കോട്ടയം: സംസ്ഥാന ആസൂത്രണബോർഡ് പാർട്ട് ടൈം വിദഗ്ദ്ധാംഗമായി നിയമിക്കപ്പെട്ടതിന് പിന്നിലെ വിവാദത്തിൽ പ്രതികരിച്ച് സന്തോഷ് ജോർജ് കുളങ്ങര. ആസൂത്രണ ബോർഡ് അംഗമാകുന്നതിനെ കുറിച്ച് അറിയാൻ ജോസ്.കെ മാണി വിളിച്ചിരുന്നു. എന്നാൽ മുഴുവൻ സമയ അംഗമാകാനില്ലെന്നാണ് അറിയിച്ചത്. ടൂറിസം മേഖലയിൽ പരിചയമുളളവരെയായിരുന്നു അംഗമാക്കേണ്ടിയിരുന്നതെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
സന്തോഷ് ജോർജ് കുളങ്ങരയെ സിപിഎം താൽപര്യത്തിൽ ആസൂത്രണബോർഡിൽ നിയമിച്ച ശേഷം കേരളകോൺഗ്രസ് എമ്മിന്റെ പ്രതിനിധി എന്ന പേരിൽ അവതരിപ്പിക്കുകയാണെന്ന് പാർട്ടിയിൽ വലിയ വിവാദമുണ്ടായിരുന്നു, ഇതിലാണ് സന്തോഷ് ജോർജ് കുളങ്ങരയുടെ പ്രതികരണം. താൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ലെന്നും പാർട്ടികൾ തന്റെ പേര് നിർദ്ദേശിച്ചിരിക്കാമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
മുഴുവൻ സമയ അംഗത്തെ കേരളകോൺഗ്രസ് എം ചോദിച്ചു. എന്നാൽ മന്ത്രി മുഹമ്മദ് റിയാസ് താൽപര്യമെടുത്ത് സന്തോഷ് ജോർജ് കുളങ്ങരയെ ആസൂത്രണബോർഡിലെടുത്ത ശേഷം പാർട്ടിയുടെ മേൽ അവകാശം അടിച്ചേൽപ്പിച്ചു എന്ന വിമർശനം കേരളകോൺഗ്രസ് അണികളിലുണ്ട്.
തനിക്ക് മുഹമ്മദ് റിയാസിനെ പരിചയമുണ്ടെന്നും പല കാര്യങ്ങളും സംസാരിക്കാറുണ്ടെന്നും എന്നാൽ ഈ വിഷയം ചർച്ച ചെയ്‌തിട്ടില്ലെന്നാണ് സന്തോഷ് ജോർജ് കുളങ്ങര അറിയിച്ചത്. വിഗഗ്ദ്ധാംഗമായി ഡോ.പി.കെ ജമീല ഉൾപ്പടെ നാല് പേരെയും, പാർട്ട് ടൈം വിദഗ്ദ്ധാംഗങ്ങളായി സന്തോഷ് ജോർജ് കുളങ്ങരയുൾപ്പടെ മൂന്നുപേരെയുമാണ് നിയമിച്ചത്. മുൻമന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലന്റെ ഭാര്യയാണ് ജമീല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |