നീലേശ്വരം: ബംഗ്ലാദേശ് അതിർത്തിയിൽ കാവൽ നിൽക്കുന്ന ബോർഡർ സെക്യുരിറ്റി ഫോഴ്സിലെ അംഗമായി രാജ്യത്തിന് കാവൽ നിൽക്കുകയാണ് ചായ്യോത്ത് വാഴപ്പന്തലിൽ താമസിക്കുന്ന ടി. ജസീല. പട്ടാളത്തിലെ ജോലി ആസ്വദിക്കുകയാണിന്ന് ഈ നാട്ടിൻപുറത്തുകാരി.
പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയ മകളുടെ നേട്ടത്തിൽ അഭിമാനിക്കുകയാണ് കടലോളം കഷ്ടപ്പാട് അനുഭവിച്ച മറിയം. മലപ്പുറം വളാഞ്ചേരിയിൽ നിന്നാണ് 30 വർഷം മുമ്പ് കുടുംബത്തോടൊപ്പം ജസീല കാലിച്ചാനടുക്കം ബളാപ്പാടിയിലെത്തുന്നത്. ഇതിനിടയിൽ പിതാവ് നഷ്ടപ്പെട്ടതോടെ രണ്ടു മക്കളടങ്ങിയ കുടുംബം ഏറെ കഷ്ടപ്പാടുകളനുഭവിച്ചു. ഉമ്മ മറിയം കൂലിപ്പണിയും വീട്ടു പണിയും ചെയ്താണ് മക്കളെ വളർത്തിയത്. ഇതിനിടയിൽ മൂത്ത മകൾ സബീനയുടെ വിവാഹത്തിനായി ഉള്ള സമ്പാദ്യമെല്ലാം വിറ്റു. പിന്നെ വാടക വീട്ടിലായി. ബി.എ. സോഷ്യോളജിക്ക് ചേർന്നെങ്കിലും പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഇതിനിടയിൽ ജസീല തയ്യൽക്കട, കംപ്യൂട്ടർ സ്ഥാപനം, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ജോലി നോക്കി. ഇതിനിടയിൽ കിട്ടിയ മിച്ചഭൂമിയിൽ നാട്ടുകാരുടെ സഹായത്തോടെ ഒരു വീടു വച്ചു.
അടുത്ത സുഹൃത്തായ ശ്രുതി മുൻകൈയെടുത്ത് 2015ൽ ബി.എസ്.എഫിൽ അപേക്ഷ നൽകിയതോടെയാണ് ജസീലയുടെ ജീവിതം മാറ്റിമറിച്ചത്. തൃശൂരിൽ നടത്തിയ കായികക്ഷമതാ പരീക്ഷയിൽ വിജയിച്ചു. പിന്നാലെ നടന്ന എഴുത്തുപരീക്ഷയിൽ ആറാം റാങ്കായിരുന്നു. സെലക്ഷൻ കിട്ടിയതോടെ പരിശീലനം. പഞ്ചാബിലായിരുന്നു പാസിംഗ് ഔട്ട് പരേഡ്. പരേഡ് കാണാൻ വിമാനം കയറി പഞ്ചാബിലെത്തിയത് ഉമ്മ മറിയത്തിനും മറക്കാനാകാത്ത അനുഭവമായി.
2017ൽ ബംഗ്ലാദേശ് അതിർത്തിയിലാണ് ജസീലക്ക് നിയമനം കിട്ടിയത്. സൈനിക സേവനം ചെയ്യുന്നതിനിടയിൽ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുകയായിരുന്ന സ്ത്രീയെ സാഹസികമായി പിന്തുടർന്ന് പിടികൂടിയതിനുള്ള അംഗീകാരവും കന്നിക്കാരിയായ ജസീല നേടിയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |