കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ അന്വേഷണസംഘം നാളെ ചോദ്യംചെയ്യും. അനന്യയുടെ പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ കളമശേരി മെഡിക്കൽ കോളേജിലെ വിദഗ്ദ്ധസംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. ആശുപത്രി അധികൃതരുടെ വിശദീകരണവും ഇതോടൊപ്പം രേഖപ്പെടുത്തും. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പോരായ്മകളടക്കം നിർണായക വിവരങ്ങൾ ഇന്നലെ പൊലീസിന് കൈമാറിയ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് അനന്യ പരസ്യമായി പറഞ്ഞിരുന്നു. അനന്യയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് കളമശേരി എസ്.എച്ച്.ഒ പി.ആർ സന്തോഷ് പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സാമൂഹികനീതി വകുപ്പും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
അനന്യയുടെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ജിജു ഗിരിജാരാജിനെ വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ജിജുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ജൂലായ് 20നാണ് ഇടപ്പള്ളിയിലെ ഫ്‌ളാറ്റിൽ അനന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന നിലപാടിലാണ് ട്രാൻസ്‌ജെൻഡർ സമൂഹം.
ട്രാൻസ്ജെൻഡറുകളുടെ ലിംഗമാറ്റം
പഠിക്കാൻ വിദഗ്ധ സമിതി
തിരുവനന്തപുരം: ട്രാൻസ്ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയ, അനുബന്ധ ആരോഗ്യസേവനങ്ങൾ എന്നിവയെ സംബന്ധിച്ച് പഠനം നടത്തുന്നതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താൻ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗം തീരുമാനിച്ചു. അനന്യകുമാരുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഇതിന് ഏകീകൃത മാനദണ്ഡം നിലവിലില്ല. ട്രാൻസ്ജെൻഡറുകൾക്ക് ഇൻഷ്വറൻസ് നടപ്പാക്കുക, സർക്കാരിന്റെ ഭവന പദ്ധതിയിൽ മുൻഗണനാ വിഭാഗമായി ഉൾപ്പെടുത്തുക എന്നിവ പരിശോധിക്കാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. സർക്കാർ മേഖലയിൽ ലിംഗമാറ്റ ശസ്ത്രക്രിയകളിൽ പ്രാവീണ്യമുള്ള ഡോക്ടർമാർക്ക് പരിശീലനം നൽകുന്നതും സമിതി പരിശോധിക്കും. പാഠ്യപദ്ധതിയിൽ സെക്ഷ്വൽ ഓറിയന്റെഷൻ ആൻഡ് ജെൻഡർ ഐഡന്റിറ്റി വിഷയം ഉൾപ്പെടുത്തുന്നതിന് പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |