ആലപ്പുഴ: പെട്രോൾ പമ്പ് ജീവനക്കാരനെ തടഞ്ഞുനിർത്തി 13 ലക്ഷത്തോളം രൂപ കവർന്ന കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന. മുഖ്യപ്രതി മണ്ണഞ്ചേരി തെക്കേവെളി ബാബുമോൻ (ഇരുട്ട് ബാബു) കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. മണ്ണഞ്ചേരി സ്വദേശികളായ രൺവൽ പ്രതാപ്, മുഹമ്മ സ്വദേശി ആഷിഖ് എന്നിവർ നേരത്തെ പിടിയിലായിരുന്നു.
ഇവർക്ക് സഹായം ചെയ്ത മുഹമ്മ സ്വദേശിയായ മറ്റൊരു യുവാവിന്റെ അറസ്റ്റ് കൂടി വരും ദിവസങ്ങളിൽ രേഖപ്പെടുത്തുമെന്നാണ് സൂചന. ഇയാൾ ആശുപത്രിയിൽ കിടത്തി ചികിത്സയിലാണെന്നാണ് വിവരം. ബൈക്കിലെത്തി പണം മോഷ്ടിക്കുന്നതിന് യുവാക്കളെ പ്രേരിപ്പിച്ചതും കുറ്റം ആസുത്രണം ചെയ്തതും മുഖ്യപ്രതി ബാബുമോനാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം 26ന് ദേശീയപാതയിൽ കലവൂർ ബ്ലോക്ക് ജംഗ്ഷന് സമീപമായിരുന്നു സംഭവം . സമീപത്തെ പെട്രോൾ പമ്പിലെ കളക്ഷൻ തുക ബാങ്കിൽ അടയ്ക്കാൻ പോയ ജീവനക്കാരനെ തടഞ്ഞുനിത്തിയാണ് ബൈക്കിലെത്തിയ സംഘം പണം കവർന്നത്. ആലപ്പുഴ ഡിവൈ.എസ്.പി എൻ ജയരാജിന്റെ നേതൃത്വത്തിൽ സി.ഐ രവി സന്തോഷ്, എം.കെ.രാജേഷ്, കെ.ആർ.ബിജു,ബി.കെ.അശോകൻ, ആർ.മോഹൻകുമാർ, സുധീർ, എ.അരുൺകുമാർ,കെ.എസ്.ഷൈജു, വി.എസ്.ബിനോജ്, ജോസഫ് ജോയ്, പി.ബി.ജഗദീഷ്, സി.പി പ്രവീഷ് എന്നിവരടങ്ങിയ സംഘമാണ് മുഖ്യപ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |