത്തുകുടി മാഹിൻ (28), തൃശ്ശൂർ പവറട്ടി എലവള്ളി പള്ളിക്കടവിൽ വീട്ടിൽ അനൂപ് (38) എന്നിവരെയാണ് കാഞ്ഞൂർ പുതിയേടം ഭാഗത്ത് നിന്ന് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും എം.ഡി.എം.എ, ഹാഷിഷ്, ചാരായം എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ പെരുമ്പാവൂർ അല്ലപ്ര സ്വദേശിയായ പുരുഷു മാഹിൻ എന്നയാളെയും സംഘത്തെയം മാസങ്ങൾക്ക് മുമ്പ് വെങ്ങോല പഞ്ചായത്തിലെ പുളിയാമ്പിളളി മലയിൽ നിന്നും കൊവിഡ് നിയമലംഘിച്ച് കൂട്ടം കൂടി നിന്നതിന് പൊലീസ് പിടികൂടിയിരുന്നു. എന്നാൽ ഇവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനായി ഷൂട്ടിംഗ് നടത്തുകയായിരുന്നൂവെന്ന കാരണം പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച് പെറ്റിക്കേസിൽ രക്ഷപ്പെടുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത ഭാഗത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുളള യുവാക്കൾ പതിവായി വന്ന് പോ്കുന്നത് നാട്ടുകാർ ആശങ്കയോടെയാണ് കാണുന്നത്. നാളുകൾക്ക് മുമ്പ് പെരുമ്പാവൂർ ഭാഗത്ത് ഇരുസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി വെടിവയ്പ്പിൽ കലാശിച്ച കേസിലും മാഹിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അല്ലപ്രയിലെ ഒരു വീട്ടിൽ കയറി യുവാവിനെതിരെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത പരാതി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ നൽകിയെങ്കിലും ഇതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല എന്നത് പ്രതിക്ക് പൊലീസുകാരുമായുളള ചങ്ങാത്തം മൂലമാണെന്ന ആക്ഷേപത്തിന് കാരണമായിട്ടുണ്ട്. കോടനാട് പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിലെ പ്രതി കൂടിയാണ് പുരുഷു മാഹിൻ. മാഹിനോടൊപ്പം പിടിയിലായ അനൂപ്, ജോമോൻ എന്നിവരും സ്ഥിരം കുറ്റവാളികളാണ്. മാരകായുധങ്ങളുമായി ഗുണ്ടാപ്രവർത്തനങ്ങളിലും സജീവമായിരുന്ന ഇവരെ പിടികൂടിയപ്പോഴും ആയുധങ്ങൾ കൈവശമുണ്ടായിരുന്നു. വരുംതലമുറയെ മുഴുവൻ ലഹരിക്ക് അടിമയാക്കുന്നതിന് ചു ക്കാൻ പിടിക്കുന്ന ഇത്തരം കുറ്റവാളികളെ സംരക്ഷിക്കുന്നവരും നിരവധിയുളളതിനാൽ പുഷ്പം പോലെ നിയമത്തിന് മുന്നിൽ നിന്നും ഊരിപ്പോവുകയാണ് പതിവ്. പൊലീസ് വിചാരിച്ചാൽ ഒരു പരിധി വരെ ഇത്തരക്കാരെ പൂട്ടാൻ കഴിയുമെങ്കിലും കൂടുതൽ തലവേദന എടുക്കാൻ വയ്യെന്ന നിലപാടിലാണ് കാക്കി ഏമാൻമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |