ആലപ്പുഴ : കൊവിഡ് പ്രതിസന്ധിയിൽ മുങ്ങിയതോടെ ആയുർവേദ കേന്ദ്രങ്ങൾക്കിത് പഞ്ഞ കർക്കടക സീസൺ. കൊവിഡിന് മുൻപുള്ള വർഷങ്ങളിൽ കർക്കടക പാക്കേജ് മാത്രം ലക്ഷ്യമിട്ട് ആയിരക്കണക്കിന് വിദേശികളും അന്യ സംസ്ഥാനക്കാരുമാണ് കേരളത്തിലെത്തിയിരുന്നത്. കഴിഞ്ഞ വർഷം ചികിത്സാ സംബന്ധമായ തിരുമ്മലും ഉഴിച്ചിലുമല്ലാതെ മറ്റൊന്നിനും ആവശ്യക്കാരുണ്ടായിരുന്നില്ല. ഈ വർഷം സ്ഥിതി അല്പം മെച്ചപ്പെട്ടിട്ടുണ്ട്. മലയാളികളാണ് സുഖചികിത്സയ്ക്ക് വേണ്ടി ആയുർവേദ കേന്ദ്രങ്ങളിലെത്തുന്നത്.
ഉത്തരേന്ത്യക്കാരടക്കം സൗകര്യങ്ങൾ വിളിച്ച് തിരക്കിയിരുന്നെങ്കിലും കേരളത്തിൽ കൊവിഡ് ടി.പി.ആർ നിരക്ക് താഴാത്തത് മൂലം പലരും വരവ് റദ്ദാക്കി. അസുഖങ്ങൾക്കുള്ള മരുന്ന് വാങ്ങി തിരിച്ചു പോകാനാണ് ഭൂരിഭാഗം രോഗികളും ഇപ്പോൾ ശ്രമിക്കുന്നതെന്ന് ആയുർവേദ ആശുപത്രി നടത്തിപ്പുകാർ പറയുന്നു. കർക്കടകമായതോടെ അരിഷ്ടങ്ങളുടെ വില്പന വർദ്ധിച്ചിട്ടുണ്ട്.
ആവശ്യക്കാരില്ലാതെ പാക്കേജുകൾ
7, 14, 21, 28 എന്നീ ദിവസങ്ങളിലേക്കുള്ള വിവിധ പാക്കേജുകളാണ് ആയുർവേദ കേന്ദ്രങ്ങൾ നൽകുന്നത്. ഒരാഴ്ച്ത്തെ ചികിത്സയ്ക്ക് മാത്രം പതിനായിരം രൂപയോളം ചെലവ് വരും. തിരുമ്മൽ, കിഴി, കഷായം, അരിഷ്ടം, ദേഹശുദ്ധീകരണത്തിനുള്ള നസ്യം ഉൾപ്പടെയുള്ള ചികിത്സാ വിധികൾ ഉൾപ്പെടുന്നതാണ് പാക്കേജുകൾ. എല്ലാ വർഷവും വാതസംബന്ധമായ രോഗങ്ങളിൽ നിന്ന് മുക്തി തേടി നിരവധിപേർ പാക്കേജുകൾ ബുക്ക് ചെയ്തിരുന്നതാണ്. എന്നാൽ ഇത്തവണ പേരിന് മാത്രമാണ് ആവശ്യക്കാരെത്തുന്നത്.
10000 രൂപ - 7 ദിവസത്തെ കർക്കടക പാക്കേജിന്
അത്യാവശ്യക്കാർ മാത്രമാണ് കർക്കടക ചികിത്സ തേടി എത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് ആവശ്യക്കാരെ പോലും ചികിത്സയിൽ നിന്ന് പിൻവലിക്കുന്നത്
- നിതിൻ രാജൻ, മാനേജർ, കെ.ആർ.വി ആയുർവേദ കേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |