ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഉജ്വലനക്ഷത്രം; മദ്രാസ് മുഖ്യമന്ത്രിയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനുമായിരുന്ന കെ. കാമരാജ് ഒരു കാലഘട്ടത്തിന്റെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമ. തമിഴകത്തിന്റെ ഉൾനാടൻ ഗ്രാമത്തിൽ ജനിച്ച് ഇളംപ്രായത്തിൽ പിതാവ് നഷ്ടപ്പെട്ട് കഠിനാദ്ധ്വാനിയായ അമ്മയുടെ പരിരക്ഷണത്തിൽ വളർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗധേയം നിർണ്ണയിച്ച മഹാത്മാവാണ് കാമരാജ്. ആ ശ്രേഷ്ഠജീവിതത്തിന്റെ ശക്തിയും നേതൃപാടവവും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന രാഷ്ട്രീയ ജീവചരിത്രമാണ് എഴുത്തുകാരനും ഗവേഷകനും രാഷ്ട്രീയനേതാവും കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ഡോ. എ. നീലലോഹിതദാസിന്റെ 'കാമരാജ്: ഒരു രാഷ്ട്രീയജീവചരിത്രം" എന്ന ശ്രദ്ധേയ ഗ്രന്ഥം.
1920-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഗാന്ധിയുഗം ആരംഭിക്കുന്നു. ഒരു സന്നദ്ധഭടനെപ്പോലെ കാമരാജ് ഗാന്ധിജിയുടെ കർമ്മഗതി പിൻതുടർന്നു. വിരുദനഗറിൽ കടലാസു വിരിച്ച് അതിൽ കിടന്നുറങ്ങി. ഉടുമുണ്ട് പുതപ്പാക്കി. ജീവിത സുഖമത്രയും വെടിഞ്ഞ് ദേശീയപ്രസ്ഥാനത്തിന്റെ കർമ്മശക്തി ഉണർത്തുന്നതിന് സമരഭടനെപ്പോലെ ജാഗ്രതപുലർത്തി. ബഹുമുഖമായ ആ കർമ്മമണ്ഡലം ഹൃദയസ്പർശിയായി ഡോ. എ. നീലലോഹിതദാസ് അവതരിപ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമർപ്പിതജീവിതം. നാട്ടിൽ പടരുന്ന ജാതിചിന്തയ്ക്കും സാമ്പത്തികവിവേചനത്തിനും എതിരേയുള്ള പോരാട്ടം. ഖാദിപ്രചാരണം വഴി സാധാരണജനങ്ങൾക്ക് ജീവിതമാർഗ്ഗം കണ്ടെത്താനുള്ള യത്നം. ഗ്രാമതലങ്ങളിൽ മദ്യവർജ്ജനത്തിന്റെ സന്ദേശമെത്തിച്ച് ഗ്രാമീണരെ അപഥസഞ്ചരണത്തിൽ നിന്ന് വിമുക്തരാക്കാനുള്ള ആത്മബോധനം. അസാധാരണമായിരുന്നു കാമരാജിന്റെ ജീവിത വീക്ഷണവും കർമ്മവേദികളും എന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. കഠിനാദ്ധ്വാനവും സ്വന്തം ജീവിതം പരാശ്രയമെന്യേ കെട്ടിപ്പടുക്കാനുള്ള മനോധൈര്യവും സത്യസന്ധതയും കാമരാജിനെ ദേശീയസ്വാതന്ത്ര്യ സമരവേദിയിൽ ഏറക്കുറെ ഏകാകിയാക്കി.
ജനഹൃദയങ്ങളിൽ വേരോടിവളർന്ന ഫലവൃക്ഷംപോലെ കാമരാജ് സമൂഹത്തിലെ അശരണർക്ക് ആശ്രയമായി. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായി പട്ടേൽ എന്നിവർക്കൊപ്പം സമരവേദികളിൽ അടിയുറച്ചുനിന്നു. ഉപ്പുനിരോധനത്തിനെതിരെ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹത്തിൽ പങ്കെടുത്ത് കാമരാജ് ആദ്യമായി അറസ്റ്റു വരിച്ചു. ജയിൽവാസവേളയിൽ സംഭവിച്ച മുത്തശ്ശിയുടെ വേർപാടിൽ പരോൾ അനുവദിക്കാൻ അധികൃതർ ഒരുങ്ങിയെങ്കിലും അദ്ദേഹം അത് നിരസിച്ച് സ്വാതന്ത്ര്യസമരപോരാളിയുടെ ആത്മശക്തി വെളിപ്പെടുത്തി. 1932-ൽ വീണ്ടും അറസ്റ്റുവരിച്ച് ഒരു വർഷം ജയിൽ ശിക്ഷയനുഭവിച്ചു. 1936-ൽ നടന്ന തമിഴ്നാട് കോൺഗ്രസ് സംഘടനാതിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ അനിഷേധ്യ നേതാവ് സത്യമൂർത്തിക്കൊപ്പം മത്സരിച്ച് ജയിച്ച് ടി.എൻ.സി.സി സെക്രട്ടറിയായി. 1940-ൽ വീണ്ടും അറസ്റ്റ്. പ്രാദേശിക മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ ജയിലിൽ കഴിയവേ വിജയംവരിച്ച് ചരിത്രം സൃഷ്ടിച്ചു. ജയിൽ വിമോചിതനായ ഉടനെ മുനിസിപ്പൽ ചെയർമാൻ സ്ഥാനം സമർപ്പിക്കപ്പെട്ടുവെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല.
മലയാളഭാഷയിൽ ആദ്യമായാണ് കാമരാജിന്റെ ജീവിതകഥ എഴുതപ്പെടുന്നത്. കഥാപുരുഷന്റെ വ്യക്തിജീവിതത്തിന്റെ തിളക്കംപോലെ അദ്ദേഹം വർത്തിച്ച കർമ്മമണ്ഡലത്തിന്റെ സമഗ്രതയും ഈ ഗ്രന്ഥം അടയാളപ്പെടുത്തുന്നു. ഡോ. എ. നീലലോഹിതദാസിന്റെ വിദ്യാർത്ഥിജീവിതം മുതൽക്ക് ആ പഠന വൈഭവവും ഗവേഷണമനോഭാവവും സ്നേഹപൂർവം ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ ആത്മാർത്ഥതയും സൂക്ഷ്മമായി വസ്തുതകൾ നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള പാടവവും ഈ ജീവചരിത്രപഠനഗ്രന്ഥത്തെ ശോഭായമാനമാക്കുന്നു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്, വില: ₹110
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |