പെരിന്തൽമണ്ണ:കൊവിഡ് പശ്ചാത്തലത്തിൽ ഡി കാറ്റഗറിയിൽപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ആധാരം രജിസ്റ്റർ ചെയ്യാനാവാതെ വലഞ്ഞ് ജനം. ആധാരമെഴുത്ത് ഓഫീസുകൾ പൂർണ്ണമായി അടച്ചിടുകയും ആധാരം രജിസ്ട്രേഷൻ നടക്കാതിരിക്കുകയും ചെയ്യുന്നഅവസ്ഥയുണ്ട്. എഴുതി തയ്യാറാക്കി കക്ഷികൾ ഒപ്പിട്ട ആധാരങ്ങളും രജിസ്റ്റർ ചെയ്യാനാവുന്നില്ല. 120 ദിവസം കഴിഞ്ഞാൽ ഇവ അസാധുവാകും. മൂന്നോ നാലോ അതിലധികമോ തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് പല സബ് രജിസ്ട്രാർ ഓഫീസുകളും. രജിസ്ട്രാർ ഓഫീസ് നിൽക്കുന്ന തദ്ദേശസ്ഥാപനങ്ങൾ ഡി കാറ്റഗറിയിൽ നിന്നും മാറുമ്പോൾ ആധാരം എഴുതാൻ നൽകിയവർ താമസിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ ഈ കാറ്റഗറിയിൽ പെടും. എഴുതാൻ നൽകിയ ആൾക്കോ അവരുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലുമോ കൊവിഡ് പോസിറ്റീവ് ആയാൽ അവർ ക്വാറന്റൈനിൽ പോകുന്ന സ്ഥിതിയുമുണ്ട്. ഇത്തരത്തിൽ മാറിമറിഞ്ഞ്രജിസ്ട്രേഷൻ നടപടികൾ നീളുന്നതുമൂലം വലയുകയാണ് ജനം. ആധാരമെഴുത്തുകാർക്കും ഇത് വലിയ പ്രതിസന്ധി
ഇതുകാരണം ആധാരം എഴുത്ത് തൊഴിലാളികളും പൊതുജനങ്ങളും വലിയ മാനസിക സമ്മർദ്ദത്തിൽ ആകുന്നുണ്ട്. ഡി കാറ്റഗറിയിൽപ്പെട്ട സ്ഥലങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നതുപോലെ ഇടവിട്ട ദിവസങ്ങളിലോ അല്ലെങ്കിൽ പ്രവൃത്തി ദിനങ്ങളിലോ നിയന്ത്രിതമായ രീതിയിൽ രജിസ്ട്രേഷന് അനുമതി നൽകണമെന്ന് ആവശ്യമുയരുന്നുണ്ട്. ആധാരമെഴുത്ത് തൊഴിലാളികളുടെ സംഘടനയായ കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ (കെ.എസ്.ഡി.ഡബ്ല്യൂ.യു) സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഫിറോസ് ബാബു, മലപ്പുറം ജില്ലാ സെക്രട്ടറി ടി.കെ സൂരജ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി യാസർ അറഫാത്ത് എന്നിവർ മലപ്പുറം ജില്ലാ കളക്ടർക്കും, ജില്ലാ രജിസ്ട്രാർ ജനറലിനും ഇക്കാര്യമുന്നയിച്ച് നിവേദനം നൽകിയിട്ടുണ്ട്.
രജിസ്ട്രേഷൻ ഓഫീസുകൾ തുറന്നു പ്രവർത്തിക്കുമ്പോൾ അനുബന്ധ ജോലികൾ ചെയ്ത് തീർക്കേണ്ട ആധാരം എഴുത്ത് ഓഫീസുകൾ അടഞ്ഞു കിടക്കുന്നു. പൂർണ്ണമായ അടച്ചിടലിന് പകരം ഇളവുകൾ നൽകിയാൽ ഉപകാരപ്രദമാവും.
പ്രകാശ് പെരിന്തൽമണ്ണ
(കെ.എസ്.ഡി.ഡബ്ല്യൂ.യു മലപ്പുറം ജില്ലാ പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |