കൊച്ചി: അയ്യപ്പൻകാവ് ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന് ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം അവിസ്മരണീയമായി. സ്കൂളിലെ അന്യസംസ്ഥാനക്കാരായ അഞ്ച് വിദ്യാർത്ഥികൾ മലയാളം ഉൾപ്പെടെ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് കരസ്ഥമാക്കിയെന്നതാണ് ഇത്തവണത്തെ നേട്ടം.
ആകെ പരീക്ഷയെഴുതിയ 106 വിദ്യാർത്ഥികളിൽ 26 പേർ എല്ലാവിഷയങ്ങൾക്കും 13 വിദ്യാർത്ഥികൾ 9 വിഷയത്തിനും എപ്ലസ് നേടിയിരുന്നു. അതിലേറ്റവും തിളക്കം ഈ അന്യസംസ്ഥാനക്കാരുടെ നേട്ടത്തിനായെന്ന് മാത്രം. രാജസ്ഥാൻ സ്വദേശികളായ സാക്ഷിരാജ് പുരോഹിത് , റോഷൻ കുമാർ, ഐ. വിവേക് കുമാർ എന്നിവരും തമിഴ്നാട് സ്വദേശി ബി.വിഷ്ണുപ്രശാന്ത്, ഉത്തർപ്രദേശിൽ നിന്നുള്ള എം.ഡി. നൂർ ആലംഖാൻ എന്നിവരാണ് ആ വിജയികൾ. ഹെഡ്മിസ്ട്രസ് ജെ. ബിന്ദുവിന്റെ നേതൃത്വത്തിലുള്ള വലിയൊരു സംഘത്തിന്റെ കൂട്ടായപരിശ്രമഫലം കൂടിയാണ് ഈ വിജയം. അതിൽ അദ്ധ്യാപകർ, അനദ്ധ്യാപകർ, റോഷ്നി പ്രോജക്ട് വോളണ്ടിയർമാർ, പി.ടി.എ, മാനേജ്മമെന്റ് എന്നിവരുടെ പങ്കും വലുതാണ്.
ഈ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ 10 ാംക്ലാസ് വരെ അന്യസംസ്ഥാനക്കാരായ 140 വിദ്യാർത്ഥികളുണ്ട്. ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയകിരീടം ചൂടിയ അഞ്ചുപേരും അഞ്ചാം ക്ലാസ് മുതലാണ് ഇവിടെ വന്നത്.
എറണാകുളം ബ്രോഡ്‌വേയിൽ സ്റ്റീൽപാത്രക്കട നടത്തുന്ന ജസ്വന്ത് സിംങ്- കഞ്ജൻ ദേവി ദമ്പതികളുടെ മകളാണ് സാക്ഷിരാജ് പുരോഹിത്. ഫ്ലവർജംഗ്ഷനിൽ ഇലക്ട്രിക്കൽ ഷോപ്പ് നടത്തുന്ന ചമ്പാലാൽ ആണ് റോഷൻ കുമാറിന്റെ പിതാവ്. യശോദയയാണ് മാതാവ്. എറണാകുളത്തെ അലൂമിനിയം ഫാബ്രിക്കേഷൻ ടെക്നീഷ്യനായ ഇർഷാദിന്റെയും നൂർജഹാന്റെയും മകനാണ് എം.ഡി. നൂർ ആലംഖാൻ. ബ്രോഡ്‌വേയിൽ സ്റ്റേഷനറി വ്യാപരിയായ ജോഗ റാം പുരോഹിത്, ഗീതാദേവി ദമ്പതികളുടെ മകനാണ് വിവേക് കുമാർ. ടെക്സ്റ്റൈൽ (ശീമാട്ടി) ഷോപ്പിലെ സെയിൽസ് മാനായ എൻ. ഭഗവതിയുടേയും മാരിയമ്മാളിന്റെയും മകനാണ് വിഷ്ണുപ്രശാന്ത്.
റോഷ്നി പ്രോജക്ടിന്റെയും വിജയം
അന്യസംസ്ഥാനക്കാരായ വിദ്യാർത്ഥികളുടെ പഠനപുരോഗതി ലക്ഷ്യമാക്കി ജില്ല ഭരണകൂടം ബി.പി.സി.എൽ ന്റെ സാമ്പത്തിക പിന്തുണയോടെയും എസ്.എസ്.കെ., എസ്.സി.ഇ.ആർ.ടി., ഡയറ്റ് എന്നീ പദ്ധതികളുടെ സാങ്കേതിക സാഹയത്തോടെയും സ്കൂളിൽ നടപ്പിലാക്കിയ പദ്ധതിയാണ് റോഷ്നി പ്രോജക്. മലയാളികളല്ലാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിംഗ് ക്ലാസുകളും പ്രഭാതഭക്ഷണവും പ്രോജക്ടിന്റെ ഭാഗമായി നൽകിയിരുന്നു. പദ്ധതി പൂർവാധികം ഭംഗിയായി തുടർന്നുകൊണ്ടുപോകണമെന്നാണ് സ്കൂൾ അധികൃതരുടെ അഭ്യർത്ഥന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |