കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ജഡ്ജി പി.വി.കുഞ്ഞികൃഷ്ണൻ ഒരു വിധി പറയവേ ശ്രീകുമാരൻതമ്പി എഴുതിയ " മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു,അവൻ കരുണാമയനായ്,കാവൽവിളക്കായ് കരളിലിരിക്കുന്നു" എന്ന ഗാനം ഉദ്ധരിക്കുകയുണ്ടായി.ദേശീയപാതാ വികസനത്തിനു സ്ഥലമെടുക്കുമ്പോഴുള്ള അലൈൻമെന്റ് ആരാധനാലയങ്ങളെ ബാധിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് ജഡ്ജി വിധിപറഞ്ഞത്.ദേവാലയങ്ങളെ ബാധിച്ചാൽ ദൈവം നമ്മോട് ക്ഷമിച്ചോളുമെന്ന് പറഞ്ഞ ജഡ്ജി ആ പാട്ടിന്റെ സാരാശം കൂടി ഓർമ്മിപ്പിക്കുകയായിരുന്നു.
വലിയ സന്തോഷം
1975 ൽ പി.സുബ്രഹ്മണ്യം നിർമ്മിച്ച് സംവിധാനം ചെയ്ത സ്വാമി അയ്യപ്പൻ എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരൻതമ്പി രചിച്ച ഈ ഗാനത്തിന് ദേവരാജൻമാസ്റ്ററാണ് സംഗീതം പകർന്നത്." ലളിതമായി തോന്നാവുന്ന ഗഹനമായ ആശയമായിരുന്നു അതെന്നും ഗാനം കാലാതിവർത്തിയായി തുടരുന്നതിൽ സന്തോഷമുണ്ടെന്നും ശ്രീകുമാരൻതമ്പി പറഞ്ഞു.കോടതി പറഞ്ഞ കാര്യങ്ങളോട് പൂർണ്ണമായി യോജിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.
അയ്യപ്പനാകുന്ന പന്തളം കൊട്ടാരത്തിലെ മണികണ്ഠനെ ഗുരുകുല വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഗുരു പഠിപ്പിക്കുന്നരംഗത്തായിരുന്നു സിനിമയിലെ ഗാനാവിഷ്കരണം.മണികണ്ഠൻ മാത്രമല്ല അന്ന് വലിപ്പച്ചെറുപ്പമില്ലാത്തതിനാൽ മറ്റുകുട്ടികളും പഠിക്കാനുണ്ട്.ദൈവം എല്ലായിടത്തുമുണ്ട്.ദൈവത്തിനിരിക്കാൻ പ്രത്യേകിച്ച് സ്ഥാനം വേണ്ട.ഇന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നത് എല്ലാം ഊർജ്ജമാണെന്നാണ്.എല്ലാം ബ്രഹ്മമാണെന്ന് വേദാന്തം പറയുന്നു.ബ്രഹ്മസത്യം ജഗത് മിഥ്യയെന്ന് ആദിശങ്കരൻ പറഞ്ഞിട്ടുണ്ട്. എല്ലാം ശാസ്ത്രം തന്നെയാണ്.ശങ്കരൻ പറഞ്ഞതും ശാസ്ത്രം പറയുന്നതും ഒന്നുതന്നെ.---ശ്രീകുമാരൻതമ്പി വിശദീകരിച്ചു.
ഭൂമിയിൽ എല്ലാവർക്കും ഇടമുണ്ട്.മനുഷ്യന് മാത്രമല്ലസർവ്വചരാചരങ്ങൾക്കും. എന്നാൽ മനുഷ്യൻ അവൻമാത്രം മതിയെന്ന് ചിന്തിക്കുന്നു.ചിലർ മനുഷ്യരിൽത്തന്നെ അവർ കുറച്ചുപേർ മാത്രം മതിയെന്നും ചിന്തിക്കുന്നു.ഈ ചിന്തയാണ് ഇന്ന് അതിസൂക്ഷ്മമായ കൊറോണ എന്ന വൈറസിനു മുന്നിൽ നെട്ടോട്ടമോടേണ്ട സ്ഥിതിയിലേക്ക് മനുഷ്യരെ എത്തിച്ചതെന്നും ശ്രീകുമാരൻതമ്പി പറഞ്ഞു.
ശാസ്ത്രവും ഫിലോസഫിയും,ദുഃ ഖവും ,വിരഹവും ,പ്രണയവും ഗാനങ്ങളാക്കിയ കവി ഇന്നും ചിരിക്കുന്നു.കാലങ്ങൾ കണ്ട അനുഭവസമ്പത്തിന്റെ ചിരി.
മണ്ണിലും വിണ്ണിലും
സംഗീതം : ജി ദേവരാജൻ
രചന : ശ്രീകുമാരൻ തമ്പി
ഗായകൻ : കെ ജെ. യേശുദാസ്
രാഗം : കല്യാണി
സിനിമ : സ്വാമി അയ്യപ്പൻ
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
ഗുരുർദ്ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമ
മണ്ണിലും വിണ്ണിലും
തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു
അവൻകരുണാമയനായ്
കാവൽ വിളക്കായ്
കരളിലിരിക്കുന്നു(മണ്ണിലും...)
ആളും അറിവും ഉള്ളവർ വാഴ്വാം
അടരിൽ ജയിക്കുന്നൂ
അവൻഅറിവില്ലാത്തവർ തൻ
ഹൃദയത്തിൽ
അറിവായ് വിളങ്ങുന്നൂ
അറിവായ് വിളങ്ങുന്നൂ(മണ്ണിലും...)
കാൽകളില്ലാതെ മുടന്തും
മർത്ത്യനു കാലുകൾ നൽകുന്നൂ
അവൻ കൈകളില്ലാതെ
കരയും ഭക്തനുകൈകൾ നൽകുന്നൂ
കൈകൾ നൽകുന്നൂ(മണ്ണിലും...)
ജീവിതവീഥിയിൽ
വീഴുന്നോർക്കും
ഭാവന നൽകുന്നൂ
അവൻ ഊമകളെയും
തൻ സ്നേഹത്താൽ
ഗായകരാക്കുന്നൂ
ഗായകരാക്കുന്നൂ(മണ്ണിലും...)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |