കേരളസഹൃദയവേദിയുടെ ചാന്നാങ്കര എം.പി. കുഞ്ഞും സംഘവും കഴിഞ്ഞ ദിവസം ഗൾഫ് മലയാളികളുടെ സമകാലിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി തിരുവനന്തപുരത്ത് ജി.പി.ഒ.യ്ക്കു മുന്നിൽ വൻപ്രതിഷേധമുയർത്തിയപ്പോൾ ആ യോഗത്തിന് എന്നേയും ക്ഷണിച്ചിരുന്നു. പത്തുമുപ്പതുവർഷം മുമ്പ്, തൊണ്ണൂറുകളുടെ തുടക്കത്തിൽ, കുവൈത്ത് യുദ്ധം തളർത്തിയ ഗൾഫിലെ ജീവിതപശ്ചാത്തലത്തിൽ, എങ്ങനെയാണ് മലയാളിസമൂഹം പതിയെ ഉയിർത്തെഴുന്നേൽക്കുന്നത് എന്ന് 'ഗൾഫിലുണരുന്നു കേരളം" എന്ന ഡോക്യു സീരീസിലൂടെ നോക്കിക്കണ്ട ഞാൻ, വീണ്ടും ഒരു 'കൊവിഡ്യുദ്ധ"ത്തിൽ ആ മേഖല തകർന്നടിയുന്ന ആനുകാലിക ദുരന്തത്തെക്കുറിച്ച് അങ്ങനെയാണ് കൂടുതലറിയുന്നത്... പൊതുവെയുള്ള തൊഴിൽ നഷ്ടത്തിന്റെ കാലത്ത് കൊവിഡിന്റെ അടച്ചുപൂട്ടൽ ആ ആഘാതം പൂർണമാക്കിയിരിക്കുന്നു...!
രണ്ട്
1960കളിലാരംഭിച്ച ഗൾഫ് കുടിയേറ്റം, കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നുവെന്ന് നമുക്കറിയാം. ഉരുവിലും ലോഞ്ചുകളിലുമായി കഷ്ടപ്പാടുകൾ സഹിച്ച് കടൽ താണ്ടിയ ആദ്യകാല പ്രവാസികൾ മരുഭൂമിയിലൊഴുക്കിയ വിയർപ്പിന്റെ ചൂരിലാണ് ആധുനിക കേരളം നമ്മൾ പടുത്തുയർത്തിയത്. 1993 -ലാണ് സുഹൃത്തും സഹപാഠിയുമായിരുന്ന ടി.പി. ഗംഗാധരന്റെ മനസിൽ, മണലാരണ്യത്തിൽ മലയാളി ചോരനീരാക്കി സൃഷ്ടിച്ച ജീവിതം രേഖപ്പെടുത്തണമെന്ന ചിന്തയുദിച്ചത്. അബുദാബി വാട്ടർ ഡിപ്പാർട്ട്മെന്റിലെ ജോലിക്കിടയിലും ഗംഗാധരൻ പല പത്രങ്ങളിലെഴുതിയ ഗൾഫ്ക്കുറിപ്പുകൾ ഞാൻ വായിക്കുന്നുണ്ടായിരുന്നു. സുഹൃത്തും അബുദാബി പൊലീസിലെ ഫോട്ടോഗ്രാഫറുമായ ജനാർദ്ദനദാസ് കുഞ്ഞിമംഗലവും ഗംഗാധരനും നാട്ടിൽ വരുമ്പോഴുള്ള ഞങ്ങളുടെ ചർച്ചകളിലൂടെ 'ഗൾഫിലുണരുന്നു കേരളം" എന്ന ഡോക്യുമെന്ററി പരമ്പരയ്ക്ക് ബീജാവാപമായി. അവരിരുവരുടേയും മെന്ററും ഗൾഫിലെ പൊതുകാര്യപ്രസക്തനുമായ യു. അച്ചുവിന്റെയും പ്രശസ്ത വീഡിയോഗ്രാഫർ ലെൻസ്മാൻ ഷൗക്കത്തിന്റേയും പിൻബലം കൂടി ലഭിച്ചപ്പോൾ, ഇന്ത്യൻ ടെലിവിഷന്റെ ചരിത്രത്തിലാദ്യമായി ഒരു പ്രവാസജീവിതാഖ്യാനം യാഥാർത്ഥ്യമാവുകയായി... 1993 ഡിസംബർ 21-ന് രാത്രിയിൽ എന്നെയും വഹിച്ച് എയർ ഇന്ത്യയുടെ കൂറ്റൻ ജംബോജെറ്റ് വിമാനം മഞ്ഞു മൂടിയ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ താഴ്ന്നിറങ്ങി...!
മൂന്ന്
മനസിലിന്നും നിറഞ്ഞു നിൽക്കുന്നതാണ് ചിത്രീകരണത്തിന്റെ ആ നാൽപ്പതു ദിവസങ്ങൾ... പാതി ദൂരം ലോഞ്ചിലും പിന്നെ കടലിലേക്കെടുത്ത് ചാടി പാതി ദൂരം നീന്തിയും കടുത്ത വിഷമാവസ്ഥകളിലൂടെ ആദ്യകാല മലയാളികൾ വന്നടിഞ്ഞ ഖോർഫക്കാൻ തീരത്ത് നിന്ന് തുടങ്ങി കേരളീയത നിറഞ്ഞ പല എമിറേറ്റുകളിലും ലേബർ ക്യാമ്പുകളിലും കരാമയിലും അബ്രയിലും കോർണിഷിലും സൂക്കിലും ബുത്തീനിലും ഒക്കെ ഇതൾ വിരിഞ്ഞ ആ ഡോക്യുമെന്ററി ചിത്രീകരണം ഗൾഫിലും നാട്ടിലുമുണ്ടാക്കിയ കൗതുകം ഏറെ വർഷങ്ങൾ നീണ്ടുനിന്നു, അതിന് പിന്നീട് ഒട്ടേറെ അനുകർത്താക്കൾ ഉണ്ടായിട്ടുപോലും...! ആദ്യമായി ആഖ്യാനം ചെയ്യപ്പെടുകയായിരുന്നു ഞങ്ങളുടെ ഡോക്യു സീരീസിലൂടെ ഗൾഫ് മലയാളിയുടെ സാമൂഹിക, സാംസ്കാരികതൊഴിൽ ജീവിതം. ആലോചിച്ചു നോക്കൂ, അന്ന് ആ മേഖലയിലെ തൊഴിൽദാതാവും ഇന്ന് ഗൾഫിലും കേരളത്തിലും മാത്രമല്ല, ഈ ഭൂഗോളമൊക്കെയും ശ്രദ്ധേയനുമായ പത്മശീ എം.എ. യൂസഫലിയുടെ ആദ്യ ടെലിവിഷൻ ഇന്റർവ്യൂ, ഞങ്ങളുടെ കാമറയിലാണ് 1994-ലെ പുതുവർഷപ്പുലരിയിൽ ചിത്രീകരിക്കപ്പെട്ടത്! അദ്ദേഹത്തിന്റെ ലുലുഗ്രൂപ്പിന്റെ സന്ദർശകവിസയിലായിരുന്നു എന്റെ ആ ആദ്യ ഗൾഫ് യാത്രയും! യൂസഫ്ക്ക മാത്രമല്ല, ശ്രദ്ധേയരായ മറിയാമ്മ വർക്കി, സണ്ണി വർക്കി, ജോയ് ആലുക്കാസ്, അബ്ദുൾ വഹാബ്, അറ്റ്ലസ് രാമചന്ദ്രൻ, ഈസ്റ്റ് കോസ്റ്റ് വിജയൻ തുടങ്ങി ഒട്ടേറെ പ്രശസ്ത മലയാളികൾ ഞങ്ങളുടെ കാമറയുടെ മുന്നിൽ ആദ്യമായി വന്നു. ഒപ്പം പല തട്ടുകളിലുള്ള ഒട്ടേറെപ്പേരും. ഷെയ്ക്കിന്റെ ഒഫീഷ്യൽ വീഡിയോഗ്രാഫറായ ഷൗക്കത്തിന്റേയും പൊലീസ് ഫോട്ടോഗ്രാഫറെന്ന നിലയിൽ ജനാർദ്ദനദാസിന്റെയും എ.എൻ. സെഡ് ഗ്രിൻലൈസ് ബാങ്കിന്റെ ഉയർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ അച്ചുവേട്ടന്റേയും ഇടപെടലുകൾ ഷൂട്ടിംഗ് ഏറ്റവും സുഗമവും സുന്ദരവുമാക്കിത്തീർത്തു...
കേരള സോഷ്യൽ സെന്റർ, മലയാളി അസോസിയേഷൻ, ശക്തി തിയറ്റേഴ്സ്, ഇന്ത്യ സോഷ്യൽ സെന്റർ, മലയാളം റേഡിയോ സ്റ്റേഷനുകൾ തുടങ്ങിയ സാംസ്കാരിക ഇടങ്ങളിലൂടെ മലയാളി ജീവതത്തിന്റെ പ്രകാശപൂർണിമ ഞങ്ങൾ പകർത്തി. ഒപ്പം ലേബർ ക്യാമ്പുകളിലെയും ചെറുകിട ഫ്ളാറ്റുകളിലേയും സാധാരണ ജീവിതനൊമ്പരങ്ങളും ഇഴ ചേർന്നു. ഗൃഹാതുരചിന്തകളും കേരളീയ കിനാവുകളും ഗൾഫ് ജീവിതകഥകളോടൊപ്പം അരികുചേർന്നൊഴുകി.... ടി.വി.കൊച്ചുബാവയും എൻ. രാജനും അസ്മോ പുത്തൻചിറയും ഇ.എം. ഹാഷിമും, ആർ.ഐ. സക്കറിയയും, കെ.പി. കെ. വെങ്ങരയും കൃഷ്ണദാസും ഒക്കെ ചേർന്ന് ആ ദിവസങ്ങളെ സർഗാത്മകമാക്കി... അബുദാബി മലയാളികളുടെ 'ശക്തി"ഗോപുരമായ ഇടയത്ത് രവിയേട്ടനും കുടുംബവും നൽകിയ ആതിഥ്യവും സ്നേഹസമർപ്പണവും എങ്ങനെ മറക്കാൻ! രവിയേട്ടന്റെ മൂത്ത മകൻ രമേഷ് രവി എന്റെ സംവിധാന സഹായിയായി ഒപ്പം ചേർന്നപ്പോൾ കമലേച്ചി വനിതാ സംഘാടനത്തിലും രാകേഷ് രവി കുട്ടികളുടെ സാംസ്കാരിക സംഘാടനത്തിലും കൂടെ നിന്നു....
ഇന്നത്തെപ്പോലെ ഡിജിറ്റൽ യുഗമല്ല അത്. യൂമാറ്റിക് ഫോർമാറ്റിലുള്ള റെക്കാർഡിംഗ് ഏറെ ക്ലേശകരമായിരുന്നു. അതെല്ലാം ഷൗക്കത്തും സഹോദരൻ യൂസഫും ഭംഗിയാക്കിത്തന്നു. നാട്ടിൽ വെച്ചുള്ള പോസ്റ്റ് പ്രൊഡക്ഷനിൽ ബൈജു പണിക്കരും മധു കൈനകരിയും അനിൽ അർജുനും എം.എസ്. നസീമും പേഴ്സി ജോസഫും എസ്.എൽ. പ്രദീപും രാജേഷ് തൃശൂരും രാജശ്രീ വാരിയരും സ്പോട്ട് സുരേഷും പങ്കാളികളായപ്പോൾ പതിമൂന്ന് അദ്ധ്യായങ്ങളിലായി 'ഗൾഫിലുണരുന്നു കേരളം" ചിറകുകൾ വിടർത്തി... പറക്കുവാൻ ലഭിച്ചത് ആയിടെ പിറന്ന ആദ്യത്തെ സാറ്റ്ലൈറ്റ് ആകാശം! 1995 ഒക്ടോബർ 29 മുതൽ 1996 ജനുവരി 21 വരെ പതിമൂന്ന് അദ്ധ്യായങ്ങളിലായിരുന്നു ഏഷ്യാനെറ്റിന്റെ ആദ്യത്തെ ആ സീരിയൽ സംപ്രേഷണം. അതിനായി ഒത്താശകൾ ചെയ്തത് പ്രിയങ്കരരായ ശശികുമാറും സക്കറിയയും ടി.എൻ ഗോപകുമാറും അജിത് ഭാസ്കറും ദിലീപും ജീവകുമാറുമൊക്കെ ചേർന്ന ഏഷ്യാനെറ്റിന്റെ അന്നത്തെ സാരഥികൾ. അങ്ങനെ ആ ഇന്ത്യൻ ടെലിവിഷൻ ഫാന്റസി സമ്പൂർണ യാഥാർത്ഥ്യമായി.
നാല്
അന്നത്തെ ആ റിയൽ ഫാന്റസിക്ക് കളമൊരുക്കിയ ടി.പി. ഗംഗാധരൻ കഴിഞ്ഞ ദിവസം ഏറെനേരം ഫോണിൽ സംസാരിച്ചത് മുഴുവനും ഗൾഫിലിപ്പോൾ തകർന്നടിയുന്ന മലയാളി ജീവിതത്തെക്കുറിച്ചാണ്! മുപ്പത് വർഷം മുമ്പ് ഗൾഫിലെ ഏതൊരു 'നാലും കൂടിയ മൂല"യിലും നാനൂറ് മലയാളികളുണ്ടായിരുന്നെങ്കിൽ അതിന്ന് നാലുപേർ പോലുമില്ലാതായിരിക്കുന്നുവെന്ന് ഗംഗൻ വിവരിച്ചത് വല്ലാത്ത വിവശതയോടെയാണ്. ഫിലിപ്പീനികളും ആഫ്രിക്കക്കാരും കയ്യടക്കിയ ഇന്നത്തെ ഗൾഫ് തൊഴിൽ മേഖലയിൽ നിന്ന് അവസാന മലയാളിയും നിഷ്ക്കാസിതനാവുന്ന കാലം തൊട്ടരുകിലാണെന്ന് ഗംഗൻ മാത്രമല്ല ജി.പി.ഒയ്ക്കു മുന്നിൽ പ്രതിഷേധയോഗം സംഘടിപ്പിച്ച ചാന്നാങ്കര കുഞ്ഞിക്കയും വേദനയോടെ പറയുന്നു. കൊറോണ സൃഷ്ടിച്ച ഉപരോധം അതിന് ആക്കം കൂട്ടുകയാണ്. 'ഗൾഫിലുണരുന്നു കേരളം" എന്ന വിഖ്യാത പരമ്പരയ്ക്ക് ഇപ്പോൾ ഒരു എക്സ്റ്റൻഷൻ വരികയാണെങ്കിൽ അതിന്റെ പേര് 'ഗൾഫിൽ തകരുന്നു കേരളം"എന്നു തന്നെയായിരിക്കുമെന്നും ഗംഗാധരന്റെ ശബ്ദം ദീനമായി വിറകൊള്ളുന്നു...!
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |