തൃശൂർ: ഇരിങ്ങാലക്കുട കൊറ്റനെല്ലൂർ ഇടവന വീട്ടിൽ ഇ. ആർ. വിനോദിന് കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനത്തിന്റെ ( സി. ടി. സി. ആർ. ഐ) പുരസ്‌കാരം കിട്ടിയത് അർഹതയ്ക്കുള്ള അംഗീകാരമായി. ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ദിനാഘോഷത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ലഭിച്ചത്. നാല് മലയാളികൾ ഉൾപ്പെടെ എട്ട് കർഷകരെയാണ് തിരഞ്ഞെടുത്തത്. കിഴങ്ങു വിളകൾ കൃഷി ചെയ്യുന്നതിലെ പുതുമയുള്ള രീതികളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. എം. ബസന്ത് ( നെടുമങ്ങാട്, തിരുവനന്തപുരം), എച്ച്. രാജൻ (ചെങ്കൽ, തിരുവനന്തപുരം), ജോൺസൺ മാത്യു (തിരുവമ്പാടി, കോഴിക്കോട്) എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റു മലയാളികൾ. താല്പര്യമുള്ളവർക്കെല്ലാം കൃഷിപാഠങ്ങൾ പകർന്ന് നൽകുന്ന വിനോദ് ഇപ്പോൾ ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചർ റിസർച്ചിന് കീഴിലുള്ള നാഷണൽ ബ്യൂറോ ഒഫ് പ്‌ളാന്റ് ജെനറ്റിക് റിസോഴ്‌സിന്റെ (എൻ. ബി. പി. ജി. ആർ) കസ്റ്റോഡിയൻ ഫാർമറാണ്. നാടൻ കിഴങ്ങു വർഗങ്ങളുടെയും കൃഷിയുടെയും സംരക്ഷണത്തിനായി കൃഷിശാസ്ത്രജ്ഞരുടെ നിർദ്ദേശ പ്രകാരം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവരാണ് കസ്റ്റോഡിയൻ ഫാർമർമാർ. ഇത്തരം കൃഷിയിനങ്ങളെ, അവയുടെ സ്വാഭാവിക പ്രകൃതിയിൽത്തന്നെ പരിപാലിക്കുന്നതിന്റെ ഭാഗമാണിത്. എൻ. ബി. പി. ജി. ആറിന്റെ വെള്ളാനിക്കര കേന്ദ്രത്തിന് കീഴിലാണ് വിനോദ് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |