''വിദേശത്തിരുന്നാലും സ്വദേശസ്നേഹം കുറയുമോ?"" എം.ആർ. മണിയുടെ ചോദ്യം ഉറച്ച സ്വരത്തിലായിരുന്നു. ശബ്ദം കേട്ടാൽ ഇരുപത്തിയഞ്ച് വയസേ തോന്നൂ. യഥാർത്ഥ പ്രായം 85. അറുപത് വർഷം താനറിയാതെ കാലം പോക്കറ്റടിച്ചതാണെന്നാണ് കക്ഷിയുടെ പരിഭവം. അനുഭവജ്ഞാനം നൂറ് വയസിനപ്പുറം ജീവിച്ച് കിട്ടിയതാണോ എന്ന് സംശയിച്ചുപോകും. കായലും കടലും കൈകോർക്കുന്ന കാപ്പിൽ ഗ്രാമമാണ് ജന്മദേശം. വിദ്യാഭ്യാസം കഴിഞ്ഞകാലത്ത് ഒരിക്കൽ പത്രാധിപർ കെ. സുകുമാരനെ കാണാൻ മണി പോയി. ആരാധനാവിഗ്രഹമാണ് അന്ന് പത്രാധിപർ. നേരിൽ പോകാൻ ഒരു ഭയം. കൗമുദി ബാലകൃഷ്ണന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ പോകും. ആ പരിചയം വളർന്ന് പത്രാധിപരെ കാണിച്ചുതരണമെന്ന് ഒരിക്കൽ ആവശ്യപ്പെട്ടു. ധൈര്യമായി ചെല്ലാൻ പറഞ്ഞു.
പത്രാധിപരുടെ വീടിന്റെ പൂമുഖം വരെ കൂടെ വന്നിട്ട് കെ. ബാലകൃഷ്ണൻ മടങ്ങി. അപ്പോൾ പത്രാധിപർ മയങ്ങുകയായിരുന്നു. ഭാര്യ മാധവി സുകുമാരൻ കുശലപ്രശ്നങ്ങൾ ചോദിച്ചു. അല്പം കഴിഞ്ഞ് അവർ തന്നെ പത്രാധിപരുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആരാധനാവിഗ്രഹത്തിന് മുന്നിലിരുന്നപ്പോൾ വാക്കുകൾ വരുന്നില്ല. അത് മനസിലാക്കി പത്രാധിപർ ചെറുതായി ഒന്നു ചിരിച്ചു. കേരളത്തിന്റെ ഹൃദയസ്പന്ദനം കേൾക്കാൻ കഴിയുന്ന അദ്ദേഹത്തിന് എന്റെ മനസറിയാൻ എത്രനേരം വേണം. കുറേനേരം സംസാരിച്ചപ്പോൾ അതുവരെയില്ലാത്ത ഒരു ധൈര്യം മനസിൽ പടർന്നു പന്തലിച്ചപോലെ. പോകാൻ ഇറങ്ങുമ്പോൾ സ്വർണം പോലെ തിളക്കമുള്ള വാക്കുകൾ ചിരിയിൽ പൊതിഞ്ഞു തന്നു.
''പറയാനുള്ളത് പറയണം. അത് ദൈവത്തോടായാലും"" ആ വാക്കുകൾ പല പ്രതിസന്ധികളിലും വെളിച്ചം വിതറിയിട്ടുണ്ട്.
എം.ആർ. മണി ഷാർജയിൽ ജോലി ചെയ്യുന്ന സമയം. അന്ന് റോയിട്ടറിന്റെ മിഡിൽ ഈസ്റ്റ് ഡയറക്ടർ ഡേവിഡ് ലെഡ്ജർ. ഇന്ത്യ - പാക് യുദ്ധം നടക്കുന്ന വേളയാണ്. അസിസ്റ്റന്റ് എഡിറ്റർ ഒരു പാക് പക്ഷപാതി. പാകിസ്ഥാൻ മുന്നേറുന്നു. ഇന്ത്യ തളരുന്നു എന്നൊക്കെ എഴുതിവിടും. ന്യൂസ് റിസീവറാണ് അന്ന് മണി. ഓഫ് സെറ്റ് പ്രിന്റ് ചെയ്യുന്ന ജോലിയും ചെയ്യും. പാക് പക്ഷപാതം കണ്ടുകണ്ട് മണിയുടെ രക്തം തിളച്ചു. ഒരുദിവസം അസിസ്റ്റന്റ് എഡിറ്റർ എഡിറ്റോറിയൽ എഴുതാതെ എങ്ങോട്ടോ പോയി. സമയമായപ്പോൾ മണി ആസ്ഥാനത്ത് പഴയൊരു ഇംഗ്ലീഷ് പരസ്യം എടുത്തുവച്ച് പ്രിന്റ് ചെയ്തു. സംഗതി കോലാഹലമായി. അസിസ്റ്റന്റ് എഡിറ്റർ കലിതുള്ളി. മണി കൂളായി നിന്നു. സംഭവമറിഞ്ഞ് വന്ന ഡേവിഡ് ലെഡ്ജർ ഗർജിക്കുമെന്നാണ് കരുതിയത്. നിജസ്ഥിതിയറിഞ്ഞപ്പോൾ ദേശാഭിമാനി കൂടിയായ അദ്ദേഹം ഒന്നു പുഞ്ചിരിച്ചു. ദേശാഭിമാനം ഒരു അപരാധമോ പാതകമോ അല്ലെന്നറിയാവുന്ന ആ ബ്രിട്ടീഷുകാരൻ മണിയുടെ തോളത്ത് തട്ടിയിട്ട് പറഞ്ഞു: ''യൂ ആർ റൈറ്റ്.""
പത്രാധിപർ കെ. സുകുമാരന്റെ വാക്കുകളും ലെഡ്ജറുടെ ആ സ്പർശവും ഇപ്പോഴും താൻ കേൾക്കാറുണ്ട്. അനുഭവിക്കാറുണ്ട് എന്ന് മണി പറയുമ്പോൾ ആ ചിരിയുടെ പ്രായം അഞ്ചു വയസിലും താഴെയായപോലെ.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |