തൊടുപുഴ: കൊവിഡ് ഡി വിഭാഗത്തിൽപ്പെട്ട പഞ്ചായത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയതിൽ നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസെത്തി ഷൂട്ടിംഗ് തടയുകയും അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തു. ടൊവിനോ തോമസ് നായകനാകുന്ന 'മിന്നൽ മുരളി'യുടെ അണിയറ പ്രവർത്തകർക്കെതിരെയാണ് കേസ്. തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് നടന്ന ഷൂട്ടിംഗ് ഇന്നലെ രാവിലെ നാട്ടുകാരിൽ ചിലർ സംഘടിച്ചെത്തി തടയാൻ ശ്രമിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഡി വിഭാഗത്തിൽപ്പെട്ട സ്ഥലത്തെ കടകൾ പോലും തുറക്കാൻ അനുമതിയില്ലാത്തപ്പോൾ ഷൂട്ടിംഗ് നടത്താനാവില്ലെന്ന് പറഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. തുടർന്ന് പൊലീസെത്തി ചിത്രീകരണം അവസാനിപ്പിച്ചു.
കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് പ്രൊഡക്ഷൻ കൺട്രോളറെയും കണ്ടാലറിയാവുന്ന 50 പേരെയും പ്രതികളാക്കി കേസെടുത്തു. എന്നാൽ സിനിമയ്ക്കായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുമാരമംഗലത്ത് വലിയ ചിലവിൽ സെറ്റ് ഒരുക്കിയിരുന്നതാണെന്നും കഴിഞ്ഞദിവസം അപ്രതീക്ഷിതമായി പ്രദേശം ഡി വിഭാഗത്തിൽ ഉൾപ്പെടുത്തിയപ്പോൾ സമ്പർക്കം ഒഴിവാക്കി ഇൻഡോർ ഷൂട്ടിംഗ് മാത്രമാണ് നടത്താൻ തീരുമാനിച്ചതെന്നുമാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. ഷൂട്ടിംഗ് തടഞ്ഞ സാഹചര്യത്തിൽ സംവിധായകൻ ബേസിൽ ജോസഫും ടൊവിനോയും ബൈജുവും ഉൾപ്പെടെയുള്ളവർ മടങ്ങിപ്പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |