തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ, പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി കൊണ്ടുവന്ന 4.4 കോടി സേലത്ത് കവർന്ന കേസുമായി ബന്ധപ്പെടുത്തി അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമർപ്പിക്കും. മാർച്ച് ആറിന് ബംഗളൂരുവിൽ നിന്ന് സേലം വഴി പണമെത്തിക്കുമ്പോൾ കൊങ്കണാപുരത്തായിരുന്നു പണം കവർന്നതെന്നും ഈ പണവും ബി.ജെ.പിക്കായി ധർമ്മരാജനാണ് കടത്തിയതെന്നും പൊലീസ് പറയുന്നു.
സേലത്ത് നടന്ന കവർച്ചയുമായി മലയാളികൾക്ക് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കവർച്ചയ്ക്ക് നേതൃത്വം നൽകിയത് ലാസർ അഷ്‌റഫ് എന്നയാളാണെന്ന് പൊലീസിന് വിവരം ലഭിച്ചു. കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ വി.കെ. രാജു നടത്തിയ അന്വേഷണത്തിലാണ് സേലത്തെ കവർച്ചയും കണ്ടെത്തിയത്. ഇത് ഉൾപ്പെടുത്തിയുള്ള കൂടുതൽ അന്വേഷണ റിപ്പോർട്ട് കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണിക്കൃഷ്ണന്റെ നിയമോപദേശത്തോടെയാകും സമർപ്പിക്കുക. കേന്ദ്ര ഏജൻസികൾക്ക് നൽകാൻ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കും. കുഴൽപ്പണ ഇടപാട് വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ആദായ നികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയ ഏജൻസികൾക്ക് ഉടൻ നൽകും. ഇതിനായി പ്രത്യേക റിപ്പോർട്ടും തയ്യാറാക്കും. കളളപ്പണ ഇടപാടന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസിയായതിനാലാണ് സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കുന്നത്.
തദ്ദേശതിരഞ്ഞെടുപ്പിന് 12 കോടി ?
തദ്ദേശ തിരഞ്ഞെടുപ്പിൽ 12 കോടി കർണാടകത്തിൽ നിന്ന് ബി.ജെ.പി കേരളത്തിലെത്തിച്ചെന്ന് അന്വേഷണ സംഘം. നിയമസഭാ തിരഞ്ഞെടുപ്പ് ചെലവിനെത്തിച്ചതിലെ മൂന്നരക്കോടിയാണ് കൊടകരയിൽ കവർന്നതെന്നും ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുഴൽപ്പണക്കേസിന്റെ കുറ്റപത്രത്തിൽ പറയുന്നു. ഏപ്രിൽ മൂന്നിന് പുലർച്ചെ നാലരയോടെയുണ്ടായ കൊടകര കവർച്ചയ്ക്ക് ശേഷം ധർമ്മരാജൻ ഉടൻ ബി.ജെ.പി. അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ വിളിച്ചു. സുരേന്ദ്രന്റെ മകന്റെ ഫോണിലായിരുന്നു സംസാരിച്ചത്. പുലർച്ചെ 12.20 മുതൽ രാവിലെ ആറ് വരെയുള്ള സമയത്തിനിടയിൽ 10 തവണ ബന്ധപ്പെട്ടതായും 512 സെക്കൻഡുള്ള വിളിയായിരുന്നു ഇതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. മറ്റ് ബി.ജെ.പി. നേതാക്കളെയും ധർമ്മരാജൻ വിളിച്ചു. കൊടകര കവർച്ച നടന്ന ദിവസം 6.3 കോടി രൂപ തൃശൂർ ബി.ജെ.പി ഓഫീസിലെത്തിച്ചു.
കോഴിക്കോട്ട് നിന്ന് പിക്കപ്പ് ലോറിയിൽ മൂന്ന് ചാക്കു കെട്ടുകളായാണ് പണമെത്തിച്ചത്. തൃശൂർ ഓഫീസിൽ കൂടാതെ ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 1.4 കോടി വീതം എത്തിച്ചു. മൂന്ന് തവണയായിട്ടാണ് പണം സംസ്ഥാനത്തെത്തിയത്. കർണാടകയിലെത്തി ടോക്കൺ കാണിച്ചാൽ പണം കിട്ടും. പത്ത് രൂപയാണ് ടോക്കണായി ഉപയോഗിച്ചത്. പണം വാങ്ങേണ്ടവരുടെ വിവരങ്ങൾ ധർമ്മരാജന് കൈമാറിയിരുന്നത് ബി.ജെ.പിയുടെ സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |