കോട്ടയം: അതിവേഗ റെയിൽപ്പാത ജനങ്ങൾക്ക് വേണ്ടിയല്ല ഭൂമികച്ചവടത്തിലൂടെ റിയൽ എസ്റ്റേറ്റുകാർക്ക് പണമുണ്ടാക്കാനുള്ള ഏർപ്പാടായതിനാലാണ് യു.ഡി.എഫ് എതിർക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. യാഥാർത്ഥ്യബോധത്തോടെയല്ല സർക്കാർ പദ്ധതി നടപ്പാക്കുന്നത്. 529.45 കിലോമീറ്റർ ദൂരം വരുന്ന കൊച്ചുവേളി കാസർകോട് അതിവേഗപാതയ്ക്ക് 63941 കോടിയാണ് സർക്കാർ എസ്റ്റിമേറ്റ്. ഒരു ലക്ഷം കോടിയാകുമെന്ന് റെയിൽവേ മന്ത്രാലയം പറയുന്നു. നീതി ആയോഗിന്റെ കണക്ക് 1.33 ലക്ഷം കോടിയാണ്. ഭൂമി ഏറ്റെടുക്കാൻ മാത്രം 20000 കോടി വേണം. റെയിൽവേ ബോർഡ് ഇതുവരെ അനുമതി നൽകിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഹൈസ്പീഡ് റയിൽ കോർഡിഡോർ പദ്ധതി ലിസ്റ്റിൽ ഇതില്ല. 52 ശതമാനം വായ്പയും 48 ശതമാനം കേന്ദ്ര സഹായവുമാണ് സർക്കാർ പറയുന്നത്. പദ്ധതിക്കായി ഒരു പഠനവും നടത്തിയിട്ടില്ല. പതിനായിരം കുടുംബങ്ങളെ ബാധിക്കുമെന്ന് സർക്കാർ പറയുന്നു. പുനരധിവാസത്തെക്കുറിച്ച് മിണ്ടുന്നില്ല. ചുരുക്കത്തിൽ കുറേ പൊട്ടക്കണക്ക് നിരത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പദ്ധതിയായിട്ടാണ് അതിവേഗപാതയെ കാണുന്നത്. സ്ഥലമെടുപ്പിലൂടെ ഭൂമാഫിയയ്ക്ക് പണംഉണ്ടാക്കാനുള്ള ഏർപ്പാടാണ്. ഇത് പലർക്കും കമ്മിഷൻ അടിച്ചു മാറ്റാനുള്ള വെള്ളാനയാകുമെന്നതിനാലാണ് യു.ഡി.എഫ് ജനപക്ഷത്തു നിന്ന് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |