ആറ്റിങ്ങൽ: റോഡിൽ അറവുമാലിന്യം തള്ളിയത് പ്രദേശവാസികൾക്ക് ദുരിതമായി. എൽ.ഐ.സി ഓഫീസിന് സമീപം രവിവർമ്മ ലൈൻ റോഡിലാണ് ചാക്ക് കണക്കിന് കോഴി വേസ്റ്റും അറവ് മാലിന്യവും നിക്ഷേപിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരിയും മുനിസിപ്പൽ ഹെൽത്ത് സ്ക്വാഡും സ്ഥലത്തെത്തി. വീപ്പകളിലും ചാക്കുക്കെട്ടുകളിലുമായി കടുത്ത ദുർഗന്ധം വമിക്കുന്ന നിലയിലാണ് മാലിന്യക്കൂമ്പാരം കണ്ടെത്തിയത്. ഇതിൽനിന്ന് ലഭിച്ച ചില വ്യാപാരശാലകളുടെ ബില്ലുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ജില്ലയ്ക്ക് അകത്തും പുറത്തും നിന്ന് കടകളിലും ഇറച്ചിവെട്ട് ശാലകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്ന സംഘമാണ് മാലിന്യം പൊതുഇടത്ത് നിക്ഷേപിച്ചതെന്ന് കണ്ടെത്തി. തിരുവനന്തപുരം പടിഞ്ഞാറേകോട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. നഗരസഭ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. മുനിസിപ്പൽ ഹെൽത്ത് സ്ക്വാഡ് ജൂനിയർ ഇൻസ്പെക്ടർ എ. അഭിനന്ദ്, സബ് ഇൻസ്പെക്ടർ ശ്രീകുമാർ, കോൺസ്റ്റബിൾ ഇന്ദ്രജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |