ഇരിങ്ങാലക്കുട: കാറളം സർവീസ് സഹകരണ ബാങ്കിനെതിരെ വായ്പാ തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കേസെടുക്കാൻ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ഉടമയറിയാതെ പണയവസ്തു സഹോദരന്റെ പേരിൽ കൂടുതൽ തുകയ്ക്ക് പുതുക്കി നൽകിയെന്നാരോപിച്ച് താണിശ്ശേരി സ്വദേശിനി രത്‌നാവതി നൽകിയ പരാതിയിലാണ് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് അലിഷ മാത്യു കാട്ടൂർ പൊലീസിനോട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസന്വേഷിക്കാൻ ഉത്തരവിട്ടത്.
തന്റെ പേരിലുള്ള അഞ്ചര സെന്റ് സ്ഥലം പണയംവച്ച് ബാങ്കിൽ നിന്ന് ഹർജിക്കാരി പണം എടുത്തിരുന്നു. എന്നാൽ പണയം പുതുക്കുന്നതിന് നിർബന്ധിക്കുകയും തന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരാൾക്ക് ഉയർന്ന തുക നൽകി വീടും സ്ഥലവും ജപ്തിചെയ്യാൻ തീരുമാനിച്ചതിനെതിരെയുമാണ് കോടതിയെ സമീപിച്ചത്. അഞ്ചര സെന്റ് മാത്രമുള്ള സ്ഥലത്തിന് പ്രതികൾക്ക് ബാങ്ക് ഉയർന്ന തുക നൽകിയതായും ഹർജിയിൽ പറയുന്നു. ഹർജിക്കാരിക്കായി അഡ്വ. എൻ. സുമംഗല ജിതേന്ദ്രകുമാർ ഹാജരായി. ബാങ്ക് പ്രസിഡന്റ് കെ.എസ്. ബാബു, സെക്രട്ടറി ആശ, പരാതിക്കാരിയുടെ സഹോദരൻ നന്ദകുമാർ മേനോൻ, ഭാര്യ രാജി, മക്കളായ നീരജ്, നിഥിൻ എന്നിവർക്കെതിരെ കാട്ടൂർ പൊലീസ് കേസെടുത്തു.
അതേസമയം ബാങ്കിനെതിരായി രാഷ്ട്രീയ എതിരാളികൾ നടത്തുന്ന അപവാദപ്രചാരണമാണിതെന്ന് ബാങ്ക് പ്രസിഡന്റ് കെ.എസ്. ബാബു വാർത്താകുറിപ്പിൽ അറിയിച്ചു. അഞ്ചര സെന്റ് സ്ഥലമല്ല, കിഴുത്താണി കാട്ടൂർ റോഡിൽ 13 സെന്റ് സ്ഥലവും ഇരുനില വീടും പണയംവച്ച് 2014 ഡിസംബറിൽ 20 ലക്ഷം രൂപയാണ് വായ്പയെടുത്തതെന്നും പ്രസിഡന്റ് വ്യക്തമാക്കി. എൽ.ഡി.എഫ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |