പാലക്കാട്: മണലും സിമന്റും വെള്ളവും ഇല്ലാതെയും പതിറ്റാണ്ടുകൾ ഈടുനില്ക്കുന്ന ഇരുനില വീടൊരുക്കി പ്രവാസി മലയാളിയായ അകത്തേത്തറ സ്വദേശി ദിനേശ് മഠത്തിൽ. നടക്കാവിലെ 1700 ചതുരശ്രയടി വിസ്തൃതിയുള്ള ഇരുനില വീടിനായി ഇഷ്ടികയോ വെട്ടുകല്ലോ ഉപയോഗിച്ചിട്ടില്ല. വീടിനെ താങ്ങിനിർത്തുന്നത് ഇരുമ്പ് തൂണുകൾ.അവ ഉറപ്പിക്കാനല്ലാതെ കോൺക്രീറ്റും ഉപയോഗിക്കേണ്ടിവന്നിട്ടില്ല. കീശകാലിയാകാതെയാണ് കൺസ്ട്രക്ഷൻ കമ്പനി ഉടമകൂടിയായ ദിനേശ് ലക്ഷ്വറി വീടൊരുക്കിയത്.
കുറഞ്ഞ ചെലവിൽ നല്ലൊരു വീടുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്
ആശ്രയിക്കാവുന്നതാണ് ഇത്തരം സ്റ്റീൽ സ്ട്രക്ച്ചർ വീടുകൾ. പ്രളയാനന്തരം ഇതിന് പ്രചാരമേറിയിട്ടുണ്ട്. ഇരുമ്പ് തൂണുകളിലാണ് വീടിന്റെ നിലനിൽപ്പ്. മൂന്ന് കിടപ്പുമുറികൾ, അടുക്കള, ഡൈനിംഗ് ഹാൾ, ലിവിംഗ് റൂം, ലൈബ്രറി, വർക്ക് ഏരിയ ഉൾപ്പെടുന്ന വീടിന്റെ നിർമ്മാണത്തിന് ആകെ15 ടൺ സ്റ്റീലാണ് ഉപയോഗിച്ചത്. ബഡ്ജറ്റ് വീടിന് ഇതിന്റെ നാലിലൊന്ന് മതി.
നിർമ്മാണം
6x2 ഇഞ്ച് സൈസിലെ മൈൽഡ് സ്റ്റീൽ സ്ക്വയർ ട്യൂബ് തൂണുകൾ കുഴിച്ചിടുന്നു.
തൂണുകളെ ബന്ധിപ്പിച്ച് 4x2 ഇഞ്ച് സൈസിലെ മൈൽഡ് സ്റ്റീൽ ചാനലുകൾ കൊണ്ടുള്ള ബീമുകൾ
ബീമിൽ ജി.ഐ സ്ക്വയർ പൈപ്പ് കൊണ്ടുള്ള ബോക്സ് സെക്‌ഷൻ ഫ്രെയിം വെൽഡ് ചെയ്ത് തറയുടെയും മേൽക്കൂരയുടെയും പ്ലാറ്റ്ഫോം
18 എം.എം കനമുള്ള ഫൈബർ സിമന്റ് ബോർഡുകൊണ്ടാണ് തറ. ജി.ഐ ഫ്രെയിമിൽ സിമന്റ് പാളി സ്ക്രൂ ചെയ്ത് ഉറപ്പിച്ചു. ഇതിന് മുകളിൽ ടൈൽ പതിച്ചു.
ഓട്ടോ ക്ലേവ് എയറേറ്റഡ് കോൺക്രീറ്റ് (എ.എ.സി) ബ്ലോക്കുകൾ കൊണ്ടുള്ള ചുവർ. ഭാരം കുറവ്. വൈദ്യുതി കടത്തിവിടില്ല. അഗ്നിബാധയെ പ്രതിരോധിക്കും.
സവിശേഷതകൾ
800 ചതുരശ്രയടി വലിപ്പമുള്ള ബഡ്ജറ്റ് വീടിന് നാല് ലക്ഷം രൂപ
80 ദിവസത്തിനിള്ളിൽ ഇരുനില വീട് പൂർത്തിയാക്കാം.
4 ആഴ്ചകൊണ്ട് ബഡ്ജറ്റ് വീടുകൾ
50 വർഷത്തോളം ഈടുനിൽക്കുമെന്ന് വിദഗ്ധർ
അഴിച്ചുമാറ്റി മറ്റൊരിടത്തേക്ക് വീട് മാറ്റാം.
നിർമ്മാണ സാമഗ്രികൾ പുനരുപയോഗിക്കാം
സാധാരണ വീട് നിർമ്മിക്കുന്നതിന്റെ മൂന്നിലൊന്ന് ചെലവ് മാത്രം
നല്ല ഫിനിഷിംഗ്. ചിതൽ ശല്യമില്ല. വെള്ളംവീണാലും കേടാകില്ല. വിള്ളൽ വീഴില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |