കോവളം: അന്തർ ദേശീയ ക്രൂചെയ്ഞ്ചിംഗ് സെന്ററായ വിഴിഞ്ഞത്ത് ഇന്നലെ എത്തിയത് 9 കപ്പലുകൾ. വിഴിഞ്ഞത്തിന്റെ ചരിത്രത്തിൽ ഒറ്റ ദിവസം ഇത്രയും കപ്പൽ എത്തിയത് ഇതാദ്യം. കപ്പലുകളുടെ ചാകര തന്നെയായിരുന്നു വിഴിഞ്ഞം തുറമുഖത്ത് കാണാൻ കഴിഞ്ഞത്. ഇടയ്ക്ക് പെയ്ത മഴയും പ്രതികൂല കാലവസ്ഥയും ക്രൂ ചെയ്ഞ്ചിംഗിന് തടസമായി. ക്രൂ ചെയ്ഞ്ചിനായെത്തിയ 9 കപ്പലുകളിൽ നിന്ന് 90 ജീവനക്കാർ കരയ്ക്കിറങ്ങിയപ്പോൾ പകരം 101 ജീവനക്കാരാണ് ഇവിടെ നിന്ന് കപ്പലുകളിലേക്ക് കയറിയത്. കരയ്ക്കിറങ്ങിയവരിൽ രണ്ടുപേർ വിദേശികളാണ്.
പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ കപ്പലുകൾ ക്രൂ ചെയ്ഞ്ചിംഗ് നടത്തിയ മൈനർ പോർട്ടെന്ന ഖ്യാതി വിഴിഞ്ഞം സെന്റർ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഒറ്റ ദിവസത്തിൽ കൂടുതൽ കപ്പലുകൾ എന്ന നേട്ടവും മറികടക്കുന്നത്.
എത്ര കപ്പലുകൾ എത്തിയാലും കാലതാമസമില്ലാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജീവനക്കാർ തയ്യാറാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തടസമാകുന്നുണ്ട്. ദീർഘവീക്ഷണമോ സാങ്കേതി പരിജ്ഞാനമോ ഇല്ലാത്തവരാണ് വിഴിഞ്ഞം പോർട്ടിന്റെ തലപ്പത്തെന്നതാണ് ക്രൂ ചെയ്ഞ്ചിംഗ് നടപടികൾക്ക് പലപ്പോഴും തിരിച്ചടിയാകുന്നതെന്നതാണ് ആക്ഷേപം. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിൽ നിന്ന് ജീവനക്കാരെ കരയ്‌ക്കെത്തിക്കാനും പകരക്കാരെ തിരികെ കപ്പലുകളിൽ എത്തിക്കാനും ആവശ്യമായ ടഗ്ഗുകളുടെ അഭാവവും പ്രധാന തടസമാണ്.
ഇന്നലത്തെ ഒറ്റ ദിവസത്തെ വരുമാനം - 10 ലക്ഷത്തോളം രൂപ
ഒറ്റ ടഗ് മാത്രം
ഇത്രയും വലിയ ഓപ്പറേഷൻ നടത്താൻ കേരള മാരിടൈം ബോർഡിന് ധ്വനി എന്ന ഒറ്റ ടഗ് മാത്രമാണ് വിഴിഞ്ഞത്ത് നിലവിലുള്ളത്. നേരത്തെ മൂന്ന് ടഗുകൾ ഉണ്ടായിരുന്നതിൽ അറ്റകുറ്റപ്പണിയുടെ പേര് പറഞ്ഞ് രണ്ടെണ്ണം ഇവിടെ നിന്ന് മറ്റ് പോർട്ടുകളിലേക്ക്
മാറ്റുകയായിരുന്നു. നിലവിൽ അത്യാവശ്യ ഘട്ടങ്ങളിൽ അദാനി ഗ്രൂപ്പിന്റെ ടഗ്ഗിനെയാണ് ആശ്രയിക്കുന്നത്.
കപ്പലുകളുടെ ഇഷ്ടകേന്ദ്രം
അന്തർദേശീയ ജലപാതയോട് ഏറെ അടുത്തു കിടക്കുന്നതാണ് വിഴിഞ്ഞം സെന്ററിനെ കപ്പലുകളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. നങ്കൂരമിട്ട് മൂന്ന് മണിക്കൂറിനുള്ളിൽ ക്രൂ ചെയ്ഞ്ചിംഗ് നടത്തി മടങ്ങാനാകുന്നതും കൂടുതൽ കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്.
പോർട്ട് ഓഫീസറിമില്ല
അന്തർദേശീയ ശ്രദ്ധ നേടിയതോടെ തിരക്ക് വർദ്ധിച്ചിട്ടും ഇവിടെ ഒരു പോർട്ട് ഓഫീസറെ നിയമിക്കാൻ ഇതുവരെ ബന്ധപ്പെട്ടവർക്കായിട്ടില്ല. കൊല്ലം പോർട്ട് ഓഫീസർക്കാണ് ഇപ്പോഴും വിഴിഞ്ഞം മൈനർ പോർട്ടിന്റെ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |