ചങ്ങനാശേരി : കായൽ ടൂറിസത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജലഗതാഗത വകുപ്പിന്റെ കീഴിൽ വാട്ടർ ടാക്‌സി സർവീസ് ചങ്ങനാശേരി ബോട്ട് ജെട്ടിയിലും ആരംഭിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ മറ്റ് യാത്രകൾ അനുവദനീയമല്ലാത്തതിനാൽ കായൽ യാത്ര ഇഷ്ടപ്പെടുന്നവർക്കായി സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. വിദേശികൾക്കും സ്വദേശികൾക്കും ചങ്ങനാശേരി ബോട്ട് ജെട്ടിയിലെത്തിയാൽ ഉൾനാടൻ ജലഗതാഗത യാത്രയ്ക്ക് ഉതകുന്ന രീതിയിൽ ടാക്‌സി സർവീസ് ഉപയോഗപ്പെടുത്താനാകും. ജലപാത ഗതാഗതം തടസപ്പെടുത്തി പോളയും പോച്ചയും നിറഞ്ഞ് കിടന്ന് ബോട്ട് ജെട്ടി സഞ്ചാരയോഗ്യമാക്കിയിരുന്നു. എ.സി റോഡ് ഗതാഗതം തടസപ്പെട്ടതോടെ കുട്ടനാടൻ പ്രദേശങ്ങളിലേയ്ക്കും ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലകളിലേയ്ക്കും യാത്ര ചെയ്യുന്നതിനായി ജലഗതാഗതത്തെയാണ് പലരും ആശ്രയിക്കുന്നത്. 10 പേർക്ക് സഞ്ചരിക്കാവുന്ന തരത്തിലാണ് വാട്ടർ ടാക്‌സി ക്രമീകരിച്ചിരിക്കുന്നത്. രണ്ട് ജീവനക്കാരുമുണ്ട്. ചങ്ങനാശേരി ആലപ്പുഴ 2.30 മണിക്കൂറാണ് വേണ്ടി വരുന്ന സമയം.
മണിക്കൂറിന് 1500, ഒരാൾക്ക് 150
മണിക്കൂറിന് 1500 രൂപ എന്ന നിരക്കിൽ 10 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ ഒരാൾക്ക് ചെലവാകുന്നത് 150 രൂപയാണ്. മുൻകൂർ പണമടച്ചാണ് ബോട്ടിൽയാത്ര ചെയ്യേണ്ടത്. കെ.സി പാലത്തിന് കീഴിൽ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് കണക്ഷൻ സർവീസ് ക്രമീകരിക്കാനും പദ്ധതിയുണ്ട്. എ.സി റോഡിലെ ഒന്നാം പാലം പൊളിക്കുന്നതിനനുസരിച്ച് അടുത്തയാഴ്ച മുതൽ വാട്ടർ ടാക്‌സി സർവീസ് ആരംഭിക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരിയിലേക്ക് സർവീസ് നടത്തി.
നിലവിൽ ഒരു ബോട്ട് സർവീസ്
നിലവിൽ ബോട്ട് ജെട്ടിയിൽ രണ്ടു ബോട്ട് സർവീസുകളാണുള്ളത്. കൊവിഡ് മൂലം ഒരെണ്ണം മാത്രമാണ് സർവീസ് നടത്തുന്നത്. കാവാലം ലിസ്യു, ആലപ്പുഴ എന്നിങ്ങനെയാണ് സർവീസ്. കൊവിഡ് പ്രതിസന്ധി മാറുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുകയും കായൽ ടൂറിസത്തിന്റെ പുതിയ സാദ്ധ്യതകളെ ഉപയോഗപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ജലഗതാഗത വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |