ആലപ്പുഴ: നഴ്സായ യുവതിയെ സഹോദരി ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സഹോദരി ഭർത്താവിനെ കാണാതായി. ചേർത്തല കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണയാണ് (25) മരിച്ചത്. ഹരികൃഷ്ണയുടെ സഹോദരി നീതുവിന്റെ ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടിൽ രതീഷിനെ കണ്ടെത്താൻ തെരച്ചിൽ ശക്തമാക്കിയതായി പട്ടണക്കാട് സർക്കിൾ ഇൻസ്പെക്ടർ ബിജു അറിയിച്ചു. ഹരികൃഷ്ണയുടെ മരണത്തിൽ രതീഷിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഹരികൃഷ്ണയെ കൊലപ്പെടുത്തിയശേഷം ഇയാൾ മുങ്ങിയതാകാമെന്ന് പൊലീസ് കരുതുന്നു.
പൊലീസ് പറയുന്നത്: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താല്ക്കാലിക നഴ്സാണ് അവിവാഹിതയായ ഹരികൃഷ്ണ. ചിലപ്പോഴൊക്കെ ജോലി കഴിഞ്ഞ് ഹരികൃഷ്ണ വൈകിയാണ് എത്താറുള്ളത്. ഇന്നലെ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് ഹരികൃഷ്ണ വീട്ടിലെത്താതിരുന്നതിനാൽ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചേർത്തലയിൽ എത്തിയെന്ന് പറഞ്ഞിരുന്നു. പിന്നീട് ഏറെ നേരമായിട്ടും ഹരികൃഷ്ണയെ കാണാതായപ്പോൾ വീട്ടുകാർ വീണ്ടും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. താമസിച്ച് വരുന്ന ദിവസങ്ങളിൽ രതീഷ് ബസ് സ്റ്റോപ്പിൽ നിന്ന് ഹരികൃഷ്ണയെ ബൈക്കിൽ കയറ്റി വീട്ടിലാക്കാറുണ്ട്. ഇന്നലെ ഹരികൃഷ്ണയെ ഫോണിൽ കിട്ടാതായപ്പോൾ വീട്ടുകാർ രതീഷിനെ വിളിച്ചുനോക്കി. ഹരികൃഷ്ണയ്ക്ക് ഇന്ന് രാവിലെ ഡ്യൂട്ടിയുണ്ടെന്നും ലോക്ക് ഡൗണായതിനാൽ അവൾക്ക് രാവിലെ ജോലിക്ക് പോകാൻ ബസില്ലാത്തതിനാൽ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയതായും രതീഷ് അറിയിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ നീതുവിന് ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു. അഞ്ച് വയസും ആറ് മാസവും പ്രായമുള്ള മക്കളെ രതീഷിന്റെ വീട്ടിലാക്കിയശേഷമാണ് നീതു ജോലിക്ക് പോയിരുന്നത്. ഹരികൃഷ്ണ വീട്ടിലെത്താതിരിക്കുകയും ഹരികൃഷ്ണയുടെയും രതീഷിന്റെയും മറുപടികളിൽ സംശയം തോന്നുകയും ചെയ്ത അമ്മ ഇക്കാര്യം നീതുവിനോട് പറഞ്ഞു. നീതു പറഞ്ഞതനുസരിച്ച് അച്ഛൻ ഉല്ലാസും ബന്ധുക്കളും അർദ്ധരാത്രിയോടെ രതീഷും നീതുവും താമസിക്കുന്ന വീട്ടിലെത്തി. വിളിച്ചിട്ട് ആരുടെയും അനക്കമില്ലാത്തതിനാൽ തെരച്ചിൽ നടത്തുന്നതിനിടെ മുറിയ്ക്കുള്ളിൽ ഫാൻ കറങ്ങുന്ന ശബ്ദം കേട്ടു. തട്ടിവിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ കതക് ചവിട്ടിപൊളിച്ചപ്പോഴാണ് മുറിയ്ക്കുള്ളിൽ ഹരികൃഷ്ണയെ മരിച്ച നിലയിൽ കണ്ടത്. രതീഷ് വീട്ടിലുണ്ടായിരുന്നില്ല. ബൈക്കും കാണാനില്ലായിരുന്നു. തുടർന്ന് നീതുവിന്റെ അച്ഛനാണ് അയൽവാസികളെയും മറ്റും വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി വീട് പൂട്ടി. ഹരികൃഷ്ണയുടെ ശരീരത്തിൽ പരിക്കുകളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയില്ല. നീതുവും രതീഷും താമസിക്കുന്ന സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുള്ള മഞ്ചാടിക്കൽ വാർഡിലാണ് ഹരികൃഷ്ണയുടെയും നീതുവിന്റെയും കുടുംബവീട്. ഫോറൻസിക് വിദഗ്ദ്ധരും ആലപ്പുഴ എസ്.പി ജയദേവ് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാഹനങ്ങളിലെ ബോഡി നിർമ്മിക്കുന്ന വർക്ക് ഷോപ്പിലെ പെയിന്ററാണ് രതീഷ്. നാട്ടിലെ വർക്ക് ഷോപ്പുകളിൽ ജോലി ചെയ്തിരുന്ന ഇയാൾ ഇടക്കാലത്ത് ഗൾഫിൽ പോയിരുന്നു. മാസങ്ങൾക്ക് മുമ്പ് മടങ്ങിയെത്തിയാണ് നാട്ടിലെ വർക്ക് ഷോപ്പിൽ ജോലിക്ക് പോയിത്തുടങ്ങിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഹരികൃഷ്ണയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രതീഷിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |