പത്തനംതിട്ട : ജില്ലയിൽ ഇതുവരെ വാക്സിൻ ഡോസ് പത്ത് ലക്ഷം കടന്നെങ്കിലും ഗർഭിണികളിൽ വെറും പത്ത് ശതമാനം മാത്രമേ വാക്സിൻ സ്വീകരിച്ചിട്ടുള്ളു. വാക്സിനെടുക്കാൻ പേടിയാണ് കാരണമായി ഗർഭിണികൾ പറയുന്നത്. ജില്ലയിൽ 7035 ഗർഭിണികളാണുള്ളത്. ഇതിൽ 771 പേർ ആദ്യ ഡോസ് എടുത്തു. ഇതിൽ രണ്ട് ഡോസും പൂർത്തിയാക്കിയത് ഇരുപതോളം പേർ മാത്രമാണ്. ഗർഭിണികൾക്ക് വാക്സിൻ നൽകാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. എല്ലാ വാക്സിൻ കേന്ദ്രങ്ങളിലും ഇവർക്കായുള്ള സൗകര്യവും ആരോഗ്യ വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ വാക്സിൻ എടുക്കാൻ ആരും എത്തുന്നില്ല. ഗൈനക്കോളജിസ്റ്റുകൾക്ക് ഇത് സംബന്ധിച്ച് പ്രത്യേക ക്ലാസുകളും പരിശീലനവും നൽകിയിട്ടുണ്ട്. ഡോക്ടർമാർ പറയാതെ വാക്സിനെടുക്കില്ലെന്ന നിലപാടാണ് പലർക്കും. ഒന്നാം മാസം മുതൽ വാക്സിനെടുക്കുന്നത് അനുവദിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ വാക്സിനെടുക്കാൻ സർക്കാരുകളും ആരോഗ്യ വകുപ്പും വിസമ്മതിച്ചതാണ് ഇപ്പോൾ വാക്സിനെടുക്കുന്നതിൽ നിന്ന് ഗർഭിണികളെ പിന്തിരിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രികളേയും ഉൾപ്പെടുത്തി വാക്സിൻ ബോധവൽക്കരണം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്.
സംസ്ഥാനത്ത് നാൽപ്പത് മരണവും ജില്ലയിൽ മൂന്ന് മരണവും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഗർഭിണികൾക്ക് എത്രയും വേഗം വാക്സിൻ എടുക്കണമെന്ന തീരുമാനമെടുക്കുന്നത്.
ജില്ലയിൽ ഗർഭിണികൾ : 7035
ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർ : 771
" ഗർഭിണികൾ പലരും വാക്സിനെടുക്കാൻ വിമുഖത കാട്ടുന്നുണ്ട്. പ്രതിരോധിക്കാനുള്ള കഴിവ് ഏറ്റവും ആവശ്യമുള്ള സമയമാണിത്. വാക്സിനെടുത്തത് കൊണ്ട് ആർക്കും ഒരു പ്രശ്നവും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. "
ഡോ. എ.എൽ ഷീജ
(ഡി.എം.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |