ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടുമ്പോൾ മിരാബായി ചാനുവിന്റെ മനസിൽ സന്തോഷം മാത്രമായിരിക്കില്ല, തന്റെ വിമർശകരോടുള്ള ഒരു മധുരപ്രതികാരം കൂടി ആ കണ്ണുകളിൽ കാണുവാൻ സാധിക്കും.
അഞ്ച് വർഷം മുമ്പ് ബ്രസീലിലെ റിയോ ഡി ജനീറോയിൽ വച്ച് നടന്ന ഇതിനു മുമ്പുള്ള ഒളിമ്പിക്സിൽ 48 കിലോ ഭാരദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു ചാനു. 21ാം വയസിൽ തന്റെ ആദ്യ ഒളിമ്പിക്സിന് ഇറങ്ങിയ ചാനുവിന് പക്ഷേ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ല. മണിപൂരിലെ ചെറിയൊരു ഗ്രാമത്തിൽ നിന്ന് വന്ന ചാനു ഒളിമ്പിക്സ് പോലുള്ള വലിയൊരു വേദിയുടെ സമർദം താങ്ങുന്നതിൽ പരാജയപ്പെടുകയായിരുന്നു. 48 കിലോ സ്നാച്ച് വിഭാഗത്തിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കുവാൻ സാധിക്കാത്ത ചാനുവിന്റെ മൂന്ന് ശ്രമങ്ങളിൽ രണ്ടും ഫൗൾ ആയി. എന്നാൽ തന്റെ പ്രധാന ഇനമായ ക്ളീൻ ആൻഡ് ജർക്കിൽ നഷ്ടപ്പെട്ട ആധിപത്യം തിരിച്ചെടുക്കാമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു ചാനു. പക്ഷേ അതിലും ചാനുവിന്റെ മൂന്ന് ശ്രമങ്ങളും ഫൗൾ ആയി. അവസാന ഫലം വന്നപ്പോൾ ഡി എൻ എഫ് (മത്സരം പൂർത്തിയാക്കിയില്ല) പട്ടികയിലായിരുന്നു ചാനുവിന്റെ സ്ഥാനം.
ഇന്ത്യയിൽ മടങ്ങിയെത്തിയ ചാനുവിനെ കാത്തിരുന്നത് വലിയ വിമർശനങ്ങളായിരുന്നു. ഇന്ത്യയെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയ വനിത എന്നാണ് മാദ്ധ്യമങ്ങൾ അന്ന് ചാനുവിനെ വിശേഷിപ്പിച്ചത്. വിമർശനങ്ങൾ താങ്ങാനാകാതെ മാനസികമായി തളർന്ന ചാനുവിന് ഒടുവിൽ തന്റെ ജീവിതം തിരിച്ചുപിടിക്കാൻ മനശാസ്ത്രജ്ഞന്റെ വരെ സഹായം തേടേണ്ടി വന്നു.
ചാരത്തിൽ നിന്ന് ഉദിച്ചുയർന്ന ചാനു അഞ്ച് വർഷങ്ങൾക്കു ശേഷം ടോക്യോയിൽ എത്തിയത് 49 കിലോ വിഭാഗത്തിൽ ലോക രണ്ടാം റാങ്കുകാരിയെന്ന വിശേഷണത്തോടെയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മെഡൽ വേട്ട ഈ ഒളിമ്പിക്സിൽ ഇന്ത്യ നടത്തുമെന്ന് പല കോണുകളിൽ നിന്നും അഭിപ്രായങ്ങൾ ഉയരുമ്പോഴും ആ അവകാശ വാദങ്ങളുടെയെല്ലാം കേന്ദ്രം മിരാബായി ചാനുവെന്ന 26കാരിയായിരുന്നു. ടോക്യോയിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടി പോഡിയത്തിൽ തലയുയർത്തി നിൽക്കുന്ന ചാനുവിന്റെ കഥ ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവുകളിൽ ഒന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |