തട്ടിപ്പ് പണം കൊണ്ട് തേക്കടിയിൽ റിസോർട്ട് നിർമ്മാണം
വായ്പയ്ക്ക് കമ്മീഷൻ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്ന് സി.പി.എം നേതാക്കളെ പ്രതികളാക്കി ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബാങ്ക് മുൻ മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ.സുനിൽ കുമാർ, ചീഫ് അക്കൗണ്ട് സി.കെ.ജിൽസ് എന്നിവരാണ് കേസിലെ പ്രതികൾ. എഫ്.ഐ.ആർ ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചു. ബിജു കരീം സി.പി.എം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവും ടി.ആർ.സുനിൽകുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും ജിൽസ് പാർട്ടിയുടെ പ്രാദേശിക നേതാവാണ്. പ്രതികൾക്കെതിരെ വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കിയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
കരുവന്നൂർ സഹകരണ ബാങ്കിൽ വൻ വായ്പാ തട്ടിപ്പാണ് നടന്നത്. നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. 100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ കരുവന്നൂർ സർവീസ് സഹകരണബാങ്കിന്റെ മറവിൽ പക്ഷേ അന്വേഷണം വ്യാപകമാകും തോറും ആയിരം കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നത്. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയുള്ള റിസോർട്ട് നിർമാണം, ഇതിലേക്ക് വിദേശത്തുനിന്നുൾപ്പെടെയെത്തിയ ഭീമമായ നിക്ഷേപം എന്നിവയാണ് പ്രധാനം. കൂടാതെ ബിനാമി ഇടപാടുകളും നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പും, ഇല്ലാത്ത ഭൂമി ഈടുവച്ചുള്ള കോടികളുെട വായ്പയും. ചെറിയ തുകയുള്ള ഭൂമി ഈടുവെച്ച് ഭീമമായ വായ്പയെടുത്തശേഷം എത്രയും പെട്ടെന്ന് ജപ്തിനടപടി സ്വീകരിക്കുകയെന്നതായിരുന്നു ഒരുതരത്തിലുള്ള തട്ടിപ്പ്. ഇതുവഴി കോടികളുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്. വില കൂടിയ ഭൂമി ഈടുവെച്ച് ചെറിയ വായ്പ എടുക്കുന്നവരെ തിരിച്ചടവിന്റെ പേരിൽ സമ്മർദത്തിലാക്കി ജപ്തിനടപടിയിലേക്ക് എത്രയും വേഗം എത്തിച്ച് ആ ഭൂമി തട്ടിയെടുക്കുക എന്നതായിരുന്നു തട്ടിപ്പുകാരുടെ മറ്റൊരു തന്ത്രമെന്നും പറയുന്നു. ഈ ഭൂമി മറിച്ചുവിറ്റ് തട്ടിപ്പുകാർ കോടികൾ സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്.
46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്നത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് 13 അംഗഭരണസമിതി പിരിച്ചു വിട്ടിരുന്നു. 2019ൽ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയതും വൻ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നതും. വായ്പ നൽകിയ വസ്തുക്കളിൽ തന്നെ വീണ്ടും വായ്പ നൽകിയും ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്കു പണം മാറ്റിയുമാണ് കരുവന്നൂർ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്.
തട്ടിയ പണം കൊണ്ട് തേക്കടിയിൽ റിസോർട്ട്
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് തട്ടിയെടുത്ത കോടികൾ കൊണ്ട് തേക്കടിയിൽ റിസോർട്ട് നിർമ്മിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയെതിന്റെ തെളിവുകൾ പുറത്ത് വന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷാണ് റിസോർട്ട് നിർമ്മാണം പ്രഖ്യാപിച്ചുകൊണ്ടുള്ള ബ്രോഷർ പുറത്ത് വിട്ടത്. ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിലൂടെ സ്വരൂപിച്ച കോടികൾ ബിജുവും ബാങ്കിന് കീഴിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ ബിജോയിയുടേയും നേതൃത്വത്തിൽ തേക്കടിയിലെ റിസോർട്ട് നിർമ്മാണത്തിന് വേണ്ടി ഉപയോഗിച്ചു എന്നാണ് ആരോപണം. എട്ട് ഏക്കറിൽ ഒരുങ്ങുന്ന തേക്കി എന്ന ഫൈവ് സ്റ്റാർ റിസോർട്ടിന്റെ ബ്രോഷറാണ് ബി.ജെ.പി പുറത്തുവിട്ടത്. ബിജുവും ബിജോയിയും റിസോർട്ടിന്റെ പ്രൊമോട്ടർമാരാണെന്ന് ബ്രോഷറിലുണ്ട്.
വൻകിട വായ്പ്പയ്ക്ക് 10 ശതമാനം കമ്മീഷൻ
വലിയ തുകകൾ വായ്പ ആവശ്യമുള്ളവരെ സമീപിച്ച് അവരുമായി ധാരണയിലെത്തി ലോണുകൾ എടുത്തുനൽകാൻ ബാങ്കിനകത്തും പുറത്തും ഇടനിലക്കാരുണ്ടായിരുന്നു. വൻകിട ലോണുകൾ നൽകിയിരുന്നത് കമ്മീഷൻ വ്യവസ്ഥയിലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഓരോ ലോണിനും പത്ത് ശതമാനം കമ്മീഷൻ ബിജു ഈടാക്കിയെന്ന് പറയപ്പെടുന്നു. കരുവന്നൂർ സഹകരണബാങ്കിൽ ബിനാമി ഇടപാടുണ്ടെന്ന് പ്രസിഡന്റിന്റെയും മാനേജരുടെയും മൊഴി നൽകിയിട്ടുണ്ട്. ബാങ്കിലെ ഇടപാടുകളിലെ തട്ടിപ്പ് സംബന്ധിച്ച് സഹകരണവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2011 മുതൽ റിയൽ എസ്റ്റേറ്റ് ബിസിനസിനും മറ്റുമായും ബാങ്കിൽ നിന്ന് ബിനാമി വായ്പ എടുക്കാറുണ്ടെന്നും പിന്നീട് മാർച്ച് അവസാനം വായ്പ പുതുക്കേണ്ട ഘട്ടത്തിൽ ബിനാമി ഇടപാട് മറയ്ക്കുന്നതിനായി പഴയ വസ്തുപരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്താറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |