തിരുവനന്തപുരം: പൊലീസിലെ സിങ്കം, ഡി.ജി.പി ഋഷിരാജ് സിംഗ് തൊപ്പിയഴിക്കുകയാണ്. ഇരുപത്തിനാലാം വയസിൽ കേരളത്തിലെത്തി മീശപിരിച്ചും വേഷംമാറി കൈക്കൂലിക്കാരെ വലയിൽ വീഴ്ത്തിയും ഗുണ്ടാവേട്ട നടത്തിയും പാട്ടുപാടിയും മലയാളികളുടെ ഹൃദയം കീഴടക്കിയ സിംഗിന് ഇനിയുള്ള കാലവും ഇവിടെ കഴിയാനാണ് താല്പര്യം. 36 വർഷത്തെ ആത്മബന്ധം അറുത്തുമാറ്റാനാവില്ലെന്ന് തിരിച്ചറിഞ്ഞ സിംഗ് തിരുവനന്തപുരത്ത് തിരുമലയിൽ വീടെടുത്തുകഴിഞ്ഞു.ജയിൽ ഡി.ജി.പി സ്ഥാനത്തുനിന്നാണ് ജൂലായ് 31ന് വിരമിക്കുന്നത്.
സിനിമകൾ കാണുന്നതും മലയാളം സിനിമാ പാട്ടുകൾ പാടുന്നതും ഹോബിയാക്കിയതിനൊപ്പം ക്രിക്കറ്റുകളിച്ചും സൈക്കിൾ ചവിട്ടിയും ചിട്ടവട്ടങ്ങളിൽ മലയാളിയായിക്കഴിഞ്ഞ സിംഗ്, ആഴ്ചയിൽ മൂന്ന് സിനിമ കാണുന്ന ശീലം എന്തായാലും മാറ്റില്ല.
ഏതു സർക്കാരായാലും പ്രത്യേക ദൗത്യങ്ങളുടെ ചുമതല ഋഷിരാജ് സിംഗിനെ തേടിയെത്തിയിരുന്നു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ ഗുണ്ടാവേട്ട, മൂന്നാർ ഒഴിപ്പിക്കൽ, വ്യാജ സിഡി റെയഡ്, വ്യാജമദ്യം തടയാനുള്ള സ്പെഷ്യൽ ഓഫീസർ ഇങ്ങനെ പട്ടിക നീളും. 38 ലക്ഷം വ്യാജ സിഡി പിടിച്ചു. 700 കോടി രൂപയുടെ വൈദ്യുതി മോഷണം പിടികൂടി. എക്സൈസ് കമ്മിഷണറായിരിക്കെ 3000കോടിയുടെ മയക്കുമരുന്ന് പിടിച്ചു. ഏഷ്യയിലാദ്യമായി എല്ലാ ജില്ലകളിലും ലഹരിവിരുദ്ധകേന്ദ്രങ്ങൾ തുറന്നു. ജയിലുകളിൽ ബ്യൂട്ടിപാർലറും വർക്ക്ഷോപ്പും പെട്രോൾപമ്പും സ്റ്റുഡിയോയും തുറന്ന് തടവുകാർക്ക് പുനരധിവാസമൊരുക്കി.
ഗതാഗതകമ്മിഷണറായിരിക്കെ കണ്ണുരുട്ടിയും പിഴയിട്ടും ഹെൽമെറ്റും സീറ്റ്ബെൽറ്റും ശീലമാക്കി മാറ്റി അനേകായിരം ജീവനുകൾ രക്ഷിച്ചു.
"സിനിമാക്കാരല്ല, ഋഷിരാജ് സിംഗാണ് യഥാർത്ഥ സൂപ്പർസ്റ്റാർ. ഒരൊറ്റ ഉദ്യോഗസ്ഥൻ വിചാരിച്ചാലും നാട് നന്നാക്കാൻ കഴിയുമെന്ന് സിംഗ് തെളിയിച്ചു"- മോഹൻലാൽ എഴുതിയതിങ്ങനെ.
ലുങ്കിയുടുത്ത് മണൽ, കോഴി ലോറികളിൽ ക്ലീനറായെത്തി കൈക്കൂലി കൈയോടെ പിടികൂടുന്ന സിംഗ് പൊലീസുകാർക്ക് പേടിസ്വപ്നമായിരുന്നു. വ്യാജ സി.ഡി റെയ്ഡിൽ നിന്ന് പിന്മാറാൻ ഡി.ജി.പി രമൺശ്രീവാസ്തവ ആവശ്യപ്പെട്ടിട്ടും സിംഗ് വഴങ്ങിയില്ല. രേഖാമൂലം എഴുതിത്തരാനായിരുന്നു മറുപടി. ആന്റിപൈറസി സെല്ലിൽ നിന്ന് സിംഗിനെ ഒഴിവാക്കിയ ഡി.ജി.പിയെ മുഖ്യമന്ത്രിയായിരുന്ന വി.എസ് വിളിച്ചുവരുത്തി ശാസിച്ച്, തിരികെ നിയമിക്കാൻ ഉത്തരവിടുകയായിരുന്നു.
മൂന്നാർ ഒഴിപ്പിക്കലിനുപോയ `പൂച്ചകളിൽ' ഒരാളായിരുന്നു. പാളിയ ദൗത്യത്തെക്കുറിച്ച് സിംഗ് പറയുന്നതിങ്ങനെ- `റവന്യൂ ഉദ്യോഗസ്ഥർ ജോലി ചെയ്യുമ്പോൾ സംരക്ഷണം നൽകുകയായിരുന്നു ചുമതല. നൂറ് പൊലീസുകാരെ നിരത്തി സംരക്ഷണം നൽകി. റവന്യൂ ഉദ്യോഗസ്ഥർ എന്തുചെയ്തെന്ന് അറിയില്ല. സി.ബി.ഐയിലായിരുന്നപ്പോൾ ആദർശ് ഫ്ലാറ്ര് അഴിമതിക്കേസിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാനെതിരെ കുറ്റപത്രം നൽകാൻ ധൈര്യംകാട്ടി.
ഭാര്യ ദുർഗ്ഗേശ്വരി സിംഗിനൊപ്പം തിരുമലയിലെ വീട്ടിലേക്ക് ഉടൻ മാറും. മകൻ ഛത്രസാൽ സിംഗ് കാനഡയിൽ ആനിമേഷൻ വിദഗ്ദ്ധനാണ്. മകൾ യശോധരാ സിംഗിന്റെ വിവാഹം അടുത്തിടെയായിരുന്നു. സ്കൂളുകളിൽ കൗൺസിലറായ യശോധര കരസേനയിൽ മേജറായ ഭർത്താവിനൊപ്പം ഉദയ് പൂരിലാണ്.
``40 വർഷമായി രാജസ്ഥാൻ വിട്ടിട്ട്. മാതാപിതാക്കൾ മരിച്ചു. വിരമിച്ചശേഷം എന്തെങ്കിലും ചെയ്യാൻ നല്ലത് ഇവിടെയാണ്. 36 വർഷം താമസിച്ച സ്ഥലത്തുനിന്ന് പെട്ടെന്ന് മാറാനാവില്ല.''
-ഋഷിരാജ്സിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |