കണ്ണൂർ അഴീക്കോട് ഗവ. ഹൈസ്കൂളിലെ ഒരു പത്താം ക്ളാസ് കാലം. 'ബീകരമല്ലാത്ത" നാടകം കുട്ടികൾ വാർഷികാഘോഷത്തിന് തട്ടിക്കൂട്ടി അവതരിപ്പിച്ചു. പലരുടെയും ആദ്യ നാടകം. ആ നാടകത്തിലെ ഒരു പയ്യൻ ഫാൻസി ഡ്രസിലും ടാബ്ളോയിലും പങ്കെടുത്തു. കോളേജിൽ എത്തിയപ്പോൾ അത്ര സജീവമല്ലെങ്കിലും കലാപരിപാടികളിൽ പങ്കെടുത്തു.ആസമയയത്ത് എപ്പോഴോ മനസിൽ ടിക്കറ്റെടുക്കാതെ സിനിമ ഇടിച്ചു കയറി. എം.സി .എ പഠനകാലത്ത് ജോലിയല്ല സിനിമയാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു. ആ ആഗ്രഹത്തിനൊപ്പം നിന്ന വീട്ടുകാർ. കേൾക്കുമ്പോൾ ഒരു സിനിമാ കഥ പോലെ ഇപ്പോൾ തോന്നും. അന്നത്തെ നാടകത്തിലെ കന്നി അഭിനയക്കാരൻ മലയാള സിനിമയിലെ യുവതാരനിരയിൽ തിളങ്ങുന്ന കാര്യം ചങ്ങാതിമാർക്ക് അറിയാം. പ്രേക്ഷകർ അറിയുന്നത് ദീപക് പറമ്പോൽ എന്ന പേരിലാണെന്ന് മാത്രം.വീട്ടുപേരിനെ തന്റെയൊപ്പം ചേർത്താണ് ദീപക്കിന്റെ സിനിമായാത്ര.രണ്ടാം ലോക് ഡൗണിൽ ഒ.ടി. ടി റിലീസായി എത്തിയ 'ദ് ലാസ്റ്റ് ടു ഡെയ്സ്"എന്ന ത്രില്ലർ ചിത്രത്തിൽ നായകവേഷത്തിൽ ഒട്ടുമിക്ക മലയാളികളും ദീപക്കിനെ കണ്ടതാണ് പുതുവിശേഷം.
സൗഹൃദം വഴി
ഒാഡിഷനിലൂടെ എത്തിയ മലർവാടി ആർട്സ് ക്ളബാണ് ആദ്യ സിനിമ. അതിനുശേഷം വിനീതേട്ടൻ തന്നെയാണ് എന്നെ തട്ടത്തിൻ മറയത്തിൽ അഭിനയിപ്പിച്ചത്. രണ്ടു പ്രാവശ്യം വിനീതേട്ടൻ അവസരം തന്നു. വിനീതേട്ടനുമായുള്ള സൗഹൃദം സിനിമയിൽ ഉറപ്പായും സഹായിച്ചിട്ടുണ്ട്. തിരയിൽ വിനീതേട്ടന്റെ സഹസംവിധായകനായിരുന്നു ബേസിൽ. അങ്ങനെയാണ് കുഞ്ഞിരാമായണത്തിൽ അഭിനയിക്കുന്നത്. കുഞ്ഞിരാമായണത്തിൽ അഭിനയിക്കുന്നതിന് മുൻപേ ബേസിലുമായി നല്ല സൗഹൃദം ഉണ്ടാവുകയും ചെയ്തു. അവസരങ്ങൾ ലഭിക്കുന്നതിന് സൗഹൃദം ഒരുപരിധി വരെ സഹായിച്ചിട്ടുണ്ട്.സിനിമയിൽ അഭിനയിച്ചശേഷം പലരുമായും സൗഹൃദം ഉണ്ടായിട്ടുണ്ട്. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാനും നിലനിറുത്താനും ശ്രമിക്കുന്നു.
ഒാഡിഷൻ വഴി
കണ്ണൂരിൽനിന്ന് സിനിമയിൽ എത്തിപ്പെടുക വിദൂര സ്വപ്നമാണ്. അഥവാ എത്തിപ്പെട്ടാൽ നിലനിൽക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന ആശങ്ക വീട്ടുകാർക്ക് ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് ഇഷ്ടമുള്ളത് ചെയ്യാൻ അച്ഛൻ ഉപദേശിച്ചു. സിനിമയായിരുന്നു ആഗ്രഹം. എം.സി.എ കഴിഞ്ഞ് ഏതെങ്കിലും കമ്പനിയിൽ ജോലി ചെയ്യുമെന്ന് വീട്ടുകാർ സ്വാഭാവികമായി പ്രതീക്ഷിച്ചു.എന്നാൽ സിനിമയിലേക്ക് വന്നപ്പോൾ എതിർപ്പൊന്നും ഉണ്ടായില്ല. തേർഡ് സെമസ്റ്റർ ചെയ്യുമ്പോഴാണ് മലർവാടി ആർട്സ് ക്ളബിൽ അഭിനയിക്കുന്നത്.എം.സി.എ കഴിഞ്ഞ ഉടൻതന്നെ വലിയ ഒരു ഭാഗ്യമായി തട്ടത്തിൻ മറയത്ത്. തുടർന്ന് സിനിമയിൽതന്നെ തുടരാൻ തീരുമാനിച്ചു. സിം, ഡി കമ്പനി, യു ടു ബ്രൂട്ടസ് , നെല്ലിക്ക, ലോഹം , ഒരേ മുഖം, രക്ഷാധികാരി ബൈജു ഒപ്പ്, ഒറ്റ മുറി വെളിച്ചം, ദ് ഗ്രേറ്റ് ഫാദർ, ക്യാപ്ടൻ, ബിടെക്, മനോഹരം,ഒാർമയിൽ ഒരു ശിശിരം തുടങ്ങിയ സിനിമകൾ. ഇപ്പോൾ ദ് ലാസ്റ്റ് ടു ഡെയ്സ്.
നായക വഴി
ഒരു നടന്റെ ഏറ്റവും വലിയ ആഗ്രഹം നായകനായി തിയേറ്ററിൽ ആഘോഷിക്കപ്പെടുന്നത് കാണുക എന്നതാണ്.ഞാൻ നായകനായി അഭിനയിച്ച സിനിമ തിയേറ്ററിൽ റിലീസ് ചെയ്യണം എന്ന് ആഗ്രഹിച്ചു. എന്നാൽ തിയേറ്ററുകൾ ഉടൻ തുറക്കാൻ കഴിയാത്ത സാഹചര്യം. ദ് ലാസ്റ്റ് ടു ഡെയ്സിൽ നായകനായി അഭിനയിക്കുകയും ആളുകൾക്ക് ഇഷ്ടപ്പെടുകയും മികച്ച അഭിപ്രായം കേൾക്കുകയും ചെയ്യുന്നത് ആത്മവിശ്വാസം തരുന്നു. ഏറെ ആളുകൾ സിനിമ കണ്ടു. കേരളത്തിനു പുറത്തുനിന്നും മികച്ച അഭിപ്രായം ലഭിച്ചു. എല്ലാം മുൻപോട്ടുള്ള യാത്രയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. നായകവേഷത്തിൽ അഭിനയിച്ച സിനിമകളിൽ മികച്ച അഭിപ്രായം ലഭിക്കുന്നത് ഇപ്പോഴാണ്. അതിൽ ഏറെ സന്തോഷമുണ്ട്. നല്ല സിനിമയും മികച്ച കഥാപാത്രങ്ങളും തുടർന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.അടുത്ത സിനിമയിൽ നായകനായി അഭിനയിച്ച് തിയേറ്ററിൽ വിജയം നേടണമെന്ന ആഗ്രഹമുണ്ട്. അത് വൈകാതെ സംഭവിക്കുമെന്ന പ്രതീക്ഷയും വിശ്വാസവുമുണ്ട്. ഒാർമ്മയിൽ ഒരു ശിശിരത്തിലാണ് ആദ്യമായി നായക വേഷം ചെയ്യുന്നത്.പിന്നെ 'ഭൂമിയിലെ മനോഹര സ്വകാര്യം". ആ സിനിമ റിലീസ് ചെയ്ത ഉടൻ ലോക് ഡൗൺ വന്നതിനാൽ അധികം ആളുകളിൽ എത്താൻ കഴിഞ്ഞില്ല. മികച്ച കാരക്ടർ വേഷങ്ങളും ലഭിക്കുന്നുണ്ട്.അധികവും പ്രേക്ഷകരിൽ എത്തുകയും ചെയ്തു.
പുതുവഴി
ജയസൂര്യയുടെ ജോൺ ലൂഥറാണ് പുതിയ ചിത്രം. പൊലീസ് വേഷം. രസകരമായ കഥാപാത്രം. ലോക് ഡൗൺ കഴിഞ്ഞു ജോൺ ലൂഥർ തുടങ്ങുമെന്നാണ് പ്രതീക്ഷ. കൊവിഡിന് മുൻപ് ചെയ്ത 'ഉല്ലാസം " റിലീസ് ചെയ്യാനുണ്ട്. രണ്ടാം ലോക് ഡൗണുമുൻപാണ് വിജയ് സേതുപതി ചിത്രം 19 (1) എ, സല്യൂട്ട്, മലയൻകുഞ്ഞ് എന്നീ സിനിമകളിൽ അഭിനയിച്ചത്. എല്ലാം കാരക്ടർ വേഷങ്ങൾ. ഇൗ സിനിമയുടെ എല്ലാം ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ എല്ലാം തിയേറ്ററിൽ തന്നെ എത്തണമെന്നാണ് ആഗ്രഹം. അന്യഭാഷ സിനിമയിൽ അഭിനയിച്ചിട്ടില്ല. നല്ല കഥാപാത്രം ലഭിച്ചാൽ തീർച്ചയായും ചെയ്യും.അഭിനയയാത്ര പത്തു വർഷം പിന്നിടുകയാണ്. ഇതേവരെ അവസരം ലഭിക്കാതെ വന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |